മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനത്തിന് അപേക്ഷ സമർപ്പണം തുടങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. മാർച്ച് പത്തിന് വൈകീട്ട് അഞ്ച് വരെ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും ഫീസടക്കുകയും ചെയ്യാം. മാർച്ച് 15ന് വൈകീട്ട് അഞ്ച് വരെ അനുബന്ധ രേഖകൾ ഓൺലൈനായി സമർപ്പിക്കാം.
എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ഏപ്രിൽ 10 മുതൽ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 24 മുതൽ 28 വരെ ദിവസങ്ങളിലായിരിക്കും പരീക്ഷ. തീയതി മാറ്റേണ്ടിവന്നാൽ പകരം പരീക്ഷ നടത്താനായി ഏപ്രിൽ 22, 23, 29, 30 തീയതികൾ കരുതൽ ദിനങ്ങളായും നിശ്ചയിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ.
ഇത്തവണ ഫാർമസി കോഴ്സ് പ്രവേശനത്തിന് പ്രത്യേക പരീക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എൻജിനീയറിങ് കോഴ്സിനും ഫാർമസി കോഴ്സിനും അപേക്ഷിക്കുന്നവർ രണ്ട് പ്രവേശന പരീക്ഷയും എഴുതണം. മേയ് പത്തിനോ മുമ്പോ ഫലം പ്രസിദ്ധീകരിക്കും. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നീറ്റ്-യു.ജി പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്ക് ദേശീയ അഭിരുചിപരീക്ഷയായ ‘നാറ്റ’യും അടിസ്ഥാനപ്പെടുത്തിയായിരിക്കും.
പ്രായം
അപേക്ഷകന് 2025 ഡിസംബർ 31 പ്രകാരം 17 വയസ്സ് പൂർത്തിയായിരിക്കണം. കുറഞ്ഞ പ്രായപരിധിയിൽ ഇളവില്ല. എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ്, ബി.യു.എം.എസ് കോഴ്സുകൾക്ക് ഉയർന്ന പ്രായപരിധി ഇല്ല. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ ഉയർന്ന പ്രായപരിധി നീറ്റ് -യു.ജി 2025 ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും. മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രായപരിധി ബന്ധപ്പെട്ട കേന്ദ്ര കൗൺസിലുകൾ നിശ്ചയിക്കുന്നത് പ്രകാരമായിരിക്കും.
ബഹ്റൈൻ, ചെന്നൈ, ബംഗളൂരു ഹൈദരാബാദ് പരീക്ഷ കേന്ദ്രങ്ങൾ
കേരളത്തിന് പുറത്ത് നിലവിലുള്ള പരീക്ഷ കേന്ദ്രങ്ങൾക്ക് പുറമേ ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും വിദേശത്ത് ബഹ്റൈനിലും പുതിയ പരീക്ഷ കേന്ദ്രങ്ങളുണ്ട്. മതിയായ എണ്ണം അപേക്ഷകരുണ്ടെങ്കിൽ മാത്രമേ ഈ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തൂ. ഇല്ലെങ്കിൽ ഇവിടേക്ക് അപേക്ഷിക്കുന്നവരുടെ തൊട്ടടുത്ത ഓപ്ഷനുകളിൽ ഒന്നായിരിക്കും പരീക്ഷ കേന്ദ്രമായി അനുവദിക്കുക. നിലവിൽ കേരളത്തിലേതിന് പുറമെ മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും.
അപേക്ഷ ഫീസ്
എൻജിനീയറിങ് അല്ലെങ്കിൽ ഫാർമസി പ്രവേശനത്തിന് മാത്രമായി ജനറൽ വിഭാഗത്തിന് 875 രൂപയും എസ്.സി വിഭാഗത്തിന് 375 രൂപയും. രണ്ട് പരീക്ഷയും എഴുതുന്ന ജനറൽ വിഭാഗത്തിന് 1125 രൂപയും എസ്.സി വിഭാഗത്തിന് 500 രൂപയും.ആർക്കിടെക്ചർ/മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്ക് അപേക്ഷിക്കുന്ന ജനറൽ വിഭാഗത്തിന് 625 രൂപയും എസ്.സി വിഭാഗത്തിന് 250 രൂപയും.
