വ്യക്തിഗത ആദായനികുതി അടച്ചില്ലെങ്കിൽ പിഴയും തടവും
text_fieldsമസ്കത്ത്: ഒമാനിൽ നടപ്പാക്കാനിരിക്കുന്ന വ്യക്തിഗത ആദായനികുതി നിയമപ്രകാരം റിട്ടേൺ ഫയൽ ചെയ്യാത്തവർക്കും രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്കും ജയിൽ ശിക്ഷ ഉൾപ്പെടെ 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ കൃത്യസമയത്ത് റിട്ടേണുകൾ സമർപ്പിക്കാതെ മനഃപൂർവം വൈകിക്കൽ, നികുതി അധികാരികളുടെ അഭ്യർഥനകൾ അവഗണിക്കൽ, അല്ലെങ്കിൽ നികുതി അടക്കാതിരിക്കൽ എന്നിവക്ക് നിയമത്തിലെ ആർട്ടിക്കിൾ 65 പ്രകാരം, 1,000 മുതൽ 5,000 റിയാൽവരെ പിഴ ചുമത്തും.
തെറ്റായ പ്രഖ്യാപനങ്ങൾ (ഡിക്ലറേഷൻ) സമർപ്പിക്കൽ, നികുതി സംബന്ധമായ രേഖകളിൽ കൃത്രിമം കാണിക്കൽ പോലുള്ള ഗുരുതരമായ ലംഘനങ്ങൾക്ക് ആർട്ടിക്കിൾ 66 പ്രകാരം ഒന്നുമുതൽ മൂന്നുവർഷം വരെ തടവും 10,000-20,000 റിയാലിനും ഇടയിൽ പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഉയർന്ന വരുമാനമുള്ളവരിൽനിന്ന് വ്യക്തിഗത ആദായനികുതി ചുമത്തുന്ന നിയമം 2028 ജനുവരി മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വരുക. 42,000 റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരിൽനിന്ന് അഞ്ചുശതമാനം നികുതിയായിരിക്കും ഏർപ്പെടുത്തുക. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഒമാന്റെ നികുതി സമ്പ്രദായം പൂർത്തിയാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്.
കൂടാതെ, ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറക്കുക, സമ്പത്തിന്റെ കൂടുതൽ തുല്യമായ വിതരണം ഉറപ്പാക്കുക, സാമൂഹിക ക്ഷേമ പരിപാടികൾക്ക് ധനസഹായം നൽകുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യം. അതേസമയം, നികുതിക്ക് വിധേയരാകുക ഒമാൻ ജനസംഖ്യയുടെ ഒരുശതമാനം മാത്രമായിരിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ബഹുഭൂരിപക്ഷം പൗരന്മാരെയും സംരക്ഷിക്കുന്നതിനാണ് ഇളവ് പരിധി നിശ്ചയിച്ചത്. നികുതിയിൽനിന്നുള്ള വരുമാനം ദേശീയ സാമൂഹിക സംരക്ഷണ സംവിധാനത്തെ പിന്തുണക്കുന്നതിനായിരിക്കും ഉപയോഗിക്കുക. നിയമം ബാധകമാകുന്ന വിഭാഗങ്ങളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം അധികൃതർ പുറത്തുവിട്ടിരുന്നു. പുതിയ ചട്ടക്കൂടിന് കീഴില്‍ 11 വിഭാഗങ്ങളാണ് നികുതിക്ക് വിധേയമാകുന്നത്.
ആദായനികുതി നല്‍കേണ്ട വിഭാഗങ്ങളും വരുമാന സ്രോതസ്സുകളും
● സ്വയം തൊഴില്‍: ഫ്രീലാന്‍സ് അല്ലെങ്കില്‍ സ്വതന്ത്ര ജോലിയില്‍ നിന്നുള്ള വരുമാനം. അതേസമയം, ഇവയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് 15 ശതമാനം ഇളവുണ്ടാകും.
● ശമ്പളവും വേതനവും: അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, ബോണസുകള്‍, മറ്റ് ആനുകൂല്യങ്ങള്‍, വരുമാന നഷ്ടത്തിനുള്ള നഷ്ടപരിഹാരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, പെന്ഷന് തുക ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
● റോയല്‍റ്റികള്‍: ബൗദ്ധിക സ്വത്ത്, ടെക്നിക്കള് വസ്തുക്കള്‍, വ്യാവസായിക ഉപകരണങ്ങള്‍ എന്നിവയിലൂടെയുള്ള വരുമാനം.
● പലിശ: ബാങ്ക് നിക്ഷേപങ്ങള്‍, സേവിങ് അക്കൗണ്ടുകള്‍, വായ്പകള്‍, നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം.
● പാട്ടത്തിനെടുക്കല്‍: റിയല്‍ എസ്റ്റേറ്റ്, ഉപകരണങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആസ്തികള്‍ വാടകക്ക് നല്കുന്നതിലൂടെയുള്ള വരുമാനം. ഇവയിലും 15 ശതമാനം ചെലവ് കിഴിവിനും ഇളവുണ്ട്.
● ഡിവിഡന്റ്: ഷെയറുകള്‍, ബോണ്ടുകള്‍, സുകൂക് എന്നീ സാമ്പത്തിക വിതരണത്തില്നിന്നുള്ള ലാഭം.
● റിയല്‍ എസ്റ്റേറ്റ് ആസ്തി ഉപയോഗം: വസ്തുക്കള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ലാഭാം. നികുതി അതോറിറ്റി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ഇതില്‍ ഉള്‍പ്പെടില്ല. അനന്തരാവകാശം, വില്പത്രം, അല്ലെങ്കില്‍ ഇണകള്‍ക്കും ഫസ്റ്റ് ഡിഗ്രി ബന്ധുക്കള്‍ക്കും ഇടയിലുള്ള കൈമാറ്റങ്ങള്‍ക്കും നികുതി ചുമത്തില്ല.
● ഗ്രാന്റുകളും സംഭാവനകളും: വ്യക്തികളില്‍നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ടതല്ലാത്ത സാമ്പത്തിക, സാധാന സമാഗ്രികള്.
● അംഗത്വ പ്രതിഫലങ്ങള്‍: സ്റ്റേറ്റ് കൗണ്‍സില്‍, ശൂറ കൗണ്‍സില്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍, അല്ലെങ്കില്‍ കമ്പനികളുടെയും അസോസിയേഷനുകളുടെയും ബോര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ സേവനമനുഷ്ഠിക്കുന്നവര്‍ക്കുള്ള പേമെന്റുകള്‍.
● വിരമിക്കല്‍ പെന്‍ഷനുകളും സേവനാവസാന ആനുകൂല്യങ്ങളും: വ്യക്തികള്‍ സ്വീകരിക്കുന്ന വിരമിക്കല്‍ പെന്‍ഷനുകളും സേവനാവസാന ആനുകൂല്യങ്ങളും ഉള്‍പ്പെടെ പേ ഔട്ടുകളും ഉള്‍പ്പെടും. അവാര്‍ഡുകളും സമ്മാനങ്ങളുംലൈസന്സുള്ള മത്സരങ്ങള്‍, നറുക്കെടുപ്പുകള്‍, അല്ലെങ്കില്‍ പ്രമോഷനുകള്‍ എന്നിവയില്‍ നിന്നുള്ള പണം.