വിദേശ പഠനം: ശുഭകരമല്ല കാര്യങ്ങൾ
text_fieldsമകൻ/മകൾ എവിടെയാണിപ്പോൾ?
യു.കെയിൽ ഡിഗ്രിക്ക് പഠിക്കുന്നു, ഓക്സ്ഫഡിൽ മാസ്റ്റേഴ്സ് ചെയ്യുന്നു, ഹാർവഡിൽ റിസർച് സ്കോളറാണ്...
ഈ സംഭാഷണങ്ങൾ ഇപ്പോൾ കേരളത്തിൽ പതിവാണ്. ഒരുകാലത്ത് കേരളത്തിലെ കോളജുകളിലും കലാശാലകളിലും ബിരുദ/ബിരുദാനന്തര പ്രവേശനത്തിന് താൽപര്യപൂർവം അപേക്ഷിച്ചിരുന്ന കുട്ടികളിൽ ഭൂരിഭാഗവും രാജ്യാന്തര കോളജുകൾ തേടിപ്പോവുകയാണ്. വിദ്യാഭ്യാസ വായ്പ തരപ്പെടുത്താൻ സാധിക്കുന്നവരെല്ലാം മറുനാട്ടിലേക്ക് പറക്കാൻ കൊതിക്കുന്നു. ഇവരുടെ മോഹങ്ങളെല്ലാം പൂവണിയുന്നുണ്ടോ, ഈ വിദ്യാർഥികളെല്ലാം അവസാനം എവിടെ എത്തിച്ചേരുന്നു എന്നത് പഠനവിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒന്നോ രണ്ടോ വിജയഗാഥകൾ ഉയർത്തിക്കാണിച്ച് എല്ലാം ശുഭം എന്ന് കരുതരുത്.
എന്തുകൊണ്ട് വിദേശ പഠനം?
ലോകോത്തര കലാലയങ്ങളിൽനിന്നുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് അതിൽ പ്രഥമം. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകിയുള്ള പഠന രീതിയും വൈവിധ്യ സംസ്കാരം ഉൾച്ചേർന്ന ബഹുസ്വര കാമ്പസും വ്യക്തിത്വ വികസനത്തിനും കരിയറിനും ഏറെ സഹായകമാണ്. ഇത് പ്രശസ്ത സ്ഥാപനങ്ങളുടെ കാര്യം. ഏജൻസികളുടെ വാഗ്ദാനത്തിൽ പെട്ട് തികച്ചും കച്ചവട താൽപര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെത്തിച്ചേരുന്നവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.
പഠനശേഷം വിദേശ രാജ്യങ്ങളിലോ നാട്ടിലോ ഉയർന്ന വരുമാനത്തിൽ ജോലി എന്നതാണ് മറ്റൊരു ആകർഷണം. വിദേശ കുടിയേറ്റം ആഗ്രഹിക്കുന്നവരുടെ പ്രവേശന കവാടം കൂടിയാണ് വിദേശ പഠനം. അതേസമയം, കടുത്ത മത്സരം നിലനിൽക്കുന്ന തൊഴിൽ വിപണിയിൽ ഈ ലക്ഷ്യം നേടുക പ്രയാസമായിരിക്കുന്നു. യു.എസ്, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക പ്രതിസന്ധി തൊഴിൽ രംഗത്തെയും ബാധിച്ചിട്ടുണ്ട്.
ഇന്ത്യൻ കുടിയേറ്റം
യു.എസ്, യു.കെ, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ഭൂരിഭാഗം കുട്ടികളും ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്നത്. ലോക റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ വരുന്ന കോളജുകളും സർവകലാശാലകളും ഈ രാജ്യങ്ങളിലാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങൾ എന്ന പരിഗണനയും ഈ തിരഞ്ഞെടുപ്പിലുണ്ട്. എന്നാൽ, ഈ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കഴിഞ്ഞ വർഷം മുതൽ കുറഞ്ഞു വരുന്നതായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന കണക്ക് സൂചിപ്പിക്കുന്നത്.
