പി.എസ്.സി പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് അവസരം
text_fieldsതിരുവനന്തപുരം: മേയ് 24ലെ ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർ, കാരണം വ്യക്തമാക്കുന്ന മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ജൂൺ 28ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് പി.എസ്.സി അറിയിച്ചു. അംഗീകൃത സർവകലാശാലകൾ/ സ്ഥാപനങ്ങൾ നടത്തിയ പരീക്ഷയുണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കണം.
ചികിത്സയിലുള്ളവർ/ അസുഖബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയാലോ പ്രസവസംബന്ധമായ അസുഖങ്ങളുള്ളവർ ചികിത്സ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ രണ്ടും ചേർത്ത് അപേക്ഷിച്ചാലോ ഗർഭിണികളായ ഉദ്യോഗാർഥികളിൽ പരീക്ഷയോട് അടുത്ത ദിവസങ്ങളിൽ പ്രസവം പ്രതീക്ഷിച്ചവർ, യാത്രാബുദ്ധിമുട്ടുള്ളവർ/ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുള്ളവർ എന്നിവർ ആയത് തെളിയിക്കുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സ സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിച്ചാലോ ഒരു അവസരം കൂടി ലഭിക്കും.
പരീക്ഷാതീയതിയിൽ സ്വന്തം വിവാഹം നടന്ന ഉദ്യോഗാർഥികൾ തെളിവുസഹിതം അപേക്ഷിക്കണം. ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിച്ചാൽ പരിഗണിക്കുമെന്ന് പി.എസ്.സി അറിയിച്ചു.
ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷ കേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ല ഓഫിസിൽ (തിരുവനന്തപുരം ജില്ല ഒഴികെ) അപേക്ഷിക്കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി. ആസ്ഥാന ഓഫിസിലെ ഇ.എഫ് വിഭാഗത്തിൽ നൽകണം.
ജൂൺ രണ്ടുമുതൽ ഏഴുവരെ (വൈകീട്ട് 05.15 വരെ) ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. ജൂൺ രണ്ടിനു മുമ്പ് ലഭ്യമായ അപേക്ഷകൾ പരിഗണിക്കില്ല. തപാൽ/ഇ മെയിൽ വഴി ലഭിക്കുന്ന അപേക്ഷകളും സ്വീകരിക്കില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി വെബ്സൈറ്റിന്റെ ഹോം പേജിൽ മസ്റ്റ് നോ എന്ന ലിങ്കിൽ പി.എസ്.സി എക്സാമിനേഷൻ അപ്ഡേറ്റ്സ് എന്ന പേജിൽ ലഭിക്കും.