സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2219 അധിക തസ്തിക; പുതിയ നിയമനം ചുരുക്കം
text_fieldsതസ്തിക നഷ്ടം സംഭവിച്ചവരുടെ പുനഃക്രമീകരണം, എയ്ഡഡ് സ്കൂളുകളിലെ രണ്ട് അധിക തസ്തികകളിൽ ആദ്യത്തേത് സർക്കാറിന് നൽകൽ, ഭിന്നശേഷി നിയമനം എന്നിവ കഴിഞ്ഞാൽ പുതിയ നിയമനത്തിന് സാധ്യതയുള്ള തസ്തികകൾ കുറവായിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2024-25 അധ്യയന വർഷത്തിൽ 2219 അധിക അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിൽ 915 തസ്തികകൾ 552 സർക്കാർ സ്കൂളുകളിലും 1304 തസ്തികകൾ 658 എയ്ഡഡ് സ്കൂളുകളിലുമാണ്. മൊത്തം 1210 സർക്കാർ/എയ്ഡഡ് സ്കൂളുകളിലായാണ് 2219 തസ്തികകൾ സൃഷ്ടിച്ചത്.
2024 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തോടെയാണ് തസ്തിക സൃഷ്ടിക്കുക. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മലപ്പുറം ജില്ലയിലെ അധിക തസ്തികനിർണയം സംബന്ധിച്ച അറിയിപ്പ് പിന്നീടായിരിക്കും.
തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ അത്തരം തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫിസർ /ട്രഷറി/സ്പാർക്ക് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, അധികമായി സൃഷ്ടിക്കുന്ന അത്രയും തസ്തികകളിലേക്ക് പുതിയ നിയമനം നടത്താൻ കഴിയില്ല.
സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷം തസ്തിക നഷ്ടം സംഭവിച്ച അധ്യാപകരെ ഇപ്പോൾ സൃഷ്ടിച്ച അധിക തസ്തികകളിലേക്ക് പുനഃക്രമീകരിക്കും. പുനഃക്രമീകരണം കഴിഞ്ഞുള്ള തസ്തികകളിൽ മാത്രമേ പി.എസ്.സി വഴി നിയമനം നടത്താൻ കഴിയൂ.
എയ്ഡഡ് സ്കൂളുകളിലുണ്ടാകുന്ന അധിക തസ്തികകളിൽ കേരള വിദ്യാഭ്യാസ ചട്ടത്തിലെ (കെ.ഇ.ആർ) അധ്യായം 21, ചട്ടം 7(2) പ്രകാരം മാത്രമേ നിയമനം നൽകാനാകൂ.
ഇതുപ്രകാരം എയ്ഡഡ് സ്കൂളുകളിൽ രണ്ട് അധിക തസ്തികകൾ സൃഷ്ടിക്കപ്പെട്ടാൽ ആദ്യ തസ്തിക സർക്കാറിന് നൽകുകയും ഇതിലേക്ക് നേരത്തെ എയ്ഡഡ് സ്കൂളുകളിൽ തസ്തിക നഷ്ടം സംഭവിച്ച സംരക്ഷിത അധ്യാപകരെ അധ്യാപക ബാങ്കിൽ നിന്ന് പുനർവിന്യസിക്കുകയും വേണം. രണ്ടാമത്തെ തസ്തികയുണ്ടെങ്കിൽ മാത്രമേ മാനേജ്മെന്റിന് നിയമനാവകാശം ലഭിക്കുകയുള്ളൂ.
ഇത്തരം സ്കൂളുകളിൽ ഭിന്നശേഷി നിയമനം നടത്തിയിട്ടില്ലെങ്കിൽ അധിക തസ്തിക ഭിന്നശേഷി നിയമനത്തിനായും നീക്കിവെക്കേണ്ടിവരും.
ഫലത്തിൽ 2219 അധിക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചെങ്കിലും തസ്തിക നഷ്ടം സംഭവിച്ചവരുടെ പുനഃക്രമീകരണം, എയ്ഡഡ് സ്കൂളുകളിലെ രണ്ട് അധിക തസ്തികകളിൽ ആദ്യത്തേത് സർക്കാറിന് നൽകൽ, ഭിന്നശേഷി നിയമനം എന്നിവ കഴിഞ്ഞാൽ പുതിയ നിയമനത്തിന് സാധ്യതയുള്ള തസ്തികകൾ കുറവായിരിക്കും.