എസ്.എസ്.എൽ.സി: എ പ്ലസ് നേട്ടത്തിൽ വൻ ഇടിവ്
text_fieldsതിരുവനന്തപുരം: ചോദ്യങ്ങൾ കടുപ്പിച്ചപ്പോൾ എസ്.എസ്.എൽ.സി പരീക്ഷയിലെ എ പ്ലസ് നേട്ടത്തിൽ വൻ ഇടിവ്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷക്കായി എസ്.സി.ഇ.ആർ.ടി തയാറാക്കി സർക്കാർ അംഗീകരിച്ച മാർഗരേഖയിലാണ് 20 ശതമാനം ചോദ്യങ്ങൾ പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതാകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നത്.
ഇത് ഇത്തവണ എസ്.എസ്.എൽ.സി ചോദ്യപേപ്പറിൽ പ്രയോഗിച്ചപ്പോൾ മുൻ വർഷത്തെ അപേക്ഷിച്ച് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ 10,382ന്റെ കുറവുണ്ടായി. കഴിഞ്ഞ വർഷം 71,831 പേർക്കായിരുന്നു മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ഈ വർഷം അത് 61,449 ആയി കുറഞ്ഞു. 2023ൽ 68,604 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ടായിരുന്നു. കോവിഡ് സാഹചര്യത്തിൽ നിയന്ത്രണമില്ലാതെ, മാർക്കിട്ട 2021ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 1,21,318 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.
ഇത്തവണ മുതൽ ചോദ്യങ്ങളിൽ 30 ശതമാനം ലളിതവും 50 ശതമാനം ശരാശരി നിലവാരത്തിലും 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതുമാകണമെന്ന് സർക്കാർ അംഗീകരിച്ച മാർഗരേഖയിൽ നിർദേശിച്ചു. 20 ശതമാനം നിലവാരമുയർന്ന ചോദ്യങ്ങൾ വന്നതോടെ, മികവുള്ളവർക്കേ എ പ്ലസ് നേടാനായുള്ളൂ.
ചോദ്യങ്ങൾ ലളിതവും മൂല്യനിർണയം ഉദാരവുമായതോടെയാണ് എ പ്ലസുകാരുടെ എണ്ണത്തിൽ ഓരോ വർഷവും വർധനയുണ്ടായത്. മികവുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയുന്നതിലും പ്ലസ് വൺ ഉൾപ്പെടെ ഉപരിപഠന കോഴ്സുകളിലെ പ്രവേശനത്തിലും ഇത് പ്രതിസന്ധി സൃഷ്ടിച്ചു.
മത്സരപ്പരീക്ഷകളിൽ ഉൾപ്പെടെ സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾ പിന്നാക്കം പോകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ഗുണനിലവാരമുയർത്തൽ പരിപാടിയുടെ ഭാഗമായി മൂന്ന് തലത്തിലുള്ള ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
ഇത് എ പ്ലസുകാരുടെ എണ്ണം കുറച്ചതിനൊപ്പം മൊത്തം വിജയശതമാനത്തിലും 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും കുറവുണ്ടാക്കി. വരും വർഷങ്ങളിലും ഈ രീതി തുടരാനാണ് തീരുമാനം. ചോദ്യപേപ്പർ മാതൃകയിൽ വരുത്തുന്ന മാറ്റം കഴിഞ്ഞ ഡിസംബർ 12ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.