മെഡിക്കൽ കോളജുകൾക്കും ഇനി ദേശീയ ഗ്രേഡിങ്ങും റാങ്കിങ്ങും
text_fieldsതിരുവനന്തപുരം: രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളജുകൾക്കും സമഗ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അക്രഡിറ്റേഷനും റാങ്കിങ് സമ്പ്രദായവും കൊണ്ടുവരുന്നു. ഇതിനായി ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) നിർദേശ പ്രകാരം മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിങ് ബോർഡ് (എം.എ.ആർ.ബി) തയാറാക്കിയ കരട് ചട്ടക്കൂട് പ്രസിദ്ധീകരിച്ചു.
വിവിധ സ്ട്രീമിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാക്, എൻ.ബി.എ പോലുള്ള ഏജൻസികൾ നടത്തുന്ന വിലയിരുത്തൽ പ്രക്രിയ നിലവിലുണ്ടെങ്കിലും മെഡിക്കൽ കോളജുകൾക്കുള്ളത് ആദ്യമായാണ്. സ്വതന്ത്ര മൂന്നാം കക്ഷി നിയന്ത്രിക്കുന്ന വിലയിരുത്തൽ പ്രക്രിയയിലൂടെയായിരിക്കും അക്രഡിറ്റേഷനും റാങ്കിങ് സമ്പ്രദായവും. ഇതിനായി 11 ഇനം മാനദണ്ഡങ്ങളും 78 ഘടകങ്ങളും ഉൾക്കൊള്ളുന്ന കരട് വിലയിരുത്തൽ ചട്ടക്കൂടാണ് അഭിപ്രായ ശേഖരണത്തിനായി എൻ.എം.സി പ്രസിദ്ധീകരിച്ചത്.
മെഡിക്കൽ യു.ജി, പി.ജി കോഴ്സുകളിൽ പൊതുവിഭാഗത്തിൽ നിന്ന് പ്രവേശനം നേടുന്ന വിദ്യാർഥികളുടെ നീറ്റ് റാങ്ക്/ സ്കോർ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ടതായിരിക്കും. മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എം.സി.സി) കൗൺസലിങ് വഴി അഖിലേന്ത്യ ക്വോട്ടയിൽ നീറ്റ് പി.ജി പ്രവേശനം നേടുന്നവരുടെ ശതമാനവും വിലയിരുത്തൽ മാനദണ്ഡത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോളജിലെ ലബോറട്ടറി, ക്ലിനിക്കൽ പരിശീലനവും, അധ്യാപനം, അധ്യാപകരുടെ യോഗ്യത, സ്കോളർഷിപ്/ ഫെലോഷിപ് തുടങ്ങിയ അക്കാദമിക മേഖലയിലെ മികവ്, കോളജിന് ലഭിച്ചതും പൂർത്തിയാക്കിയതുമായ ഗവേഷണ പദ്ധതികൾ, ഗവേഷണ ഫലം സൃഷ്ടിച്ച സ്വാധീനം, പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ, റെഗുലേറ്ററി സംവിധാനങ്ങളുടെ അംഗീകാരത്തോടെ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങൾ, സമൂഹ വ്യാപന പരിപാടികൾ, ഗുണനിലവാരമുറപ്പാക്കൽ പദ്ധതികൾ തുടങ്ങിയവയും കരട് ചട്ടക്കൂടിൽ മാനദണ്ഡമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
റാഗിങ്, ലിംഗപരമായ പീഡനം എന്നിവ തടയാനുള്ള നടപടികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കോളജിലെ ഒ.പി, ഐ.പി വിഭാഗങ്ങളിലെ സൗകര്യങ്ങൾ, ഇന്റേൺഷിപ്, പ്ലേസ്മെന്റ് തുടങ്ങിയവയും വിലയിരുത്തൽ ഘടകങ്ങളാണ്.
11 ഇനം മാനദണ്ഡങ്ങൾക്ക് മൊത്തം പരമാവധി ആയിരം സ്കോർ നിശ്ചയിച്ചുള്ള വിലയിരുത്തൽ പ്രക്രിയയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ സർവകലാശാലകൾ, കോളജുകൾ എന്നിവക്കായി നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെയും (നാക്) എൻജിനീയറിങ്, ആർക്കിടെക്ചർ, മാനേജ്മെന്റ്, ഫാർമസി ഉൾപ്പെടെ കോഴ്സുകൾക്കായി നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) പോലുള്ള സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും മെഡിക്കൽ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിന് സംവിധാനമില്ല.
എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമീപകാലത്ത് ഉൾപ്പെടുത്തിയെങ്കിലും സമഗ്ര വിലയിരുത്തലല്ലെന്ന വിമർശനം നിലവിലുണ്ട്. മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട വിഭാഗങ്ങളിൽ നിന്ന് കൂടിയുള്ള അഭിപ്രായ രൂപവത്കരണത്തിനു ശേഷമായിരിക്കും ചട്ടക്കൂടിന്റെ അന്തിമ രൂപം നിലവിൽ വരിക.