2023നെ അപേക്ഷിച്ച് 2024ൽ 27 ശതമാനം കുട്ടികളുടെ കുറവ് വന്നതായാണ് മന്ത്രാലയത്തിേന്റതായി ലോക്സഭയിൽ അവതരിപ്പിച്ച കണക്ക്. അതായത്, 2023ൽ 6,04,926 വിദ്യാർത്ഥികളാണ് യു.എസ്, യു.കെ, കാനഡ രാജ്യങ്ങളിലേക്ക് പഠിക്കാൻ പോയത്. കഴിഞ്ഞ വർഷം ഇത് 4,40,556 ആയി കുറഞ്ഞു. വിദേശ പഠനത്തിന് പോയ കുട്ടികളുടെ എണ്ണത്തിൽ മൊത്തത്തിൽ 15 ശതമാനം കുറവുവന്നിട്ടുണ്ട്.
വിദ്യാർഥി കുടിയേറ്റം ഏറ്റവും കുറഞ്ഞത് കാനഡയിലും യു.കെയിലുമാണ്. യു.കെയിൽ 1,36,921 (2023) ൽ നിന്ന് 98,890 (2024)ആയി.ഒരുകാലത്ത് കുട്ടികളുടെ മുഖ്യ ലക്ഷ്യസ്ഥാനമായിരുന്ന കാനഡയിൽ 44 ശതമാനം കുറവാണ് 2023നേക്കാൾ കഴിഞ്ഞ വർഷം സംഭവിച്ചത്. 2,33,532ൽ നിന്ന് 1,37,608 ആയി ഇടിഞ്ഞു. യു.എസ് കുടിയേറ്റത്തിലും കുറവുണ്ട്. 2,34,473ൽ നിന്ന് 2,04,058 ആയി.
അതേസമയം, പരമ്പരാഗത രാജ്യങ്ങളെ വിട്ട് കുട്ടികൾ ജർമനി, ഉസ്ബെകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ പുതിയ മേച്ചിൽപുറങ്ങൾ തേടുന്നു എന്നും ഈ കണക്കിൽ നിന്ന് വ്യക്തമാകുന്നു. കഴിഞ്ഞ വർഷം 34702 കുട്ടികൾ ജർമനി തെരഞ്ഞെടുത്തു. ഉസ്ബെകിസ്താനിലേക്ക് 9915 കുട്ടികളും 29,232 പേർ ബംഗ്ലാദേശിലേക്കും ചേക്കേറി. സിംഗപ്പൂരിൽ കഴിഞ്ഞവർഷം 14,547ഉം ഫ്രാൻസിൽ 8,536ഉം ഇന്ത്യക്കാർ പഠനത്തിന് ചേർന്നു.
തിരിച്ചടി
യു.എസിലെയും യു.കെയിലെയും ഭരണമാറ്റങ്ങളും രാഷ്ട്രീയ നയങ്ങളും ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയാവുകയാണ്. കാനഡയിൽ ഇത് നേരത്തേ തുടങ്ങി. പെർമനന്റ് റെസിഡൻസി (പി.ആർ) അനുവദിക്കുന്നതിൽ അയവുള്ളതിനാലാണ് കാനഡയെ ഇന്ത്യൻ വിദ്യാർഥികൾ ഏറെയും തിരഞ്ഞെടുത്തിരുന്നത്. ഇവിടത്തെ മൊത്തം വിദേശ വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാരാണ്. എന്നാൽ, ഈയിടെ രാഷ്ട്രീയ തർക്കങ്ങളിൽ പെട്ട് ഇന്ത്യയുമായി ബന്ധം ഉലഞ്ഞതോടെ കാനഡ വിസ നിയമം കർശനമാക്കി. ഇന്ത്യക്കാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെക്കുകപോലും ചെയ്തു. ബന്ധം ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ലാത്തതിനാൽ ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവരുമെന്നാണ് കരുതുന്നത്.
യു.എസിൽ ട്രംപിന്റെ നേതൃത്വത്തിലെ വലതുപക്ഷ റിപ്പബ്ലിക്കൻ സർക്കാർ നയങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. എല്ലാ തരം കുടിയേറ്റത്തോടും പണ്ടേ ട്രംപിന് കലിപ്പാണ്. അക്കാരണം പറഞ്ഞാണ് ഇത്തവണ അദ്ദേഹം വിജയിച്ചത്.
