ഇതിഹാസമായി അക്ഷരപുത്രി
text_fieldsമലപ്പുറം: ചക്രക്കസേരയിലിരുന്ന് നിരവധി നിരക്ഷരർക്ക് അക്ഷരവെളിച്ചം പകർന്ന് യു.എൻ അന്താരാഷ്ട്ര പുരസ്കാരത്തോളമുയർന്ന വനിത. ശാരീരിക പരിമിതികളും മാരകരോഗവും അപകടങ്ങളും ഒന്നിനുപിറകെ ഒന്നായി വേട്ടയാടിയിട്ടും തളരാത്ത ഇച്ഛാശക്തിയിൽ ജീവിച്ചവൾ. സാക്ഷരത പ്രവർത്തനങ്ങൾക്ക് ഉപരിയായി സാമൂഹിക-സാംസ്കാരിക മേഖലയിൽ വിശാലമായ പ്രവർത്തന മണ്ഡലം രൂപപ്പെടുത്തിയ വ്യക്തിത്വം.
മലപ്പുറം ജില്ലയിലെ സാധാരണ മുസ്ലിം കുടുംബത്തിൽനിന്നുള്ള പെൺകുട്ടിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത പ്രശസ്തിയുടെ ഉന്നതിയിലേക്കാണ് തിരൂരങ്ങാടി വെള്ളിലക്കാട്ടുകാരി കെ.വി. റാബിയ എത്തിയത്. സാമൂഹികപ്രവർത്തക എന്നനിലയിൽ ഒരുകാലത്ത് ദേശീയ മാധ്യമങ്ങളിലും നിരവധി ഡോക്യുമെന്ററികളിലും ഇടംപിടിച്ച റാബിയയുടെ ജീവിതം ഇതിഹാസതുല്യമാണ്.
അക്ഷരം അഗ്നിയായി
തിരൂരങ്ങാടിക്കടുത്ത വെള്ളിലക്കാട്ടെ സാധാരണ കുടുംബത്തിൽ, കരിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും ആറ് പെൺമക്കളിൽ രണ്ടാമത്തവളായാണ് റാബിയയുടെ ജനനം. പോളിയോ ബാധിച്ചത് കാരണം ചലനശേഷി പാടെ നഷ്ടപ്പെട്ടതോടെ പഠനം നിലച്ച റാബിയ ആഴമേറിയ വായനയിലൂടെയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഇക്കാലത്തുതന്നെ ട്യൂഷൻ ക്ലാസുകളിലൂടെ നാട്ടിൽ അവർ അറിയപ്പെട്ടുതുടങ്ങി. 1991ലെ സംസ്ഥാന സർക്കാറിന്റെ സമ്പൂർണ സാക്ഷരത യജ്ഞമാണ് റാബിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്. നാട്ടിലെ നിരക്ഷരർക്ക് അക്ഷരവെളിച്ചം പകർന്നുനൽകിയ റാബിയ, വെള്ളിലക്കാട് ഗ്രാമത്തിൽ അക്ഷര വിപ്ലവത്തിനുതന്നെ തിരികൊളുത്തി.
അക്ഷര വെളിച്ചം നുകർന്ന നൂറുകണക്കിന് പഠിതാക്കൾ റാബിയയെ പ്രതീക്ഷയോടെ കണ്ടു. പരിമിതികൾ മറികടന്ന് ഏറനാടൻ പെൺകുട്ടി നടത്തിയ ഈ പരിശ്രമം ലോകം ശ്രദ്ധിച്ചു. അംഗീകാരങ്ങളും ആദരവുകളും അവരെ തേടിയെത്തി. ‘കേരളത്തിന്റെ അക്ഷരപുത്രി’യെന്ന് നാട് റാബിയയെ വിളിച്ചു.
‘ചലന’ത്തിലൂടെ സ്ത്രീശക്തി
സാക്ഷരത പ്രവർത്തനത്തിൽ മാത്രം റാബിയ ഒതുങ്ങിനിന്നില്ല. സ്വന്തം ഗ്രാമത്തിലെ പാവപ്പെട്ട ഗ്രാമീണ സ്ത്രീകളെ സംഘടിപ്പിച്ച് അയൽക്കൂട്ടങ്ങളിലൂടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. സ്ത്രീകളെ സംഘടിപ്പിച്ച് വനിത അയൽക്കൂട്ടങ്ങൾ, വീടിനോട് ചേർന്ന് സ്വയം തൊഴിൽ യൂനിറ്റ് തുടങ്ങിയ നാനാവിധ സാമൂഹിക പ്രവർത്തനങ്ങളിലൂടെ അവർ മുന്നേറി.
1994ൽ റാബിയയുടെ നേതൃത്വത്തിൽ ‘ചലനം’ ചാരിറ്റബിൾ സൊസൈറ്റി രൂപവത്കരിക്കപ്പെട്ടു. സാക്ഷരത പ്രവർത്തനങ്ങൾക്കൊപ്പം സ്ത്രീ ശാക്തീകരണത്തിനും ‘ചലനം’ ഊന്നൽ നൽകി. അക്ഷര ജനവിദ്യ കേന്ദ്രത്തിന്റെ കീഴിൽ നവ സാക്ഷര മഹിള സമാജം ആരംഭിച്ചു. മെഡിസിൻ കവർ നിർമാണ യൂനിറ്റ്, സ്ക്രീൻ പ്രിന്റിങ്, കൂൺകൃഷി, തയ്യൽ, എംബ്രോയിഡറി, മൺപാത്ര നിർമാണം തുടങ്ങി പാഴ് വസ്തുക്കളിൽനിന്ന് അലങ്കാര വസ്തുക്കൾ വരെ.