എൻജിനീയറിങ്/ഫാർമസി/ ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് ജനറൽ വിഭാഗത്തിന് 1125 രൂപയും എസ്.സി വിഭാഗത്തിന് 500 രൂപയും. മുഴുവൻ സ്ട്രീമിലേക്കും ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 1300 രൂപയും എസ്.സി വിഭാഗത്തിന് 525 രൂപയും. എസ്.ടി വിഭാഗത്തിന് ഫീസില്ല. ദുബൈ/ബഹ്റൈൻ പരീക്ഷകേന്ദ്രം തെരഞ്ഞെടുക്കുന്നവർ അപേക്ഷ ഫീസിന് പുറമെ 15,000 രൂപ അധികമായി അടയ്ക്കണം.
കോഴ്സുകൾ
എൻജിനീയറിങ് (ബി.ടെക്): കാർഷിക സർവകലാശാല, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകൾക്ക് കീഴിലുള്ള വിവിധ ബി.ടെക് കോഴ്സുകൾ ഉൾപ്പെടെയുള്ള മുഴുവൻ എൻജിനീയറിങ് ബിരുദ കോഴ്സുകൾ.
ആർക്കിടെക്ചർ: ബി.ആർക്
മെഡിക്കൽ കോഴ്സുകൾ: എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യൂനാനി (ബി.യു.എം.എസ്).
മെഡിക്കൽ അനുബന്ധ കോഴ്സുകൾ: ബി.എസ്സി (ഓണേഴ്സ്) അഗ്രികൾചർ, ബി.എസ്സി (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി (ഓണേഴ്സ്) കോഓപറേഷൻ ആൻഡ് ബാങ്കിങ്/അഗ്രി. ബിസിനസ് മാനേജ്മെന്റ്, ക്ലൈമറ്റ് ചെയ്ഞ്ച് എൻവയൺമെൻറൽ സയൻസ്, വെറ്ററിനറി (ബി.വി.എസ്സി ആൻഡ് എ.എച്ച്), ഫിഷറീസ് (ബി.എഫ്.എസ്സി).
ഫാർമസി: ബി.ഫാം അപേക്ഷ അഞ്ച് ഘട്ടം
www.cee.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (എല്ലാം ജെ.പി.ജി ഫോർമാറ്റിൽ), ഇ-മെയിൽ വിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ ഇതിനാവശ്യമാണ്. അഞ്ച് ഘട്ടമായാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ടത്.
ഒന്നാംഘട്ടം: പേര്, ജനനത്തീയതി, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, പാസ്വേഡ്, ആക്സസ് കോഡ് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഈ ഘട്ടത്തിൽ ലഭിക്കുന്ന അപേക്ഷ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി രേഖപ്പെടുത്തി സൂക്ഷിക്കുക.
രണ്ടാംഘട്ടം: അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി നൽകണം. എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയെല്ലാം ഒരു അപേക്ഷയിൽ തെരഞ്ഞെടുക്കാം. സാമുദായിക സംവരണം (എസ്.സി/എസ്.ടി/ഒ.ഇ.സി/എസ്.ഇ.ബി.സി വിഭാഗങ്ങൾ), ഇ.ഡബ്ല്യു.എസ് സംവരണം, ഭിന്നശേഷി സംവരണം, പ്രത്യേക സംവരണം എന്നിവ ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തണം. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയെന്ന് പരിശോധിച്ച് ഫൈനൽ സബ്മിഷൻ നടത്തണം.
മൂന്നാംഘട്ടം: അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കലാണ് ഈ ഘട്ടം.