പിന്നാലെ എച്ച് വൺ ബി വിസ നിയമം കർശനമാക്കി. ഈ വിസയിലാണ് ഇന്ത്യൻ പ്രഫഷനലുകൾ പ്രധാനമായും യു.എസിലെത്തിയിരുന്നത്. ജോലിക്കാരായ ഭാര്യ/ഭർത്താവ്, 21 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്കും ഈ വിസയിൽ യു.എസിലെത്താനാവും. എച്ച് വൺ ബി വിസ അനുവദിക്കണമെങ്കിൽ ഉയർന്ന വേതന പരിധി കൊണ്ടുവരാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഇത് ഇന്ത്യക്കാർക്ക് തിരിച്ചടിയാവും.
അതോടൊപ്പം, വിദ്യാർഥി വിസയിൽ കർശന പരിശോധനക്ക് സർക്കാർ നിർദേശം നൽകിയത് വിസ കിട്ടുന്നതിലെ കാലതാമസം വർധിപ്പിക്കും. ഇത് സർവകലാശാലകളുടെ പ്രവേശന പ്രക്രിയയെ ദോഷകരമായി ബാധിക്കും. എല്ലാറ്റിലുമുപരി വിദ്യാർഥി വിസ (എഫ്-1/ജെ-1) പരിമിതിപ്പെടുത്താനുള്ള ചില ഭരണകക്ഷി അംഗങ്ങളുടെ നീക്കവും ഇന്ത്യക്കാർക്ക് വെല്ലുവിളിയാണ്.
കടുത്ത കുടിയേറ്റ വിരുദ്ധ നീക്കംതന്നെയാണ് യു.കെയിലും ഇന്ത്യൻ വിദ്യാർഥികൾക്ക് ഭീഷണിയാവുന്നത്. അനുദിനം ശക്തിപ്പെട്ടുവരുന്ന വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്നുനിന്ന് സ്റ്റാമർ നയിക്കുന്ന ലേബർ സർക്കാർ കുടിയേറ്റ നിയമം കർശനമാക്കുകയാണ്. ഇത് യു.കെയിലെ സർവകലാശാലകളുടെ നിലനിൽപിനെത്തന്നെ ബാധിക്കുമെങ്കിലും കുടിയേറ്റം തടയാൻതന്നെയാണ് ലേബർ പാർട്ടി സർക്കാർ ഒരുങ്ങുന്നത്. അതിന്റെ ഭാഗമായാണ് ഇമിഗ്രേഷൻ വൈറ്റ്പേപ്പർ എന്ന പേരിൽ പുതിയ നിയമ നിർമാണം പുരോഗമിക്കുന്നത്.
ബ്രിട്ടനിലെ പെർമനന്റ് റെസിഡൻസിക്ക് നേരത്തേ അഞ്ചുവർഷത്തെ വിസ മതിയായിരുന്നു. ഇത് 10 വർഷമാക്കാനാണ് ശിപാർശ. 10 വർഷത്തേക്ക് ഒരു വിദേശിയെ സ്പോൺസർചെയ്യാൻ സാധാരണ നിലക്ക് കമ്പനികളോ സ്ഥാപനങ്ങളോ തയാറാവില്ല. ഫലത്തിൽ ജോലി, റെസിഡൻസി ആവശ്യമില്ലാത്ത ബ്രിട്ടീഷ് പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടും. വിദ്യാർഥി വിസയിൽ യു.കെയിലെത്തുന്നവർക്ക് രണ്ടുവർഷത്തെ സ്റ്റേ ബാക്ക് വിസ അനുവദിച്ചിരുന്നു. ഇത് ഒന്നര വർഷമാക്കാനാണ് പുതിയ ശിപാർശ. കൂടാതെ ട്യൂഷൻ ഫീസ് വരുമാനത്തിന് ആറുശതമാനം നികുതി കൂടി അധികം ചുമത്താനും ആലോചനയുണ്ട്. ഇതിന്റെ ഭാരം സ്വാഭാവികമായും വിദ്യാർഥികളുടെ ചുമലിൽ വീഴും. ഫലത്തിൽ വിദേശ വിദ്യാർഥികളുടെ വരവ് പരിമിതപ്പെടുത്തുകയും കുടിയേറ്റം നിയന്ത്രിക്കുകയുമാണ് സർക്കാർ ലക്ഷ്യം.
