കഴിഞ്ഞ രണ്ട് വർഷമായി ഈ ദിവസത്തിനായി പഠിക്കുകയാണ്, ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമായിരുന്നു
text_fieldsജെ.ഇ.ഇ അഡ്വാൻസ്ഡിൽ ഒന്നാം സ്ഥാനം നേടിയ ഐ.ഐ.ടി ഖരഗ്പൂരിൽ നിന്നുള്ള ദേവദത്ത മാജിക്ക് പഠനത്തെ കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചും സ്വപ്നങ്ങൾ ഏറെയാണ്. ഹിന്ദി മീഡിയം പശ്ചാത്തലത്തിലുള്ള വിദ്യാർഥികൾ പലപ്പോഴും ജെ.ഇ.ഇ, നീറ്റ്, യു.പി.എസ്.സി തുടങ്ങിയ പരീക്ഷകളിൽ ഭാഷാപരമായ വെല്ലുവിളികൾ നേരിടാറുണ്ട്. എന്നാൽ പശ്ചിമ ബംഗാളിലെ കത്വയിൽ നിന്നുള്ള ദേവദത്ത മാജി ബംഗാളി മീഡിയം സ്കൂളിൽ പഠിച്ചിട്ടും ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് 2025 ൽ ഒന്നാമതെത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം റാങ്കും മൊത്തത്തിൽ 16-ാം റാങ്കും നേടി. ഐ.ഐ.ടി പ്രവേശന പരീക്ഷയിൽ 360 ൽ 312 മാർക്കും കരസ്ഥമാക്കി.
ദിവസവും 10-12 മണിക്കൂർ പഠിച്ചു. ഞാൻ ഒരിക്കലും വിനോദത്തിനോ വിശ്രമത്തിനോ വേണ്ടി മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല. പഠനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തിയറി ഭാഗത്തിനും തുടർന്ന് പ്രശ്നങ്ങൾക്കും കൂടുതൽ ശ്രദ്ധ കൊടുത്തു. രസതന്ത്രം ചില സമയങ്ങളിൽ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഓരോ വിഷയത്തിന്‍റെയും പ്രാധാന്യമനുസരിച്ചാണ് വിഷയങ്ങൾ മനസിലാക്കി പഠിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി, ഞാൻ ഈ ദിവസത്തിനായി പഠിക്കുകയാണ്. എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യാൻ കഴിയുമായിരുന്നു എന്ന് ദേവദത്ത പറയുന്നു.
'അവളെ ഓർത്ത് എനിക്ക് വളരെ സന്തോഷമുണ്ട്. നല്ല റാങ്ക് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇതല്ല. അവൾ വനിതാ ടോപ്പറാണ്. ഞങ്ങൾ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. അവൾ ഒരിക്കലും ട്യൂഷൻ എടുത്തിട്ടില്ല. സ്വയം പഠനവും ഓൺലൈൻ മാർഗനിർദേശവും മാത്രമാണ് എടുത്തത്. നിരവധി വിദ്യാർഥികൾ കോട്ടയിലേക്കോ ഡൽഹിയിലേക്കോ പോകുന്നു. പക്ഷേ അവൾ പോയില്ല' ദേവദത്തയുടെ അമ്മ പറയുന്നു. ദേവദത്തയുടെ അമ്മ ഫിസിക്സ് അധ്യാപികയാണ്.
പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ അദാഷ ബ്ലോക്കിലെ ജംബാദ് ഗ്രാമത്തിൽ നിന്നുള്ള ദേവദത്ത, സ്കൂൾ കാലഘട്ടത്തിൽ പോലും അക്കാദമിക് യാത്രയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2023 ലെ മാധ്യമിക് പരീക്ഷയിൽ 700 ൽ 697 മാർക്കോടെ ഒന്നാം റാങ്ക് നേടി. കമ്പ്യൂട്ടർ പഠനത്തിൽ ബി.ടെക് നേടുന്നതിനും തുടർന്ന് റോബോട്ടിക്സിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഗവേഷണം നടത്തുന്നതിനുമായി ഐ.ഐ.എസ്.സി ബാംഗ്ലൂരിൽ ചേരുക എന്നതാണ് ദേവദത്തയുടെ സ്വപ്നം.