നാലുവർഷ ബിരുദം; ക്രെഡിറ്റുകളുടെ എണ്ണത്തിലെ അന്തരം പ്രതിസന്ധിയാകുമെന്ന് ആശങ്ക
text_fieldsതിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സ് പൂർത്തിയാക്കാൻ കേരളവും യു.ജി.സിയും നിശ്ചയിച്ച ക്രെഡിറ്റുകളുടെ എണ്ണത്തിൽ അന്തരം. നാലുവർഷ കോഴ്സിൽ മൂന്നാം വർഷത്തിൽ നിലവിലുള്ള രീതിയിൽ ത്രിവത്സര ബിരുദം നേടി പുറത്തുപോകാൻ യു.ജി.സി നിശ്ചയിച്ചത് 120 ക്രെഡിറ്റുകളാണെങ്കിൽ കേരളത്തിൽ ഇത് 133 ആണ്. നാലുവർഷ ഓണേഴ്സ്/ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടാൻ യു.ജി.സി നിർദേശിച്ചത് 160 ക്രെഡിറ്റാണെങ്കിൽ കേരളത്തിൽ ഇത് 177 ആണ്.
കേരളത്തിൽ മൂന്നുവർഷ ബിരുദവും നാലുവർഷ ബിരുദവും നേടാൻ കുട്ടികൾ കൂടുതൽ ക്രെഡിറ്റ് ആർജിക്കണമെന്നതാണ് പ്രശ്നമായി ഉയർന്നുവരിക. യു.ജി.സി നിയോഗിച്ച വിദഗ്ധസമിതി സമർപ്പിച്ച നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി തയാറാക്കിയ റെഗുലേഷൻ ഏതാനും ദിവസങ്ങൾക്കുമുമ്പ് വിജ്ഞാപനം ചെയ്തിരുന്നു.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ കരിക്കുലം ഫ്രെയിംവർക്ക് അടിസ്ഥാനപ്പെടുത്തിയാണ് നാലുവർഷ ബിരുദ കോഴ്സുകൾക്കായുള്ള അടിസ്ഥാനരേഖ തയാറാക്കിയത്. ഇത് സംസ്ഥാനതലത്തിലും സർവകലാശാലതലത്തിലും ചർച്ച ചെയ്താണ് അന്തിമമാക്കിയത്.
ക്രെഡിറ്റുകളുടെ എണ്ണത്തിലുള്ള വ്യത്യാസം വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുമോ എന്നതടക്കമുള്ള ആശങ്കകളാണ് ഉയരുന്നത്. യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള ക്രെഡിറ്റ് രീതിയിൽ ബിരുദം പൂർത്തിയാക്കിവരുന്ന കുട്ടികൾക്ക് കേരളത്തിൽ പി.ജി പഠനത്തിന് ചേരാനാകുമോ എന്നതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉയരും.
നാലുവർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടുന്നവർക്ക് പി.ജി ഇല്ലാതെ നേരിട്ട് പിഎച്ച്.ഡിക്ക് ചേരാൻ പുതിയ കരിക്കുലം ഫ്രെയിംവർക്കിൽ അനുമതിയുണ്ട്. 160 ക്രെഡിറ്റുമായി കേരളത്തിന് പുറത്തുനിന്ന് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടിയ വിദ്യാർഥിക്ക് കേരളത്തിൽ പിഎച്ച്.ഡിക്ക് ചേരാൻ കഴിയുമോ എന്നതിൽ വ്യക്തത വരുത്തേണ്ടിവരും. കേരളത്തിൽ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടാൻ 177 ക്രെഡിറ്റ് ആർജിക്കണമെന്നതാണ് പ്രശ്നം.
ക്രെഡിറ്റ് എന്നാൽ...
ഒരു വിദ്യാർഥിക്ക് ബിരുദം നേടാൻ എത്ര പഠനസമയം ആവശ്യമാണെന്ന് നിർണയിക്കാൻ ഉപയോഗിക്കുന്ന അളവുകോലാണ് ക്രെഡിറ്റ് മണിക്കൂർ. ഒരു ക്രെഡിറ്റ് ലഭിക്കാൻ വിദ്യാർഥി സെമസ്റ്ററിൽ 15 മണിക്കൂർ ലെക്ചർ/ ട്യൂട്ടോറിയൽ ക്ലാസിൽ പങ്കെടുക്കുകയും 30 മണിക്കൂർ പഠനവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ ചെയ്യുകയും വേണം.
ഒരു മണിക്കൂർ ലെക്ചർ/ ട്യൂട്ടോറിയൽ അല്ലെങ്കിൽ രണ്ടു മണിക്കൂർ ലാബ് പ്രവർത്തനം/ പ്രായോഗിക പ്രവർത്തനം/ ഫീൽഡ് വർക്ക് എന്നിവയടങ്ങുന്നതാണ് ക്രെഡിറ്റ് മണിക്കൂർ.
പ്രതിസന്ധിയാകില്ല; ഉപരിപഠനത്തിൽ തടസ്സമാകില്ല
ക്രെഡിറ്റുകളുടെ എണ്ണത്തിലുള്ള അന്തരം പ്രതിസന്ധിയാകില്ലെന്നാണ് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. നാലുവർഷ ബിരുദ കോഴ്സിന് ദൽഹി സർവകലാശാലയിൽ 176 ക്രെഡിറ്റും മൂന്നുവർഷത്തിന് 132 ക്രെഡിറ്റും ആർജിക്കണം. ഇതിന് സമാനമായ രീതിയിലാണ് കേരളത്തിലും ക്രെഡിറ്റുകളുടെ എണ്ണം നിശ്ചയിച്ചത്.
മറ്റ് പല സംസ്ഥാനങ്ങളിലും യു.ജി.സി നിർദേശിച്ചതിലധികം ക്രെഡിറ്റുകൾ ആർജിക്കണമെന്ന രീതിയിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കിയിരിക്കുന്നത്. ബിരുദം നേടാൻ ആർജിക്കേണ്ട ക്രെഡിറ്റുകളുടെ മിനിമം എണ്ണമാണ് യു.ജി.സി നിർദേശിച്ചിരിക്കുന്നത്. കൂടുതൽ ക്രെഡിറ്റുകൾ നേടണമെന്നത് പഠനഭാരം വർധിപ്പിക്കില്ല. യു.ജി.സി മാനദണ്ഡപ്രകാരമുള്ള ബിരുദം നേടിവരുന്ന വിദ്യാർഥികൾക്ക് കേരളത്തിൽ ഉപരിപഠനത്തിന് ക്രെഡിറ്റ് എണ്ണത്തിലെ അന്തരം കാരണം തടസ്സമുണ്ടാകില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.