യു.ജി.സി-നെറ്റ് ജൂണിൽ; രജിസ്ട്രേഷൻ മേയ് ഏഴുവരെ
text_fieldsഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും ഹ്യുമാനിറ്റിസ്, സോഷ്യൽ സയൻസസ് (ഭാഷകൾ ഉൾപ്പെടെ), കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക് സയൻസ്, കോമേഴ്സ്, എൻവയൺമെന്റൽ സയൻസ്, ഫോറൻസിക് സയൻസ്, മാനേജ്മെന്റ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, മ്യൂസിക്, ഫിസിക്കൽ എജുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, വിമൻ സ്റ്റഡീസ്, യോഗ, ഡിസാസ്റ്റർ മാനേജ്മെന്റ്, ആയുർവേദ ബയോളജി മുതലായ 85 വിഷയങ്ങളിൽ ജൂനിയർ റിസർച് ഫെലോഷിപ് (ജെ.ആർ.എഫ്) നേടുന്നതിനും അസി. പ്രഫസറായി നിയമനം ലഭിക്കുന്നതിനും പിഎച്ച്.ഡി പ്രവേശനത്തിനും അർഹത നിർണയിക്കുന്നതിനായി യു.ജി.സി 2025 ജൂൺ 21 മുതൽ 30 വരെ നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റിൽ (നെറ്റ്) പങ്കെടുക്കാം. വിവരണ പത്രിക വെബ് സൈറ്റിൽ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാലയിൽനിന്നും മാസ്റ്റേഴ്സ് ബിരുദം. ഒ.ബി.സി നോൺ ക്രീമിലെയർ / എസ്‍.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി/ തേഡ് ജെൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. മാസ്റ്റേഴ്സ് ബിരുദ വിദ്യാർഥികൾക്കും ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.
നാലുവർഷ (എട്ട് സെമസ്റ്റർ) ബിരുദം മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവരെയും (എസ്‍.സി/ എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ പി.ഡബ്ല്യു.ഡി/ ഇ.ഡബ്ല്യു.എസ് മുതലായ വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്കിളവുണ്ട്), നാലു വർഷ ബിരുദ വിദ്യാർഥികളെയും പരിഗണിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിവരണ പത്രികയിലുണ്ട്. പ്രായപരിധി ജെ.ആർ.എഫിന് 30 വയസ്സ്. (നിയമാനുസൃത വയസ്സിളവുണ്ട്). അസിസ്റ്റന്റ് പ്രഫസർ, പിഎച്ച്.ഡി പ്രവേശനം എന്നിവക്കുള്ള യു.ജി.സി-നെറ്റിന് പ്രായപരിധിയില്ല.
രജിസ്ട്രേഷൻ ഫീസ്: ജനറൽ 1150 രൂപ, ഒ.ബി.സി നോൺ ക്രീമിലെയർ/ ഇ.ഡബ്ല്യു.എസ് 600 രൂപ, എസ്‍.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി/ തേഡ് ജെൻഡർ 325 രൂപ. ഓൺലൈനിൽ മേയ് ഏഴു വരെ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. എട്ടു വരെ ഫീസ് സ്വീകരിക്കും. തെറ്റു തിരുത്തുന്നതിന് മെയ് ഒമ്പത്, 10 തീയതികളിൽ സൗകര്യം ലഭിക്കും.
പരീക്ഷ: യു.ജി.സി-നെറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ രണ്ടു പേപ്പർ/ സെക്ഷനുകളാണുള്ളത്. പേപ്പർ ഒന്നിൽ അധ്യാപന/ഗവേഷണാഭിരുചി വിലയിരുത്തപ്പെടുന്ന 50 ചോദ്യങ്ങളുണ്ടാവും. പരീക്ഷാർഥിയുടെ റീസണിങ് എബിലിറ്റി, റീഡിങ് കോംപ്രിഹെൻഷൻ, ഡൈവർജന്റ് തിങ്കിങ്, പൊതുവിജ്ഞാനം എന്നിവ കൂടി പരിശോധിക്കപ്പെടുന്ന ചോദ്യങ്ങളും ഉൾപ്പെടും. 100 മാർക്കിനാണിത്.
പേപ്പർ രണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കാം. 100 ചോദ്യങ്ങൾ, 200 മാർക്കിന്. ചോദ്യങ്ങളെല്ലാം ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. മൂന്നു മണിക്കൂർ സമയം അനുവദിക്കും. ശരിയുത്തരത്തിന് രണ്ടു മാർക്ക്. ഉത്തരം തെറ്റിയാൽ മാർക്ക് കുറക്കില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷകേന്ദ്രങ്ങളുണ്ടാവും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.