Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ് ചോർച്ചയിൽ...

നീറ്റ് ചോർച്ചയിൽ സുപ്രീംകോടതി; തെറ്റുകളിൽ നിന്ന് എൻ.ടി.എ പാഠം പഠിച്ചില്ല

text_fields
bookmark_border
നീറ്റ് ചോർച്ചയിൽ സുപ്രീംകോടതി; തെറ്റുകളിൽ നിന്ന് എൻ.ടി.എ പാഠം പഠിച്ചില്ല
cancel

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്-യു.ജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹരജികളിൽ പരീക്ഷ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷ ഏജൻസിക്ക് (എൻ.ടി.എ) സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. 2024ലെ പേപ്പർ ചോർച്ചക്ക് ശേഷം സുപ്രീംകോടതി കർശന നിർദേശങ്ങൾ നൽകിയിട്ടും എൻ.ടി.എ പാഠം പഠിച്ചില്ലെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മുമ്പ് കോടതി ഉത്തരവിലൂടെ രൂപവത്കരിച്ച സമിതി നൽകിയ ശിപാർശകൾ അംഗീകരിച്ചിട്ടും ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് സങ്കടകരമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് മൂന്ന് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ എൻ.ടി.എയോടും സമിതിയോടും ബെഞ്ച് ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. പരീക്ഷാ സുരക്ഷ, ചോദ്യപേപ്പർ കൈമാറ്റം, സി.സി.ടി.വി നിരീക്ഷണം, ഉദ്യോഗാർഥികളുടെ വെരിഫിക്കേഷൻ, എൻക്രിപ്ഷൻ പ്രോട്ടോകോളുകൾ, ഡിജിറ്റൽ ട്രാക്കിങ്, പരാതി പരിഹാരം തുടങ്ങിയവ പരിഷ്കരിക്കാനായിരുന്നു സമിതിയോട് കോടതി ആവശ്യപ്പെട്ടത്.

തുടർച്ചയായ വീഴ്ചയുടെ പശ്ചാത്തലത്തിൽ എൻ.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും ഡോക്ടർമാരുടെ സംഘടനകളായ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ, യുനൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് എന്നിവയുമാണ് കോടതിയെ സമീപിച്ചത്. മേയ് മൂന്നിന് രാജ്യത്തുടനീളമുള്ള 5,400ലധികം കേന്ദ്രങ്ങളിലായി നടന്ന നീറ്റ് പരീക്ഷയിൽ 22.7 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്. എൻ.ടി.എക്കുവേണ്ടി ചോദ്യപേപ്പർ തയാറാക്കിയ സമിതി അംഗങ്ങൾ തന്നെയാണ് ചോദ്യം ചോർത്തിയതെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. കേസിൽ പത്തിലധികം പേർ അറസ്റ്റിലായി.

Show Full Article
TAGS:NEET-UG Supreme Court NTA Career And Education News 
News Summary - Supreme Court on NEET leak NTA did not learn from its mistakes
Next Story