ഈയിടെ ഉപതെരഞ്ഞെടുപ്പുകളിൽ റിഫോം പാർട്ടി മികച്ച വിജയം നേടിയതാണ് ലേബർ സർക്കാറിനെ പുതിയ നിയമനിർമാണത്തിന് പ്രേരിപ്പിക്കുന്നത്. ബ്രെക്സിറ്റ് കാലത്ത് രൂപംകൊണ്ട കടുത്ത കുടിയേറ്റ വിരുദ്ധ പാർട്ടിയാണ് റിഫോം പാർട്ടി. അവരുടെ വർധിച്ചുവരുന്ന ജനസമ്മതി മറികടക്കാൻ കുടിയേറ്റത്തിൽ കൈവെക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് സർക്കാർ കരുതുന്നത്.
വിദ്യാഭ്യാസ വായ്പയെടുത്താണ് മിക്ക വിദ്യാർഥികളും വിദേശ പഠനത്തിന് പുറപ്പെടുന്നത്. സാമാന്യം നിലവാരമുള്ള ഒരു സർവകലാശാലയിൽ യു.ജി/പി.ജി കോഴ്സിന് ചേർന്ന് പഠിക്കണമെങ്കിൽ താമസമടക്കം 35 ലക്ഷം മുതൽ 40 ലക്ഷം വരെ രൂപ ചെലവു വരും യു.കെയിൽ. യു.എസിൽ ഏതാണ്ട് ഇതിന്റെ ഇരട്ടിയോളം വരും.
ഓക്സ്ഫഡ്, കാംബ്രിജ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിലാവുമ്പോൾ ചെലവ് 50 ലക്ഷം കടക്കും. ഇത്രയും വായ്പയായി എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചടവിന് ചുരുങ്ങിയത് 2000 പൗണ്ടിന് മുകളിൽ മാസാന്ത പ്രതിഫലം ലഭിക്കുന്ന ജോലി തരപ്പെടണം. നേരത്തേ ഇത് സാധിച്ചിരുന്നു. പുതിയ മത്സരാധിഷ്ഠിത തൊഴിൽ മേഖലയിൽ ഉയർന്ന പ്രതിഫലമുള്ള ജോലി കിട്ടുക ശ്രമകരമായിട്ടുണ്ട്. പാർട്ട് ടൈം ജോലി ചെയ്താൽ ജീവിച്ചുപോവാമെന്നല്ലാതെ ഇ.എം.ഐ അടക്കാൻ മറുവഴി തേടേണ്ടിവരും. വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് ബാങ്കുകൾ അനുവദിക്കുന്ന ഗ്രേസ് പിരിയഡ് കഴിഞ്ഞാൽ അക്കാലയളവിലെ പലിശകൂടി ചേർത്താവും ഇ.എം.ഐ അടക്കേണ്ടിവരുക. 10.5 ശതമാനമാണ് നിലവിലെ പലിശനിരക്ക്. പഠനകാലത്തുതന്നെ പലിശയെങ്കിലും തിരിച്ചടച്ചില്ലെങ്കിൽ പിഴപ്പലിശസഹിതം കടം ഭീമാകാരമാവും. കിടപ്പാടമടക്കം വിൽക്കേണ്ടിവരും എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല.
ചുരുക്കത്തിൽ യു.എസ്, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ വിദേശ പഠനം തിരഞ്ഞെടുക്കുമ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും രണ്ടുവട്ടം ആലോചിക്കണം. കാലം മാറി, കഥയും മാറി. ആഗ്രഹിക്കുന്ന ജോലി എന്ന വിദൂരസ്വപ്നം, കടുത്ത വിസ നിയമങ്ങൾ, പൊള്ളുന്ന ജീവിതച്ചെലവ്, ബാങ്ക് വായ്പ എന്ന ഊരാക്കുടുക്ക്, കൂണുപോലെ പൊട്ടിമുളക്കുന്ന റിക്രൂട്ടിങ് ഏജൻസികളുടെ തട്ടിപ്പിൽപെട്ട് നിലവാരമില്ലാത്ത സ്ഥാപനങ്ങളിലെ കോഴ്സിന് ചേർന്ന് പണവും സമയവും നഷ്ടപ്പെടുന്ന അവസ്ഥ... ഇങ്ങനെ വൈതരണികൾ ഏറെയാണ്.