ടി.എസ്.എല്‍. സുസ്ഥിരതാ ഗ്രാന്‍ഡ് പ്രൈസ് മലയാളി വിദ്യാര്‍ഥിനിക്ക്
text_fieldsജെയ്ഷ വിപിന്‍
അബൂദബി: യു.കെ. ആസ്ഥാനമായ വിദ്യാഭ്യാസ ജീവകാരുണ്യ സ്ഥാപനമായ 'ട്രസ്റ്റ് ഫോര്‍ സസ്റ്റെയ്‌നബിള്‍ ലിവിംഗ്'' (ടി.എസ്.എല്‍.) ഏര്‍പ്പെടുത്തിയ ഗ്രാന്‍ഡ് പ്രൈസിന് അര്‍ഹയായി മലയാളി വിദ്യാര്‍ഥിനി. സുസ്ഥിര പരിസ്ഥിതി ബോധവല്‍ക്കരണം വിദ്യാര്‍ഥികളിലേക്ക് എത്തിക്കാന്‍ എല്ലാ വര്‍ഷവും ടി.എസ്.എല്‍. നടത്തുന്ന മത്സരങ്ങളില്‍ ഇക്കുറി അബൂദബി കേംബ്രിഡ്ജ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജെയ്ഷ വിപിന്‍ ആണ്, തന്റെ സ്വന്തം രചനയായ 'അനദര്‍ പാറ്റേണ്‍' എന്ന ഗാനത്തിലൂടെ 2026ലെ ഗ്രാന്‍ഡ് പ്രൈസിന് അര്‍ഹയായത്.
ഓരോ വര്‍ഷവും സുസ്ഥിരതാ പ്രമേയം നിശ്ചയിച്ച്, ഉപന്യാസങ്ങള്‍, ചിത്രകല, സംഗീതം, വീഡിയോ, കവിതകള്‍ തുടങ്ങിയവയിലൂടെ സര്‍ഗാത്മകമായി പ്രതികരിക്കാന്‍ ലോകമെമ്പാടുമുള്ള ഏഴുമുതല്‍ 18 വയസ്സുവരെയുള്ള വിദ്യാർഥികളെ ക്ഷണിക്കുന്നതാണ് രീതി. 2026ലെ പ്രമേയം സുസ്ഥിരതാ സംസ്‌കാരം ആയിരുന്നു. 65ലധികം രാജ്യങ്ങളില്‍ നിന്ന് 2,700 ലധികം വിദ്യാർഥികളാണ് ഇത്തവണ പങ്കെടുത്തത്.
ആഗോള തലത്തിലുള്ള ഗ്രാന്‍ഡ് പ്രൈസിനൊപ്പം 1,000 പൗണ്ട് സമ്മാനത്തുകയും ട്രോഫിയും ജെയ്ഷക്ക് ലഭിക്കും. കേംബ്രിഡ്ജ് ഹൈസ്‌കൂളിന് 500 പൗണ്ടും പ്രോത്സാഹനമായി ലഭിക്കും. അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ചില്‍ഡ്രന്‍സ് ക്ലബ് പ്രസിഡന്റ് കൂടിയാണ് ജെയ്ഷ. അബൂദബിയില്‍ ബിസിനസ് നടത്തുന്ന വിപിന്‍ ദേവിന്റെയും പൂജയുടെയും മകളാണ്. നഷ്വ വിപിന്‍ അനുജത്തിയാണ്.


