വിരാട് കോഹ്‍ലിയെ മാതൃകയാക്കി; ദിവസം 12 മണിക്കൂർ പഠിച്ച് ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാംറാങ്ക് നേടി അനന്യ
text_fieldsഇന്ത്യയിലെ ഏറ്റവും വിഷമം പിടിച്ച പരീക്ഷയാണ് യു.പി.എസ്.സി സിവിൽ സർവീസ്. എല്ലാ വർഷവും ലക്ഷക്കണക്കിന് പേരാണ് ഈ പരീക്ഷ എഴുതുന്നത്. യു.പി.എസ്.സി സി.എസ്.ഇ പരീക്ഷക്ക് ഒരുങ്ങുന്നവർക്ക് പ്രചോദനമാകുന്നു ഒരാളുടെ ജീവിത കഥയാണ് പറയാൻ പോകുന്നത്. തെലങ്കാന സ്വദേശിയായ അനന്യ റെഡ്ഡിയുടെ. തെലങ്കാനയിലെ മെഹബൂബ് നഗർ ആണ് അനന്യയുടെ ജൻമനാട്.
യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും അനന്യയായിരുന്നു. ജ്യോഗ്രഫിയിലും മൈനർ ഇക്കണോമിക്സിലുമാണ് അനന്യ ബിരുദം പൂർത്തിയാക്കിയത്. ഡൽഹിയിലായിരുന്നു പഠനം. യു.പി.എസ്.സി സി.എസ്.സിക്ക് ആന്ത്രോപ്പോളജിയായിരുന്നു അനന്യ ഓപ്ഷനൽ വിഷയമായി എടുത്തത്.
ബിരുദം വരെ കൃത്യമായ സ്റ്റഡി പ്ലാൻ ഒന്നും അനന്യക്ക് ഉണ്ടായിരുന്നില്ല. സമയം കിട്ടുമ്പോഴൊക്കെ ഇരുന്നു പഠിക്കും. യു.പി.എസ്.സിക്ക് തയാറെടുക്കാൻ തുടങ്ങിയപ്പോൾ ആ ശീലം ആദ്യം തന്നെ അങ്ങ് മാറ്റി. ദിവസം 12 മണിക്കൂർ വരെ പഠിച്ചു. പഠനം ബോറാകുമ്പോൾ ഇടക്ക് ബ്രേക്ക് എടുക്കും. ആ സമയത്ത് ക്രിക്കറ്റ് കാണും, നോവലുകൾ വായിക്കും. സ്ട്രെസ് കുറക്കാൻ അത് നന്നായി സഹായിച്ചു.പരീക്ഷയുടെ സിലബസ് നന്നായി ഫോക്കസ് ചെയ്തു. പരീക്ഷയുടെ പാറ്റേൺ മനസിലാക്കാൻ അത് സഹായിച്ചു.
വിരാട് കോഹ്‍ലിയാണ് അനന്യക്ക് ഏറെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് പ്ലെയർ. വിരാടിന്റെ ആറ്റിറ്റ്യൂട്ട് ആണ് ഇഷ്ടം. വിരാടിന് കളിയോടുള്ള ആത്മസമർപ്പണവും അച്ചടക്കവും വല്ലാതെ ആകർഷിച്ചു. തന്റെ കരിയറിലും അതാണ് അവർ മാതൃകയാക്കിയതും.
2023ലെ യു.പി.എസ്.സി സി.എസ്.സി പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ മൂന്നാംറാങ്ക് നേടിയാണ് അനന്യ വിജയിച്ചത്. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമാണ് അനന്യ നൽകുന്നത്. അവരാണ് എപ്പോഴും പ്രചോദനം നൽകി കൂടെനിന്നത്. ജനങ്ങളോടു ചേർന്നു നിൽക്കുന്ന ഉദ്യോഗസ്ഥയാകാനാണ് അനന്യക്ക് താൽപര്യം.