Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightആദ്യം പരാജയം, പിന്നീട്...

ആദ്യം പരാജയം, പിന്നീട് സ്വപ്ന സാക്ഷാത്കാരം; കർഷക കുടുംബത്തിൽ നിന്ന് 23കാരി ചവിട്ടി കയറിയത് പൊലീസ് സേനയിലേക്ക്

text_fields
bookmark_border
anjali
cancel
camera_alt

അഞ്ജലി

ലഖ്നോ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരിയായ അഞ്ജലി, കഠിനാധ്വാനത്തിലൂടെ ഉത്തർപ്രദേശ് പൊലീസ് സബ് ഇൻസ്‌പെക്ടറായി തിരഞ്ഞെടുക്കപ്പെട്ട് നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. കർഷക കുടുംബത്തിലെ പരിമിതമായ സാഹചര്യങ്ങൾക്കിടയിലും ലക്ഷ്യബോധത്തോടെയുള്ള പരിശ്രമത്തിലൂടെയാണ് അഞ്ജലി പൊലീസ് സേനയിൽ ഉന്നത പദവിയിലെത്തിയത്. ഈ പെൺകുട്ടിയുടെ വിജയഗാഥ ഇന്ന് ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് വലിയൊരു പ്രചോദനമാണ്. കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്തിൽ ഒരു കർഷക കുടുംബത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചിരിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരി.

ഹർദോയ് ജില്ലയിലെ സുർസ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുതെഹ്‌ന എന്ന ചെറിയ ഗ്രാമത്തിലാണ് അഞ്ജലി ജനിച്ചത്. കർഷകനായ രാം മൂർത്തിയുടെയും വീട്ടമ്മയായ മാതാവിന്റെയും നാല് മക്കളിൽ മൂത്തവളാണ് അഞ്ജലി. കുടുംബത്തിലെ പരിമിതമായ സാഹചര്യങ്ങൾക്കിടയിലും പഠനത്തിലും ജീവിതത്തിലും ബാലൻസ് നിലനിർത്താൻ അഞ്ജലി ശ്രദ്ധിച്ചിരുന്നു. 2018ൽ ദയാനന്ദ് ഇന്റർ കോളജിൽ നിന്ന് പത്താം ക്ലാസും 2020ൽ പന്ത്രണ്ടാം ക്ലാസും പൂർത്തിയാക്കിയ അഞ്ജലി, പിന്നീട് ഹർദോയിലെ ആർ. കന്യ ഡിഗ്രി കോളജിൽ നിന്ന് ബിരുദവും നേടി.

ഏതൊരു വിജയത്തിന് പിന്നിലും അനേകം പരാജയങ്ങളുടെ കഥകളുണ്ടാകും. അഞ്ജലിയുടെ ജീവിതത്തിലും അത്തരമൊരു വഴിത്തിരിവ് ഉണ്ടായിരുന്നു. 2024ൽ നടന്ന ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ അഞ്ജലി പങ്കെടുത്തെങ്കിലും ശാരീരികക്ഷമതാ പരീക്ഷയിൽ പരാജയപ്പെടുകയായിരുന്നു. ആദ്യ പരാജയം തന്നെ തളർത്തുമെന്ന് കരുതിയവർക്ക് മുന്നിൽ, പരാജയങ്ങളെ പാഠങ്ങളായി കണ്ട് വീണ്ടും പരിശ്രമിക്കാനാണ് അഞ്ജലി തീരുമാനിച്ചത്.

പരീക്ഷാ തയാറെടുപ്പുകൾക്കായി ഹർദോയ് നഗരത്തിലെ ആവാസ് വികാസ് ഏരിയയിൽ താമസിച്ച് കോച്ചിങ് ക്ലാസുകളിൽ പങ്കെടുത്തു. കുടുംബത്തിന്റെ പിന്തുണയും അധ്യാപകരുടെ മാർഗനിർദേശങ്ങളും അഞ്ജലിക്ക് കരുത്തേകി. ഒടുവിൽ 2025ൽ നടന്ന യു.പി പൊലീസ് സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്മെന്റ് പരീക്ഷയിൽ വിജയം വരിച്ചുകൊണ്ട് അഞ്ജലി തന്റെ പൊലീസ് ഓഫീസറാകുക എന്ന സ്വപ്നം സാക്ഷാത്കരിച്ചു.

ഏതൊരു വ്യക്തിക്കും വ്യക്തമായ ലക്ഷ്യവും അതിനുവേണ്ടിയുള്ള ആത്മാർത്ഥമായ പരിശ്രമവുമുണ്ടെങ്കിൽ വിജയം ഒപ്പമുണ്ടാകുമെന്ന് അഞ്ജലി ഉറച്ചു വിശ്വസിക്കുന്നു. ഒരു പരാജയം നിങ്ങളുടെ ഭാവിയെ നിർണ്ണയിക്കുന്നില്ല, മറിച്ച് സ്ഥിരോത്സാഹവും ക്ഷമയും ഉണ്ടെങ്കിൽ ഏത് വലിയ സ്വപ്നവും നേടിയെടുക്കാൻ സാധിക്കുമെന്ന് അഞ്ജലി പറയുന്നു. അഞ്ജലിയുടെ ഈ നേട്ടം ഇന്ന് അവളുടെ കുടുംബവും ബന്ധുക്കളും ഗ്രാമവാസികളും വലിയ ആഘോഷമാക്കുകയാണ്. ഹർദോയിയുടെ മണ്ണിൽ നിന്ന് പൊലീസ് സേനയിലേക്കുള്ള അഞ്ജലിയുടെ ഈ യാത്ര, പ്രത്യേകിച്ച് പരാജയങ്ങളിൽ തളർന്നുപോകുന്ന ഒട്ടനവധി യുവാക്കൾക്ക് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്.

Show Full Article
TAGS:UP police Success Story Recruitment Exam hard work Inspirational Stories woman life 
News Summary - Farmer's Daughter Anjali Becomes UP Police Sub-Inspector
Next Story