കുട്ടികളെ സ്വകാര്യ സ്കൂളുകൾ റാഞ്ചി; വെട്ടിക്കോട് സർക്കാർ സ്കൂളിൽ ഒരാളും എത്തിയില്ല
text_fieldsപള്ളിക്കൽ ഗവ. മോഡൽ യു.പി സ്കൂളിലെ പ്രവേശനോത്സവം
കായംകുളം: സ്വകാര്യ സ്കൂളുകൾ കുട്ടികളെ റാഞ്ചിയതോടെ ഭരണിക്കാവ് പഞ്ചായത്തിലെ രണ്ട് സർക്കാർ സ്കൂളുകൾ പ്രതിസന്ധിയിൽ. വെട്ടിക്കോട് ഗവ. എൽ.പി സ്കൂൾ, മൂന്നാംകുറ്റിയിലെ പള്ളിക്കൽ ഗവ. മോഡൽ യു.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് പ്രതീക്ഷിച്ച കുട്ടികളെയാണ് സ്വകാര്യ സ്കൂളുകൾ കൊണ്ടുപോയത്. വെട്ടികോട് സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് ഒരു കുട്ടി പോലും എത്തിയില്ല. ഇവിടെ ആകെ നാല് കുട്ടികളാണ് പഠിക്കുന്നത്.
രണ്ടാം ക്ലാസിൽ രണ്ടും മൂന്നും നാലും ക്ലാസുകളിൽ ഒരോ കുട്ടികൾ വീതമാണുള്ളത്. ഇവിടെയുണ്ടായിരുന്ന മൂന്ന് അധ്യാപകർ സ്ഥലം മാറിയത് പുതിയ അധ്യയന വർഷത്തിലെ പ്രതിസന്ധിയാണ്. നിയമിക്കപ്പെടുന്ന അധ്യാപകർക്ക് പ്രാദേശിക ബന്ധങ്ങൾ ഇല്ലാത്തതും സ്കൂളിലേക്ക് കുട്ടികൾ എത്തുന്നതിന് തടസ്സമാണ്. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ഉന്നമനവും പഠന സൗകര്യവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവുമായി തുടങ്ങിയ സ്കൂളാണ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്.
1962-ൽ കുറവ സമുദായത്തിൽപ്പെട്ട മാണിപ്പശേരി കൊച്ചങ്കരന്റെ വീട്ടുമുറ്റത്ത് ‘മന്ദിരം’ എന്ന പേരിലാണ് സ്കൂളിന് തുടക്കം കുറിക്കുന്നത്. അധ്യാപകനും കോൺഗ്രസ് നേതാവുമായിരുന്ന കല്ലൂർ കരുണാകരൻപിള്ള 50 സെൻറ് സ്ഥലം വിട്ടുനൽകിയതോടെ സ്കൂളിന് സ്വന്തം കെട്ടിടമായി. പിന്നീട് നൂറ് കണക്കിന് കുട്ടികളുമായി വികസിച്ചു. 1990 കളിൽ അൺ എയ്ഡഡ് സംസ്കാരം കടന്നുവന്നതോടെയാണ് സ്കൂളിന്റെ തകർച്ച തുടങ്ങുന്നത്.
ബാഗും കുടയും സൈക്കിളും പണവുമൊക്കെയടങ്ങിയ പ്രലോഭനങ്ങളുമായി അൺ എയ്ഡഡുകാർ രംഗത്തിറങ്ങിയതാണ് മൂന്നാംകുറ്റി ഗവ. മോഡൽ സ്കൂളിനെയും ബാധിച്ചത്. ഇവിടെ ഒന്നാം ക്ലാസിൽ ഒരാൾ പ്രവേശനം നേടിയപ്പോൾ അഞ്ചാം ക്ലാസിലേക്ക് ആരും എത്തിയില്ല. എൽ.പിയിലും യു.പിയിലുമായി 40 ഓളം കുട്ടികളാണ് പഠിക്കുന്നത്. ഇവിടെ ചേരുമെന്ന് ഉറപ്പ് നൽകിയ കുട്ടികളെ മേഖലയിലെ സ്വകാര്യ സ്കൂൾ വശത്താക്കുകയായിരുന്നെന്നാണ് ആക്ഷേപം.