ഭാവനയിൽ വിരിഞ്ഞതൊക്കെയും ‘ചലന’ത്തിലൂടെ സംരംഭങ്ങളായി വളർന്നു. ഭിന്നശേഷിക്കാർക്ക് സ്കൂളുകൾ, മൊബൈൽ ലൈബ്രറി, ലഘു നിക്ഷേപ പദ്ധതി, കൗൺസലിങ് ക്ലബുകൾ, സ്കൂൾ ഹെൽത്ത് ക്ലബുകൾ തുടങ്ങിയ സ്ഥാപനങ്ങൾ നിലവിൽവന്നു. രക്തദാന സേന, റീഡിങ് പ്രമോഷൻ ക്ലബുകൾ, ഫിസിയോ തെറപ്പി സെന്റർ, ആരോഗ്യ ബോധവത്കരണം, പുനരധിവാസ കേന്ദ്രങ്ങൾ, പുസ്തക പ്രസാധനം തുടങ്ങി ‘ചലനം’ കൈവെക്കാത്ത മേഖലകൾ ചുരുക്കം.
പോരാട്ടം തന്നെ ജീവിതം
നീതിക്കായുള്ള സമര പോരാട്ടമാണ് റാബിയയുടെ ജീവിതം. സാക്ഷരത പ്രവർത്തനങ്ങളും ദാരിദ്ര്യനിർമാർജന സംരംഭങ്ങളും തുടർന്നുകൊണ്ടുപോകുമ്പോൾ തന്നെ സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടവും റാബിയ തന്റെ ദൗത്യമായെടുത്തു. സ്ത്രീശാക്തീകരണം, നിയമ ബോധവത്കരണം, കുടുംബ സദസ്സുകൾ, ചർച്ച ക്ലാസുകൾ തുടങ്ങി സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ അവർ മുന്നിൽനിന്ന് നയിച്ചു.
സ്ത്രീകളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങൾ അവരെ ശ്രദ്ധേയയാക്കി. മുച്ചക്രവണ്ടിയിലിരുന്ന് നടത്തിയ പോരാട്ടങ്ങൾക്കിടെ 32ാം വയസ്സിൽ അർബുദം പിടിപെട്ടു. ആ ഞെട്ടലിൽനിന്ന് മുക്തയാകും മുമ്പേ വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റു. കൈകളുടെ പേശീബലം അഞ്ചു ശതമാനം മാത്രമായി.
രോഗം ശ്വസനപ്രക്രിയയെ ബാധിച്ചു. യൂറിൻ ബാഗ് കൂടപ്പിറപ്പായി. ഓർമക്കുറവ് ബാധിച്ചു. ഭക്ഷണം പരിമിതമായി. ദീർഘനാൾ കിടപ്പിലായി. അതിനിടെ കോവിഡ് ബാധിച്ച് രണ്ട് അനിയത്തിമാർ മരിച്ചു. എന്നിട്ടും റാബിയ വേദനകൾ കടിച്ചമർത്തി ഇളകാത്ത മനസ്സുമായി പോരാടി.
പുരസ്കാരങ്ങളുടെ ഘോഷയാത്ര
രാഷ്ട്രം നൽകുന്ന നാലാമത്തെ പരമോന്നത സിവിലിയൻ പുരസ്കാരമായ പത്മശ്രീ തന്റെ 56ാം വയസ്സിലാണ് റാബിയയെ തേടിയെത്തിയത്. 2022ൽ രാഷ്ട്രം ആദരിച്ച 34 വനിതകളിൽ ഒരാൾ എന്നതോടൊപ്പം 1999ൽ പി.കെ. വാര്യർക്ക് പത്മശ്രീ കിട്ടിയ ശേഷം മലപ്പുറത്തെ തേടി വീണ്ടും പത്മശ്രീയെത്തിയത് റാബിയയിലൂടെയാണ്.
സാമൂഹിക സേവന പ്രവർത്തനത്തിന് ദേശീയ അവാർഡ് 1993ലും മാനവ വിഭവശേഷി വികസന മന്ത്രാലയം ദേശീയ യുവജന പുരസ്കാരം 1994ലും നൽകിയതിലൂടെയാണ് റാബിയ ശ്രദ്ധേയയായത്. മികച്ച സാക്ഷരത പ്രവർത്തകക്കുള്ള യു.എൻ അവാർഡ്, വനിത രത്നം സംസ്ഥാന അവാർഡ്, യു.എൻ അന്താരാഷ്ട്ര അവാർഡ്, ഐ.എം.എ അവാർഡ്, സംസ്ഥാന സാക്ഷരത മിഷൻ അവാർഡ്, ആദ്യത്തെ കണ്ണകി സ്ത്രീശക്തി പുരസ്കാരം, സീതിസാഹിബ് അവാർഡ് എന്നിവ അവരെ തേടിയെത്തിയവയിൽ പ്രധാനപ്പെട്ടവയാണ്.