നാലാംഘട്ടം: പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആവശ്യമായ അനുബന്ധ രേഖകൾ എന്നിവ നിർദേശങ്ങൾക്കനുസൃതമായി അപ്ലോഡ് ചെയ്യണം.
അഞ്ചാംഘട്ടം: ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയശേഷം അപേക്ഷയുടെ അക്നോളജ്മെന്റ് പേജിന്റെ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കണം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റും നേറ്റിവിറ്റി , ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകളും ഓൺലൈനായി അപ്ലോഡ് ചെയ്യണം.
ഭിന്നശേഷിസംവരണത്തിന് രേഖകൾ സമർപ്പിക്കണം
ഭിന്നശേഷി സംവരണം ആവശ്യമുള്ളവർ അപേക്ഷയിൽ സൂചിപ്പിക്കുകയും പ്രവേശനപരീക്ഷ കമീഷണർ നടത്തുന്ന സംസ്ഥാനതല മെഡിക്കൽ ബോർഡിൽ ഹാജരാവുകയും വേണം.എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർ ഒഴികെയുള്ള മറ്റ് വിഭാഗക്കാർ (ജനറൽ കാറ്റഗറി ഉൾപ്പെടെ) കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/സ്കോളർഷിപ് ലഭിക്കാൻ വില്ലേജ് ഓഫിസറിൽനിന്നുള്ള സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന സംവരണേതര വിഭാഗത്തിൽ നിന്നുള്ളവർ (ഇ.ഡബ്ല്യു.എസ്) ആനുകൂല്യം ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. മിശ്രവിവാഹിതരുടെ മക്കൾക്ക് എസ്.ഇ.ബി.സി/ഒ.ഇ.സി സംവരണം ആവശ്യമെങ്കിൽ വില്ലേജ് ഓഫിസറിൽനിന്ന് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങി അപ്ലോഡ് ചെയ്യണം. ഇവർ എസ്.സി/എസ്.ടി വിഭാഗത്തിൽ നിന്നുള്ളവരാണെങ്കിൽ ആനുകൂല്യം ലഭിക്കാൻ തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റ് വേണം. അപൂർണമായ സർട്ടിഫിക്കറ്റുകൾ നിരസിക്കും. സർട്ടിഫിക്കറ്റുകളുടെ മാതൃക പ്രോസ്പെക്ടസിലുണ്ട്.
സംവരണ ശതമാനവും
സ്റ്റേറ്റ് മെറിറ്റ് 50 ശതമാനം, ഇ.ഡബ്ല്യു.എസ് 10 ശതമാനം, എസ്.ഇ.ബി.സി 30 ശതമാനം: (ഈഴവ 9 ശതമാനം, മുസ്ലിം 8 ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു 3 ശതമാനം, ലത്തീൻ കത്തോലിക്ക ആൻഡ് ആഗ്ലോ ഇന്ത്യൻ 3 ശതമാനം, ധീവര, അനുബന്ധ സമുദായങ്ങൾ 2 ശതമാനം, വിശ്വകർമ, അനുബന്ധ സമുദായങ്ങൾ 2 ശതമാനം, കുശവ, അനുബന്ധ സമുദായങ്ങൾ 1 ശതമാനം, പിന്നാക്ക ക്രിസ്ത്യൻ 1 ശതമാനം, കുടുംബി 1ശതമാനം), എസ്.സി 8 ശതമാനം, എസ്.ടി 2 ശതമാനം.
എൻ.ആർ.ഐ ക്വോട്ട
സ്വകാര്യ സ്വാശ്രയ കോളജുകളിലെ 15 ശതമാനം സീറ്റ് എൻ.ആർ.ഐ വിഭാഗത്തിനാണ്. ഉയർന്ന ഫീസായിരിക്കും. ഈ ക്വോട്ടയിലേക്ക് പരിഗണിക്കാൻ അപേക്ഷകനും എൻ.ആർ.ഐയായ ബന്ധുവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം, സമർപ്പിക്കേണ്ട രേഖകൾ എന്നിവ പ്രോസ്പെക്ടസിലുണ്ട്.
