തിളക്കമേറെ, മീരയുടെ എ പ്ലസിന്
text_fieldsമീരാകുമാരി
ശ്രീകണ്ഠപുരം: നാടുകടന്നെത്തി തിളക്കമാർന്ന വിജയം നേടിയ ഒരു പെൺകൊടി ഇവിടെയുണ്ട്. ഹയര്‍ സെക്കൻഡറി പരീക്ഷയിൽ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഒരു രാജസ്ഥാന്‍കാരി. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനി മീരാകുമാരിയാണ് ഈ നേട്ടത്തിനുടമ.
1200ല്‍ 1196 മാര്‍ക്കും ഈ മിടുക്കി സ്വന്തമാക്കി. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ രൂപ്വാസ് താലൂക്കില്‍പ്പെട്ട പച്ചാന്ദ്ര നാഗല എന്ന സ്ഥലത്താണ് മീരാകുമാരിയുടെ ജനനം. വേദ്പ്രകാശ്-മിദ്ലേഷ് കുമാരി ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. 2007ല്‍ മീരാകുമാരിക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് ഇവരുടെ കുടുംബം രാജസ്ഥാനില്‍നിന്ന് കേരളത്തിലെത്തിയത്.
മികച്ച ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം ഇവിടെയെത്തിയത്. പിതാവ് വേദ്പ്രകാശ് മാര്‍ബിള്‍ തൊഴിലാളിയാണ്. ഇരിക്കൂര്‍ പെരുവളത്ത്പറമ്പിലാണ് മീരയുടെ കുടുംബം താമസിക്കുന്നത്. ഇരിക്കൂര്‍ ഇസ്ലാഹി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പത്താം ക്ലാസുവരെ പഠിച്ചത്. പിന്നീട് ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ്ടുവിനു ചേര്‍ന്നു. ഹ്യുമാനിറ്റീസ്, ജ്യോഗ്രഫി ബാച്ചിലാണ് ചേര്‍ന്നത്.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ ജ്യോഗ്രഫി, ഹിന്ദി വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും മീര നേടി. സ്കൂളിലെ എന്‍.എസ്.എസ് വളന്റിയര്‍കൂടിയായ മീരാകുമാരി അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികച്ചുനില്ക്കുന്നു. ബിരുദ പഠനത്തിന് ബി.എ ഇംഗ്ലീഷ് എടുക്കാനാണ് താൽപര്യം. മീരയുടെ ജ്യേഷ്ഠത്തിമാരായ ശീതള്കുമാരി, ഛായാകുമാരി എന്നിവരും വിദ്യാർഥികളാണ്. കരാട്ടെ പരിശീലകനായ അനുജന് പുഷ്കര്‍ രാജുവും ശ്രീകണ്ഠപുരം ഹയർ സെക്കൻഡറിയില്‍ പ്ലസ്ടു വിദ്യാർഥിയാണ്.