നീറ്റ്-പി.ജി കൗൺസലിങ്; മാർഗനിർദേശങ്ങളുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലെ സീറ്റ് േബ്ലാക്കിങ് പ്രവണതക്ക് തടയിടാൻ നീറ്റ്-പി.ജി (നാഷനൽ എലിജിബിലിറ്റി -കം- എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജ്വേറ്റ്) കൗൺസലിങ്ങിന് മാർഗനിർദേശങ്ങളുമായി സുപ്രീംകോടതി.
നീറ്റ്-പി.ജി കൗൺസലിങ് പ്രക്രിയ ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ അനുവദിക്കുന്നതിനുള്ള സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ദേശീയ സംവിധാനമായിട്ടാണ് വിഭാവനംചെയ്യപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
എന്നാൽ, സീറ്റ് േബ്ലാക്കിങ് സംബന്ധിച്ച പരാതികൾ സംവിധാനത്തിന്റെ ഉദ്ദേശ്യത്തെ തന്നെ ചോദ്യംചെയ്യുന്നതാണ്. വിവിധ സംവിധാനങ്ങളിൽ ആഴത്തിൽ വേരൂന്നിയ പിടിപ്പുകേടുകളെ വെളിവാക്കുന്നതാണ് ഇത്തരം പ്രവണതകളെന്നും ജസ്റ്റിസ് ജെ.ബി. പർദിവാലയും ജെ.ആർ. മഹാദേവനും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
സീറ്റ് ബ്ലോക്കിങ്ങിന് കർശനമായ ശിക്ഷകൾ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നീറ്റ്-പി.ജി കൗൺസലിങ്ങിൽ സീറ്റ് ബ്ലോക്കിങ് സംഭവിക്കുന്നത് വിദ്യാർഥികൾ താൽക്കാലികമായി സീറ്റുകൾ സ്വീകരിക്കുകയും കൂടുതൽ ഇഷ്ടപ്പെട്ട ഓപ്ഷനുകൾ നേടിയശേഷം പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുമ്പോഴാണ്.
ഇത് ആദ്യ റൗണ്ടുകളിൽ സീറ്റുകളുടെ ലഭ്യതക്കുറവുണ്ടാവാനിടയാക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടൽ, ആവർത്തിക്കുന്നവരെ ഭാവിയിൽ നീറ്റ്-പി.ജി പരീക്ഷകളിൽനിന്ന് അയോഗ്യരാക്കൽ, കുറ്റക്കാരായ കോളജുകളെ കരിമ്പട്ടികയിൽപെടുത്തൽ എന്നിവ ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
മറ്റു പ്രധാന നിർദേശങ്ങൾ:
- സംസ്ഥാന, അഖിലേന്ത്യ ക്വോട്ട കൗൺസലിങ്ങുകളുടെ വിവരങ്ങൾ സമയാസമയങ്ങളിൽ ഏകോപിപ്പിക്കുന്ന കൗൺസലിങ് കലണ്ടർ നടപ്പാക്കണം.
- സ്വകാര്യ, കൽപിത സർവകലാശാലകളുടെ ഫീസ് നിരക്കുകൾ കൗൺസലിങ്ങിന് മുമ്പ് തരംതിരിച്ച് വിദ്യാർഥികൾക്ക് ലഭ്യമാക്കണം.
- അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് രണ്ടാം റൗണ്ടിന് ശേഷം മുൻഗണന സീറ്റുകളിലേക്ക് മാറുന്നതിനായി പ്രത്യേക അപ്ഗ്രേഡ് വിൻഡോ സംവിധാനം ഏർപ്പെടുത്തണം.
- ഒന്നിലധികം സീറ്റുകളിൽ തുടരുന്നതും ആൾമാറാട്ടവും തടയുന്നതിന് ആധാർ അടിസ്ഥാനമാക്കി സീറ്റ് ട്രാക്കിങ് നടപ്പാക്കണം.
- ചട്ടലംഘനം നടത്തുന്ന സംസ്ഥാന അധികൃതരെയും ബന്ധപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാരെയും കോടതിയലക്ഷ്യത്തിനോ അച്ചടക്ക നടപടിക്കോ വിധേയമാക്കണം.
- കൗൺസലിങ് വിവരങ്ങളും അഡ്മിഷനുകളിലെ സുതാര്യതയുമടക്കം വിഷയങ്ങൾ വാർഷികാടിസ്ഥാനത്തിൽ ഓഡിറ്റ് ചെയ്യാൻ എൻ.എം.സിക്ക് കീഴിൽ ഒരു മൂന്നാം കക്ഷി മേൽനോട്ട സംവിധാനം സ്ഥാപിക്കുക.