‘നീറ്റും’ ‘നാറ്റ’യും
കേരളത്തിൽ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നാഷനൽ ടെസ്റ്റിങ് ഏജൻസി മേയ് നാലിന് നടത്തുന്ന ‘നീറ്റ്-യു.ജി 2025’ പരീക്ഷ എഴുതി യോഗ്യത നേടണം. ഈ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതോടൊപ്പം കേരളത്തിലെ പ്രവേശന നടപടികളിൽ പങ്കെടുക്കാൻ പ്രവേശനപരീക്ഷ കമീഷണർക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കണം. നീറ്റ് പരീക്ഷക്കുള്ള അപേക്ഷ സമർപ്പണം https://neet.nta.nic.in വഴി മാർച്ച് ഏഴ് വരെ നടത്താം.
നീറ്റ് പരീക്ഷയിലെ സ്കോർ പരിഗണിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമീഷണർ തയാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നായിരിക്കും കേരളത്തിലെ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം. പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിച്ചവരെ മാത്രമേ കേരള റാങ്ക് പട്ടികയിലേക്ക് പരിഗണിക്കൂ.
ആർക്കിടെക്ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ആർക്കിടെക്ചർ കൗൺസിൽ നടത്തുന്ന അഭിരുചി പരീക്ഷയായ ‘നാറ്റ’ യോഗ്യത ജൂൺ 30നകം നേടിയിരിക്കണം. വിശദാംശങ്ങൾ www.nata.in ൽ.
ഓപ്ഷൻ രജിസ്ട്രേഷന് ഫീസ്
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ശേഷം നടക്കുന്ന കൗൺസലിങ് നടപടികളിൽ ഓപ്ഷൻ രജിസ്ട്രേഷന് പ്രത്യേകം ഫീസ് ഈടാക്കും. ഫീസ് ഒരിക്കൽ അടച്ചാൽ പിന്നീട് മാറ്റാനാകില്ല. ഓൺലൈനായോ പോസ്റ്റ് ഓഫിസ് വഴിയോ ഫീസ് അടക്കാം. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് ഫീസ് തിരികെ നൽകും.
കൗൺസലിങ് മൂന്ന് റൗണ്ടുകളായി
സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനത്തിനായി മൂന്ന് റൗണ്ട് കൗൺസലിങ് ആണ് പ്രവേശന പരീക്ഷ കമീഷണർ നടത്തുന്നത്. മൂന്ന് റൗണ്ടിന് ശേഷവും ഒഴിവുവരുന്ന മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്ക് സ്ട്രേ റൗണ്ട് കൗൺസലിങ് കൂടി നടത്തും. മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള കൗൺസലിങ്ങിൽ അഖിലേന്ത്യ ക്വോട്ട കൗൺസലിങ്ങിന് സമാന്തരമായിട്ടായിരിക്കും നടത്തുക. അഖിലേന്ത്യാ ക്വോട്ട കൗൺസലിങ് നടപടികൾക്കായി https://mcc.nic.in വെബ്സൈറ്റ് വഴിയാണ് ഓപ്ഷൻ സമർപ്പിക്കേണ്ടത്.
ആരാണ് കേരളീയൻ, കേരളീയേതരൻ?
● നേറ്റിവിറ്റി: അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡറെയും (ഒ.സി.ഐ) പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) കാർഡ് ഹോൾഡർ ഉൾപ്പെടെയുള്ളവരെ പ്രവേശനത്തിനായി ഇന്ത്യൻ പൗരൻമാർക്ക് തുല്യമായി പരിഗണിക്കും. എന്നാൽ ഇവർ സംവരണത്തിന് അർഹരല്ല. അപേക്ഷിക്കുന്ന ഇന്ത്യൻ പൗരൻമാരെ കേരളീയൻ, കേരളീയേതരൻ ഒന്നാംവിഭാഗം, കേരളീയേതരൻ രണ്ടാംവിഭാഗം എന്നിങ്ങനെ തിരിച്ചായിരിക്കും പരിഗണിക്കുക.
