മക്കളാണ്, പക്ഷേ രക്ഷിതാക്കൾ ശ്രദ്ധിച്ചേ പറ്റൂ
text_fieldsസൈക്കോളജിക്കൽ ചാറ്റ് ഷോയിൽ അമീന സിതാര, എം.എം. അനഘ, റുഖിയ ഷംല, പി. രേവതി തുടങ്ങിയവർ
പഠനത്തിലും കരിയർ തിരഞ്ഞെടുക്കുന്നതിലും വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും അത് പരിഹരിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്കും ചർച്ച ചെയ്ത് മാധ്യമം എജുകഫെ സൈക്കോളജിക്കൽ ചാറ്റ് ഷോ. മക്കളാണെന്ന് പറയുമ്പോഴും വിദ്യാർഥികളുമായി ഇടപഴകുമ്പോൾ രക്ഷിതാക്കൾ മുഖഭാവം വരെ ശ്രദ്ധിക്കണമെന്ന് അബ്സല്യൂട്ട് മൈന്റ് സ്ഥാപകയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ അമീനാ സിതാര.
ഒരു വിഷയം തങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ രക്ഷിതാക്കളുടെ മുഖത്തെ ഭാവവ്യത്യാസം പോലും കുട്ടികളെ ബാധിക്കും. അത് അവർക്ക് ഇഷ്ടമായില്ലെങ്കിൽ പിന്നെ ഇത്തരം പ്രശ്നങ്ങൾ പറയില്ല. വർത്തമാനകാലത്ത് ഉപദേശിക്കുക എന്നതിനെക്കാളുപരി ഗുണദോഷിക്കുക എന്നതിലാവണം രക്ഷിതാക്കളുടെ ശ്രദ്ധയെന്നും അവർ പറഞ്ഞു.
പലവിധ കാരണങ്ങളാൽ മാതാപിതാക്കൾക്കു മുന്നിൽ തങ്ങളുടെ അഭിപ്രായം തുറന്നുപറയാൻ വിദ്യാർഥികൾക്ക് ധൈര്യമില്ലാത്തതും പ്രശ്നത്തിന് ഇടയാക്കുന്നുണ്ടെന്നും സ്വന്തം താൽപര്യത്തിന് അനുസരിച്ച് മാത്രമേ കുട്ടികൾ മേഖലകൾ തിരഞ്ഞെടുക്കാവൂ എന്നും സൈക്യാട്രിക് കൺസൾട്ടന്റ് റുഖിയ ഷംല പറഞ്ഞു. നല്ല സൗഹൃദങ്ങൾ മാനസിക സംഘർഷം കുറക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് സൈക്യാട്രിക് കൺസൾട്ടന്റ് രേവതിയും അഭിപ്രായപ്പെട്ടു. വിദ്യാർഥികൾക്ക് കൺസൾട്ട് ചെയ്യാനുള്ള അവസരവും എജുകഫെയിൽ ഒരുക്കിയിരുന്നു.