പ്ലസ് വൺ പ്രവേശനം; ഇത്തവണയും ജംബോ, താൽക്കാലിക ബാച്ചുകൾ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറികടക്കാൻ ഇത്തവണയും സർക്കാറിന് ആശ്രയം 30 ശതമാനം വരെ സീറ്റ് വർധിപ്പിച്ചുള്ള ജംബോ ബാച്ചുകളും 314 താൽക്കാലിക ബാച്ചുകളും. ഇതിനുപുറമെ ഏകജാലക പ്രവേശനത്തിൽ ഉൾപ്പെടുത്താത്തതും ഉയർന്ന ഫീസ് നൽകി പഠിക്കേണ്ടതുമായ അൺഎയ്ഡഡ് സ്കൂളുകളിലെ 55,000 സീറ്റ് കൂടി ചേർത്താണ് മതിയായ സീറ്റുണ്ടെന്ന കണക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവതരിപ്പിച്ചത്.
ഒരു ബാച്ചിൽ 50 കുട്ടികൾ പഠിക്കേണ്ടിടത്ത് 65 പേർക്ക് വരെ പ്രവേശനം നൽകിയാണ് 64,040 സീറ്റിന്റെ കുറവ് നികത്തുന്നത്. ഇതിന് പുറമെ 314 താൽക്കാലിക ബാച്ചുകളിലൂടെ 17,400 സീറ്റുകളും സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മതിയായ സീറ്റുകളുണ്ടെന്ന് ആവർത്തിച്ച സർക്കാർ അവസാനഘട്ടത്തിൽ സീറ്റില്ലെന്ന് വ്യക്തമായതോടെ 138 താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ നിർബന്ധിതമായി. ഈ ബാച്ചുകൾ കൂടി വന്നതോടെയാണ് സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായത്. മലപ്പുറം ജില്ലയിൽ 120ഉം കാസർകോട് 18ഉം ഉൾപ്പെടെ നൽകിയ 138 ബാച്ചുകൾ തുടരാൻ സർക്കാർ തീരുമാനിച്ചത് ആശ്വാസമാകും. എന്നാൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 50 പേർ പഠിക്കേണ്ട ബാച്ചുകളിൽ 65 പേരെ തള്ളിക്കയറ്റിയുള്ള ‘അഭ്യാസം’ തുടരുന്നത് ഗുണനിലവാര ചർച്ചക്കിടയിൽ വൈരുധ്യമായി തുടരും.
കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലും ആലപ്പുഴയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന വഴി ബാച്ചിൽ 60 കുട്ടികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. 65 കുട്ടികളെ പ്രവേശിപ്പിച്ചുള്ള ജംേബാ ബാച്ചുകൾ കൂടുതലും സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറം ജില്ലയിലാണ്. സർക്കാർ സ്കൂളുകളിൽ മാത്രം ജംബോ ബാച്ചുകളിലൂടെ 6780 സീറ്റും എയ്ഡഡ് സ്കൂളുകളിൽ 4855 സീറ്റുമാണ് വർധിപ്പിക്കുന്നത്. സീറ്റ് ക്ഷാമമുള്ള മലപ്പുറം ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ അൺ എയ്ഡഡ് സീറ്റുകളുള്ളതും. ജില്ലയിൽ 11286 സീറ്റുകളാണ് അൺ എയ്ഡഡ് മേഖലയിലുള്ളത്. ഫീസ് നൽകി പഠിക്കേണ്ടതിനാൽ കഴിഞ്ഞ വർഷം ഇതിൽ 7642 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
മലപ്പുറം ജില്ലയിൽ മതിയായ സീറ്റുണ്ടെന്ന കണക്ക് അവതരിപ്പിക്കാനും മന്ത്രി ഉപയോഗിച്ചത് വിദ്യാർഥികൾ പ്രവേശനം നേടാത്ത അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റും ചേർത്തായിരുന്നു. താൽക്കാലിക ബാച്ചുകളും സീറ്റ് വർധന വഴിയും 22,000ത്തിലധികം താൽക്കാലിക സീറ്റുകളിലാണ് മലപ്പുറത്തെ ഹയർ സെക്കൻഡറി പഠനം. പഠിക്കാൻ കുട്ടികളുണ്ടായിട്ടും സ്ഥിരം ബാച്ചുകളനുവദിക്കാൻ സാമ്പത്തിക പ്രതിസന്ധി തടസ്സമായി സർക്കാർ നിരത്തുന്നു.