ബി.എഡ് കോളജുകളെ ആർട്സ് ആൻഡ് സയൻസ് കോളജുകളുമായി ലയിപ്പിക്കാം; എൻ.സി.ടി.ഇ മാർഗരേഖയായി
text_fieldsAI Image
തിരുവനന്തപുരം: ടീച്ചർ എജുക്കേഷൻ കോളജുകളെ (ബി.എഡ് കോളജുകൾ) ആർട്സ് ആൻഡ് സയൻസ് കോളജ് മാതൃകയിലുള്ള മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളാക്കി പരിവർത്തിപ്പിക്കുന്നതിന് മാർഗരേഖ പുറത്തിറക്കി നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ). നിലവിലുള്ള ബി.എഡ് കോളജുകളെ വിവിധതരം കോഴ്സുകൾ പഠിപ്പിക്കുന്ന മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളാക്കി മാറ്റാമെന്നതാണ് മാർഗരേഖ മുന്നോട്ടുവെക്കുന്ന ഒന്നാമത്തെ രീതി. നിലവിലുള്ള മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളുമായി ബി.എഡ് കോളജുകളെ ലയിപ്പിക്കുന്നതാണ് മറ്റൊരു രീതി. ഒരേ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളും വ്യത്യസ്ത മാനേജ്മെന്റുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളും ലയിപ്പിക്കാം. നിലവിലുള്ള മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്നതാണ് മാർഗരേഖ മുന്നോട്ടുവെക്കുന്ന മൂന്നാമത്തെ രീതി.
ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി ടീച്ചർ എജുക്കേഷൻ മേഖലയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് തനിച്ച് നിൽക്കുന്ന ബി.എഡ് കോളജുകളെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന കോളജുകളാക്കി മാറ്റാനുള്ള നടപടി തുടങ്ങിയത്. നിലവിലുള്ള രണ്ടുവർഷ ബി.എഡ് കോഴ്സിന് പകരം ബിരുദവും ബി.എഡും ഒന്നിച്ച് പൂർത്തിയാക്കുന്ന സംയോജിത പ്രോഗ്രാമിന് (ഐ.ടി.ഇ.പി) എൻ.സി.ടി.ഇ രൂപം നൽകിയിട്ടുണ്ട്. ഈ കോഴ്സ് നടപ്പാക്കുന്നതിന്‍റെ ഭാഗം കൂടിയാണ് നിലവിലുള്ള ബി.എഡ് കോളജുകൾ മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാനുള്ള നിർദേശം.
ഐ.ടി.ഇ.പി പ്രകാരം ബി.എ, ബി.എസ്സി, ബി.കോം കോഴ്സുകൾക്കൊപ്പം തന്നെ നാലു വർഷം കൊണ്ട് ബി.എഡും പൂർത്തിയാക്കാൻ കഴിയും. 2030ഓടെ മുഴുവൻ ബി.എഡ് കോളജുകളും മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളായി മാറണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് സ്ഥാപനങ്ങൾക്ക് രൂപാന്തരം വരുത്താൻ എൻ.സി.ടി.ഇ പ്രത്യേക മാർഗരേഖ കൊണ്ടുവന്നത്. ഐ.ടി.ഇ.പി നടപ്പാക്കുമ്പോൾ ടീച്ചർ വിദ്യാഭ്യാസത്തിനൊപ്പം ബി.എ, ബി.എസ്സി, ബി.കോം കോഴ്സുകൾക്ക് കീഴിൽ പഠിക്കുന്ന വിഷയങ്ങളും വിദ്യാർഥികൾക്ക് പഠിക്കേണ്ടിവരും. ഇത് ലക്ഷ്യമിട്ടാണ് ബി.എഡ് കോളജുകൾ രൂപമാറ്റം വരുത്തുന്നത്.
സ്ഥാപനങ്ങളുടെ ലയനം ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ സർക്കാർ, സർവകലാശാലകളുടെയും ബാധകമായ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിനും അനുസൃതമായിട്ടായിരിക്കണം. ഒരേ സർവകലാശാലക്ക് കീഴിലുള്ള ബി.എഡ് കോളജിനും മൾട്ടി ഡിസിപ്ലിനറി സ്ഥാപനത്തിനും മാത്രമേ യോജിച്ച് പ്രവർത്തിക്കാനാകൂവെന്ന് മാർഗരേഖ വ്യവസ്ഥ ചെയ്യുന്നു. യോജിച്ച് പ്രവർത്തിക്കുന്ന മൾട്ടി ഡിസിപ്ലിനറി സ്ഥാപനത്തിൽ ചുരുങ്ങിയത് രണ്ട് പഠന വകുപ്പെങ്കിലുമുണ്ടായിരിക്കണം. സ്ഥാപനങ്ങൾക്കിടയിൽ യോജിച്ച് പ്രവർത്തിക്കുന്നതിന് ധാരണപത്രം ഒപ്പിടണം.