കേരളീയൻ
അപേക്ഷകനോ, മാതാപിതാക്കളിൽ ആരെങ്കിലുമോ കേരളത്തിൽ ജനിച്ചവരാണെങ്കിൽ കേരളീയനായി പരിഗണിക്കും. ഈ വിഭാഗത്തിൽപെട്ടവർക്ക് മാത്രമാണ് വിവിധ സാമുദായിക/പ്രത്യേക/ ഭിന്നശേഷി സംവരണാനുകൂല്യങ്ങളും ഫീസിളവും ലഭിക്കുക. കേരളീയരല്ലാത്ത കേരള കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവിസ് ഉദ്യോഗസ്ഥരുടെ മക്കളെയും കേരളീയരായി പരിഗണിക്കുമെങ്കിലും ഇവർക്ക് സംവരണം/ഫീസിളവ് അർഹതയുണ്ടാകില്ല.
കേരളീയേതരൻ ഒന്നാംവിഭാഗം
കേരളത്തിൽ ജനിച്ചതല്ലെങ്കിലും ഇനി പറയുന്ന വ്യവസ്ഥകൾ പാലിക്കുന്നുവെങ്കിൽ ഈ വിഭാഗത്തിൽ പാലിക്കും.
- കേരളത്തിൽ ജോലി ചെയ്യുന്ന കേന്ദ്ര ജീവനക്കാരുടെയും പ്രതിരോധ ജീവനക്കാരുടെയും മക്കൾ; അവർ പ്ലസ് ടു/തത്തുല്യം കേരളത്തിൽ പഠിച്ചവരായിരിക്കണം.
- കേരളത്തിലോ കേരളത്തിന് വേണ്ടിയോ രണ്ട് വർഷമെങ്കിലും സേവനമനുഷ്ഠിച്ചിരിക്കണമെന്ന വ്യവസ്ഥക്ക് വിധേയമായി കേരള സർക്കാറിന് കീഴിൽ ജോലി നോക്കുന്ന കേരളീയരല്ലാത്ത മാതാപിതാക്കളുടെ മക്കൾ; അവർ യോഗ്യത പരീക്ഷ കേരളത്തിൽ പഠിച്ചവരായിരിക്കണം.
- 12 വർഷ പഠന കാലയളവിൽ അഞ്ച് വർഷം കേരളത്തിൽ താമസിച്ച കേരളീയരല്ലാത്ത അപേക്ഷകർ.
- കേരളത്തിലെ സ്കൂളുകളിൽ ഏഴാം തരം മുതൽ 12ാം തരം വരെ പഠിച്ചവർ.
കേരളീയേതരൻ രണ്ടാംവിഭാഗം
കേരളീയൻ, കേരളീയേതരൻ ഒന്നാംവിഭാഗം എന്നിവയിൽ ഉൾപ്പെടാത്ത അപേക്ഷകരാണ് രണ്ടാംവിഭാഗത്തിൽ ഉൾപ്പെടുക. ഇത്തരം അപേക്ഷകർക്ക് ഗവ. കോസ്റ്റ് ഷെയറിങ് എൻജിനീയറിങ് കോളജുകളിലെ ഗവ. സീറ്റുകളിലേക്കും മാനേജ്മെന്റ് സീറ്റുകളിലേക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
കേരളീയൻ, കേരളീയേതരൻ ഒന്നാംവിഭാഗം എന്നിവയിലെ വിദ്യാർഥികളുടെ അഭാവത്തിൽ മാത്രമായിരിക്കും രണ്ടാംവിഭാഗത്തിലുള്ളവരെ പരിഗണിക്കുക.