24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോക്ക് ഒരു കോടി കടന്നു; ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായാൽ വില കുതിക്കും
text_fieldsകൊച്ചി: ഒന്നര മാസത്തിലധികം നീണ്ട ഇടവേളക്കുശേഷം സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. വെള്ളിയാഴ്ച 22 കാരറ്റ് സ്വർണം ഗ്രാമിന് 195 രൂപ വർധിച്ച് 9,295 രൂപയും പവന് 1,560 രൂപ വർധിച്ച് 74,360 രൂപയുമായി. പവൻ വില 75,000ലേക്ക് നീങ്ങുകയാണെന്നാണ് സൂചന. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോക്ക് ഒരു കോടി കടന്നു.
ഇറാന്റെ ആണവകേന്ദ്രങ്ങളെയടക്കം ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ രൂപപ്പെട്ട യുദ്ധസാഹചര്യത്തിൽ സുരക്ഷിതനിക്ഷേപം എന്നനിലയിൽ ആഗോളതലത്തിൽ ഡിമാൻഡ് ഉയർന്നതും രാജ്യാന്തര വിപണിയിൽ വില വർധിച്ചതുമാണ് കുതിപ്പിന് കാരണമായത്. രൂപ കൂടുതൽ ദുർബലമായതും വിലയെ സ്വാധീനിച്ചു.
രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.103 ഗ്രാം) സ്വർണത്തിന് 3430 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.14ഉമാണ്. അഞ്ചുശതമാനം പണിക്കൂലിയിൽ ജി.എസ്.ടി, ഹാൾ മാർക്കിങ് ചാർജ് എന്നിവയടക്കം കേരളത്തിൽ ഒരുപവൻ സ്വർണം വാങ്ങാൻ 80,000 രൂപയിലധികം നൽകണം. ഡിസൈനനുസരിച്ച് പണിക്കൂലി കൂടുമ്പോൾ വിലയും ഉയരും.
18 കാരറ്റ് സ്വർണം ഗ്രാമിന് 160 രൂപ വർധിച്ച് 7,625 രൂപയായി. വെള്ളിവില ഗ്രാമിന് 115 രൂപയാണ്. ഏപ്രിൽ 22നാണ് മുമ്പ് സ്വർണവില സർവകാല റെക്കോഡിൽ എത്തിയത്. അന്ന് ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമായിരുന്നു. മേയ് 15ന് ഗ്രാമിന് 8610 രൂപയും പവന് 68,880 രൂപയും വരെ താഴ്ന്നു.
ശേഷം ഇതുവരെ പവന് 5480 രൂപയുടെ വർധനയുണ്ടായി. മൂന്നുദിവസത്തിനിടെ മാത്രം ഗ്രാമിന് 350 രൂപയും പവന് 2800 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ ജൂൺ 13ന് ഗ്രാമിന് 6,615 രൂപയും പവന് 52,920 രൂപയുമായിരുന്നു. ഒരുവർഷത്തിനിടെ യഥാക്രമം 2,680 രൂപ, 21,440 രൂപ വർധന.
ഇസ്രായേൽ-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായാൽ രാജ്യാന്തര വില 3500 ഡോളർ കടന്ന് കുതിക്കാൻ സാധ്യതയുള്ളതായി പറയുന്നു. അങ്ങനെയെങ്കിൽ വില ഇനിയും ഉയരും. വില ഉയർന്നുനിൽക്കുന്നതിനാൽ വൻകിട നിക്ഷേപകർ ലാഭമെടുത്ത് വിറ്റൊഴിയാനും സാധ്യത കുറവാണ്.