സ്വർണ പണയത്തിന് ഇനി കൂടുതൽ പണം, സ്വർണ നാണയം പണയം വെക്കുന്നതിലെ ആശങ്കയും ഒഴിഞ്ഞു; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്
text_fieldsന്യൂഡൽഹി: സ്വർണ പണയം സംബന്ധിച്ച് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്. വായ്പ കാലാവധിയിലും വായ്പ ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിർദേശങ്ങൾ. ചെറുവായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് കൂടുതല്‍ തുക വായ്പയായി ലഭിക്കും. 2026 ഏപ്രില്‍ മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.
പുതിയ നിർദേശങ്ങൾ അനുസരിച്ച് 2.5 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളില്‍ സ്വര്‍ണത്തിന്റെ വിപണി വിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. നേരത്തെയിത് 75 ശതമാനമായിരുന്നു. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കിത് 80 ശത മാനമാണ്. അഞ്ചു ലക്ഷത്തിനുമുകളില്‍ 75 ശതമാനവും. വായ്പ കാലയളവില്‍ ഈ മൂല്യം നിലനിര്‍ത്തണം. അതുകൊണ്ടുതന്നെ തുടക്കത്തില്‍ 85 ശതമാനം തുക വായ്പയായി എടുത്താല്‍ മാസം തോറും പലിശ അടക്കേണ്ടിവരും. പലിശ മാസംതോറും അടക്കുന്നില്ലെങ്കില്‍ തുടക്കത്തില്‍ ലഭിക്കുന്ന തുക കുറവായിരിക്കും.
ബാങ്കുകളിൽ നിന്ന് വാങ്ങുന്ന സ്വർണ നാണയം മാത്രമല്ല, ജ്വല്ലറികളിൽ നിന്ന് വാങ്ങുന്ന സ്വർണനാണയവും ഇനി പണയം വെക്കാം. പരമാവധി 50 ഗ്രാം വരെയേ നാണയം പണയം വെക്കാവൂ എന്ന വ്യവസ്ഥ തുടരുകയും ചെയ്യും. ആഭരണത്തിന് പകരം സ്വർണ നാണയമായി കൈവശമുള്ളവർക്ക് അത് പണയം വെക്കുന്നതിലുണ്ടായിരുന്ന അനിശ്ചിതത്തമാണ് പുതിയ നിർദേശത്തിലൂടെ മാറിക്കിട്ടിയത്.
20,000രൂപക്ക് മുകളിലുള്ള വായ്പകൾ എല്ലാം തന്നെ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമേ നൽകാവൂ എന്ന നിബന്ധനയും മാറ്റി. കഴിവതും അങ്ങനെ ചെയ്യണമെന്ന നിർദേശമാണിപ്പോഴുള്ളത്. ക്യാഷ് ഇടപാടുകൾ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നടത്തണം. സ്വർണാഭരണത്തിന്റെ ഉടമസ്ഥാവകാശം കാണിക്കുവാൻ സ്വർണം വാങ്ങിയ ബില്ല് കൊണ്ടുവരണമെന്ന നിബന്ധന ഒഴിവാക്കി.