Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightദിവസവും 6-8 മണിക്കൂർ...

ദിവസവും 6-8 മണിക്കൂർ പഠനം, ഇടക്ക് ടി.വി കണ്ടു, ക്രിക്കറ്റ് കളിച്ചു; നീറ്റ് യു.ജിയിൽ ആദ്യ ശ്രമത്തിൽ രാജ്യത്തെ ഒന്നാമനായ മഹേഷിന്റെ പഠന രീതി ഇങ്ങനെ...

text_fields
bookmark_border
neet topper mahesh kumar
cancel

കടുകട്ടിയായിരുന്നു ഈ വർഷത്തെ നീറ്റ് പരീക്ഷ. കഴിഞ്ഞ വർഷത്തെ കോപ്പിയടിയും മറ്റ് വിവാദങ്ങളും കണക്കിലെടുത്ത് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി വളരെ സൂക്ഷ്മതയോടെയാണ് പരീക്ഷ നടത്തിയത്.

720 ൽ 686 മാർക്ക് നേടി രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാർ ആണ് 2025ലെ നീറ്റ് യു.ജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. കഴിഞ്ഞ തവണ മാത്രമല്ല, അതിനു മുമ്പും നീറ്റ് ടോപ്പർമാർക്ക് മുഴുവൻ മാർക്കും ലഭിച്ചിരുന്നിടത്താണ് ഇത്തവണ മാർക്ക് കുത്തനെ കുറഞ്ഞത്. പരീക്ഷയുടെ കാഠിന്യം തന്നെയാണ് അതിനു കാരണവും.

പ്ലസ് വണ്ണിന് ഹ്യുമാനിറ്റീസ് പഠിച്ച് സിവിൽ സർവീസ് പരീക്ഷ എഴുതണമന്നായിരുന്നു ഹൈസ്കൂൾ കാലത്ത് മഹേഷിന്റെ ആഗ്രഹം. എന്നാൽ മൂത്ത സഹോദരി സിംറാനാണ് പ്ലസ്ടുവിന് ബയോളജി പഠിക്കണമെന്നും നീറ്റ് എഴുതണമെന്നും നിർദേശിച്ചത്.

നീറ്റിന് പ്ലസ്ടുവിനൊപ്പം കോച്ചിങ്ങുണ്ടായിരുന്നു. 2022 മുതൽ നീറ്റിനായി മഹേഷ് തയാറെടുപ്പ് തുടങ്ങി. ആദ്യശ്രമത്തിൽ തന്നെ ദേശീയ തലത്തിൽ ഒന്നാമനാകാനും ചിട്ടയായ പഠനം വഴി സാധിച്ചു. പരീക്ഷ കുറച്ച് ബുദ്ധിമുട്ടായതിനാൽ രാജ്യത്തെ ഒന്നാമനാകുമെന്നൊന്നും ഈ 18കാരൻ പ്രതീക്ഷിച്ചിരുന്നില്ല. മോശമല്ലാത്ത മാർക്ക് കിട്ടുമെന്ന് കരുതി.

ദിവസവും ആറു മുതൽ ഏഴു മണിക്കൂർ വരെ പഠിക്കും. സികാറിലെ കോച്ചിങ് സെന്ററിൽ താമസിച്ചായിരുന്നു പഠനം. പരീക്ഷാസമയമാകുമ്പോഴേക്ക് പഠനം നാല്, അഞ്ച് മണിക്കൂറാക്കി കുറച്ചുകൊണ്ടുവന്നു. അത് സമ്മർദം കുറച്ച് കൂളായി പരീക്ഷയെഴുതാൻ സഹായിച്ചുവെന്നും മഹേഷ് പറയുന്നു. പഠനം വിരസമായി തോന്നുമ്പോൾ ക്രിക്കറ്റ് കളിച്ചു. ഇടക്ക് ടി.വി കണ്ടു. പഠനത്തിനിടയിൽ ബ്രേക്ക് ആവശ്യമാണെന്നും ഈ മിടുക്കൻ ഉറപ്പിച്ചു പറയുന്നു. തെറ്റുകൾ മനസിലാക്കാൻ മുൻ വർഷങ്ങളിലെ ചോദ്യപേപ്പർ റിവിഷൻ സഹായിച്ചു. എന്തുസഹായത്തിനും അധ്യാപകരും ഒപ്പംനിന്നു.

സർക്കാർ സ്കൂളിലെ അധ്യാപകരാണ് മഹേഷിന്റെ മാതാപിതാക്കൾ. ഒരിക്കലും പഠിക്കണമെന്ന് പറഞ്ഞ് അവർ മകനിൽ സമ്മർദമുണ്ടാക്കിയില്ല. നീറ്റ് പരീക്ഷക്ക് ഒരാഴ്ച മുമ്പ് അമ്മയും മഹേഷിന് ഒപ്പം വന്ന് താമസിച്ചു. ആദ്യസമയങ്ങളിൽ മഹേഷിന് ബയോളജി അൽപം പ്രയാസമായിരുന്നു. പതിയെ അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ വർഷത്തെ ചോദ്യങ്ങളെല്ലാം ഒരിക്കലും വരുമെന്ന് വിചാരിക്കാത്തതായിരുന്നു. എന്നിട്ടും ഒന്നാംറാങ്ക് കിട്ടിയത് വലിയ സർപ്രൈസ് ആയിപ്പോയി-മഹേഷ് പറയുന്നു.

രാജസ്ഥാനിൽ നിന്ന് മഹേഷിനെ കൂടാതെ മൂന്ന് വിദ്യാർഥികൾ കൂടി നീറ്റ് യു.ജി പരീക്ഷയുടെ റാങ്ക് പട്ടികയിൽ ആദ്യ പതിനഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്.

പഠിക്കാൻ മിടുക്കനായിരുന്നു മഹേഷ്. 10ാം ക്ലാസ് ബോർഡ് പരീക്ഷയിൽ 97.17 ശതമാനം മാർക്ക് നേടി. പ്ലസ്ടു പരീക്ഷയിൽ 90.80 ആയിരുന്നു വിജയശതമാനം. ഡൽഹി എയിംസിൽ എം.ബി.ബി.എസ് പഠനം നടത്തണമെന്നും സർജനാകണമെന്നുമാണ് മഹേഷിന്റെ ആഗ്രഹം.

Show Full Article
TAGS:Success Stories Study Tips NEET UG topper Education News Latest News NEET UG 2025 Result 
News Summary - Rajasthan’s Mahesh Kumar tops NEET 2025 in his first attempt
Next Story