പാദവാർഷിക പരീക്ഷ ഉപേക്ഷിക്കൽ ‘പാളിപ്പോയ പരീക്ഷണം’
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ പാദവാർഷിക പരീക്ഷ ഒഴിവാക്കി ടേം പരീക്ഷകളുടെ എണ്ണം രണ്ടാക്കി ചുരുക്കൽ പാളിപ്പോയ പരീക്ഷണം. 2006 മുതൽ 2011 വരെ അധികാരത്തിലിരുന്ന എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് പാദവാർഷിക പരീക്ഷ ഒഴിവാക്കിയത്. സ്കൂൾ അക്കാദമിക് കലണ്ടർ സംബന്ധിച്ച് പഠിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധസമിതി കഴിഞ്ഞദിവസം സമർപ്പിച്ച റിപ്പോർട്ടിലും ടേം പരീക്ഷകളുടെ എണ്ണം രണ്ടാക്കി ചുരുക്കണമെന്ന് ശിപാർശ ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മുൻ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നടപ്പാക്കുകയും പിന്നീട്, പിൻവലിക്കുകയും ചെയ്ത തീരുമാനം വീണ്ടും നടപ്പാക്കാനുള്ള ശിപാർശ അക്കാദമിക മേഖലയിൽ ചർച്ചയാകുകയാണ്.
മൂന്ന് പരീക്ഷകൾ വിദ്യാർഥികൾക്ക് അമിതഭാരമാണെന്നും അധ്യയന ദിനങ്ങൾ അപഹരിക്കുന്നെന്നും ഉൾപ്പെടെയുള്ള വിലയിരുത്തലുകളോടെയാണ് നേരത്തെ പാദവാർഷിക പരീക്ഷ നിർത്തലാക്കിയത്. എന്നാൽ, ഈ പരീക്ഷണത്തിന് രക്ഷാകർത്താക്കളിൽ നിന്ന് ഉൾപ്പെടെ നല്ല പ്രതികരണമല്ല ലഭിച്ചത്.
ഇതര വിദ്യാഭ്യാസ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ മൂന്ന് ടേം പരീക്ഷകളിലൂടെ വിദ്യാർഥികളുടെ വിലയിരുത്തൽ പ്രക്രിയ നടക്കുമ്പോൾ രണ്ട് ടേം പരീക്ഷയായതോടെ കൃത്യമായ ഇടവേളയിൽ വിലയിരുത്തലില്ലാതെ സംസ്ഥാന സിലബസിലുള്ള സ്കൂളുകളിലെ വിദ്യാർഥികൾ പഠനനിലവാരത്തിൽ പിറകോട്ടുപോകുന്നെന്ന വിലയിരുത്തലുമുണ്ടായി. ഇതോടെ, 2011ൽ പാദവാർഷിക പരീക്ഷ പുനഃസ്ഥാപിച്ചു.
സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമിത ഇടപെടൽ നടന്നെന്ന ആരോപണമുയർന്ന കാലഘട്ടം കൂടിയായിരുന്നു 2006-11. പരീക്ഷയില്ലാതെ എന്തിന് പഠിക്കണമെന്ന മനോഭാവം കുട്ടികളിൽതന്നെ വളർന്നുവന്നതോടെയാണ് പാദവാർഷിക പരീക്ഷ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. മുമ്പ് പാളിപ്പോയ പരീക്ഷണമാണ് പാദവാർഷിക പരീക്ഷ നിർത്തലാക്കി രണ്ട് ടേം പരീക്ഷകളിലേക്ക് ചുരുക്കണമെന്ന സമിതി ശിപാർശയെന്നാണ് വിമർശനം.
സർക്കാർ നിയോഗിച്ച സമിതി അംഗമായ വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ് പരീക്ഷ വെട്ടിക്കുറക്കൽ ശിപാർശ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ വഴിയൊരുക്കിയതെന്നും ആക്ഷേപമുണ്ട്. ഇദ്ദേഹം ഇപ്പോഴും വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മറ്റൊരു ചുമതലയിൽ തുടരുന്നുമുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികളുടെ എണ്ണം കുറയുകയും അൺ എയ്ഡഡ് സ്കൂളുകളിൽ വർധിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നതിനിടെയാണ് സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികളെ ‘പരീക്ഷണ’ വസ്തുവാക്കുന്ന പരീക്ഷ വെട്ടിക്കുറക്കൽ പരീക്ഷണമെന്നാണ് വിമർശനം.
മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകൾക്ക് പുറമെ, ഇതര ബിരുദ കോഴ്സുകളിലെ പ്രവേശനമുൾപ്പെടെ മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ കൂടിയാണ് വിദ്യാർഥികളുടെ വിലയിരുത്തൽ പ്രക്രിയയായ പരീക്ഷ തന്നെ വെട്ടിക്കുറക്കുന്ന ശിപാർശയെന്നാണ് വിമർശനം.