അമ്പത് ശതമാനം ഇന്ത്യൻ വിദ്യാർഥികളുടെ വിസ റദ്ദാക്കി അമേരിക്ക
text_fieldsഅമേരിക്കയിലെ ആയിരത്തിലധികം വിദേശ വിദ്യാർഥികളുടെ വിസ യു.എസ് സർക്കാർ റദ്ദാക്കി. ഏകദേശം അമ്പത് ശതമാനത്തോളം വിദ്യാർഥികളാണ് ഇതിൽ ഉൾപ്പെടുന്നത്. വിസ റദ്ദാക്കിയതിൽ പകുതിയോളം ഇന്ത്യക്കാരും 14% ചൈനക്കാരുമാണ് ഉള്ളത്. ഇത് വിദ്യാർഥികളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. വിസ റദ്ദാക്കിയതിന് പിന്നിൽ പാർക്കിങ് പിഴകളും അമിത വേഗതയും ചെറിയ പിഴകളുമാണ് ചൂണ്ടികാണിക്കുന്നത്.
അമേരിക്കൻ സർക്കാരിന്റെ ഈ അപ്രതീക്ഷിത നീക്കം ഹാർവാർഡ്, സ്റ്റാൻഫോർഡ്, മിഷിഗൺ സർവകലാശാല, ഒഹായോ സ്റ്റേറ്റ് സർവകലാശാല എന്നിവയുൾപ്പെടെ 160 ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. വിഷയത്തിൽ ചില വിദ്യാർഥികൾ സർക്കാരിനെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
2023-24 അധ്യയന വർഷത്തിൽ മൂന്ന് ലക്ഷം വിദ്യാർഥികളാണ് യു.എസിൽ ഉള്ളത്. അതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ബിരുദദാനത്തിന് ശേഷം താൽക്കാലികമായി ജോലി ചെയ്യാൻ സാധിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് പദ്ധതിയിൽ യു.എസിൽ ജോലി ചെയ്യുന്ന വിദ്യാർഥികളെയും ഇത് ബാധിച്ചിട്ടുണ്ട്. തൊഴിൽ വിസയോടൊപ്പം താൽക്കാലികമായി ജോലി ചെയ്യാൻ അവരെ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. ഏകദേശം 500,000 ബിരുദ വിദ്യാർഥികളും 342,000 ബിരുദ വിദ്യാർഥികളും ഉൾപ്പെടെ യു.എസിൽ 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാർഥികളുണ്ട്.