സഹോദരങ്ങൾ ഒരുമിച്ച് പൊലീസ് സേനയിലേക്ക്
text_fieldsമലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ നടന്ന പൊലീസ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത സഹോദരങ്ങളായ ആദർശും അഷിനും
ബാലുശ്ശേരി: സഹോദരങ്ങൾ ഒരുമിച്ച് പൊലീസ് സേനയിലേക്ക്. പനങ്ങാട് നോർത്തിലെ നിർമാണ തൊഴിലാളിയായ ചോയിമടത്തുംപൊയിൽ ദിനേശന്റെ മക്കളായ ആദർശും (28) അഷിനുമാണ് (25) ഒരുമിച്ച് ഒരേദിവസം പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് സേനയുടെ ഭാഗമായത്. മലപ്പുറം എം.എസ്.പി ക്യാമ്പിൽ ഇന്നലെ നടന്ന പാസിങ് ഔട്ട് പരേഡിന് അച്ഛൻ ദിനേശനും അമ്മ അജിതകുമാരിയും എത്തിയിരുന്നു.
ഇരുവരും ഇന്നുമുതൽ ജോലിയിൽ പ്രവേശിക്കും. ശബരിമലയിലാണ് ആദ്യ ഡ്യൂട്ടിക്കുള്ള നിയോഗം. ഒരാൾക്ക് സന്നിധാനത്തിലും മറ്റൊരാൾക്ക് പമ്പയിലുമാണ് ഡ്യൂട്ടി. ആദർശ് പോളിയിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. അഷിൻ പ്ലസ് ടു കഴിഞ്ഞ് ബി.എസ്.എഫിൽ ജോലി നേടിയിരുന്നു. ഇതൊഴിവാക്കിയാണ് പൊലീസ് സേനയിൽ എത്തിയത്. ഇരുവരും ഒരുമിച്ചാണ് പൊലീസിലേക്കുള്ള പി.എസ്.സി പരീക്ഷ എഴുതിയതും റാങ്ക് ലിസ്റ്റിൽ ഇടം നേടിയതും. അഷിൻ വോളി താരം കൂടിയാണ്.


