ആപ്പിളിലെ ജോലിവിട്ട് ഓട്ടോ ഡ്രൈവറിലേക്ക്... കോർപറേറ്റ് ജോലിയിൽനിന്ന് സ്വാതന്ത്ര്യം നേടിയ കഥപറഞ്ഞ് യുവാവ്
text_fieldsബംഗളൂരു: ടെക് ഭീമനായ ആപ്പിളിലെ ജോലി, ഉയർന്ന ശമ്പളം, എല്ലാവിധ ആഢംബരങ്ങളോടും കൂടിയ ഓഫിസ് ജീവിതം. കരിയറിന്റെ തുടക്കത്തിൽ ഉയർച്ച മാത്രമായിരുന്ന ഒരു യുവാവ് ഇന്ന് ബെംഗളൂരുവിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്നു. ആപ്പിൾ വിട്ട് പ്രമുഖ ബാങ്കുകളിലും നിർമാണ കമ്പനികളും ഉന്നത പോസ്റ്റുകളിൽ ജോലി ചെയ്തെങ്കിലും മാനസിക -ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമായിരുന്നു രാകേഷിന് ബാക്കിയുണ്ടായിരുന്നത്. അതാണ് നിരവധി ഉയർച്ച താഴ്ചകളിലൂടെ രാകേഷിനെ ഓട്ടോ ഡ്രൈവർ ജോലിയിലേക്ക് എത്തിച്ചതും.
കോർപറേറ്റ് ജോലി സമ്മാനിച്ച സമ്മർദ്ദങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ... ഉയർന്ന ശമ്പളവും ജോലിയും മാത്രമല്ല ജീവിതമെന്ന് തിരിച്ചറിഞ്ഞത് വർഷങ്ങൾക്ക് ശേഷമായിരുന്നു. ജീവിതത്തിൽനിന്ന് സന്തോഷവും സമാധാനവും നഷ്ടമായ ദിവസങ്ങളിലായിരുന്നു ആ തിരിച്ചറിവ്. മറ്റുള്ളവരെ പ്രീതിപ്പെടുത്തി മാത്രമാണ് അക്കാലങ്ങളിൽ ജീവിച്ചത്. എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും സന്തോഷം മാത്രം ഉണ്ടായിരുന്നില്ല. കോർപറേറ്റ് ലോകം കൃത്രിമത്വം മാത്രം നിറഞ്ഞതാണെന്ന് പിന്നീട് മനസിലാക്കി.
ഓഫിസിൽ മാത്രമല്ല, വീട്ടിലും നിരന്തരം പ്രശ്നങ്ങൾ നേരിടേണ്ടിവന്നതോടെ മാനസികമായും തളർന്നു. കാലക്രമേണ മാനസിക സംഘർഷങ്ങൾ വർധിച്ചതോടെ നിംഹാൻസിലും വിക്ടോറിയ ആശുപത്രിയിലും ചികിത്സ തേടി. ദീർഘകാലം മരുന്നുകളെ മാത്രം ആശ്രയിക്കേണ്ടിവന്നു. മണിക്കൂറുകളോളം ഒരു സ്ഥലത്ത് അനങ്ങാതെ ഇരിക്കുമായിരുന്നു. ആറോ ഏഴോ മണിക്കൂർ മനസ്സിൽ ഒരു ചിന്ത മാത്രമായിരിക്കും. വീട്ടിൽ മാത്രം ഒതുങ്ങികൂടി’ -രാകേഷ് പറയുന്നു.
മരുന്നുകൾകൊണ്ടു മാത്രം ജീവിച്ച് മടുത്തതോടെ ശാരീരിക മാനസിക അച്ചടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതിനായി സൈക്കോളജി പഠിച്ചു. ശരീരഭാരം കുറക്കാൻ ഡയറ്റ് ശീലമാക്കി, 15 കിലോ കുറച്ചു. മുവായ് തായ്, ജു ജിറ്റ്സു തുടങ്ങിയ ആയോധന കലകളിൽ പരിശീലനം നേടി. സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി. ഇതോടെ തന്റെ ആത്മവിശ്വാസം വർധിച്ചതായി രാകേഷ് പറയുന്നു.
പിന്നീട് ചെറുതും വലുതുമായ എല്ലാ ജോലികളും ചെയ്തു. ഭക്ഷണവിതരണം, ബൈക്ക് ടാക്സി, ജിം അസിസ്റ്റന്റ്, ടോയ്‍ലറ്റ് വൃത്തിയാക്കൽ വരെ അദ്ദേഹത്തിന്റെ ജോലികളുടെ പട്ടികയിൽ ഉണ്ടായിരുന്നു. എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നും സ്വാതന്ത്ര്യവും ആത്മാഭിമാനവും നൽകാൻ ഈ ജോലികൾ സഹായിച്ചതായും രാകേഷ് പറയുന്നു. നാലു വർഷങ്ങൾക്ക് ശേഷം രാകേഷ് സ്വന്തമായി ഒരു ഇലക്ട്രിക് ഓട്ടോ വാങ്ങി. ഇപ്പോൾ ബെംഗളൂരുവിൽ ഇലക്ട്രിക് ഓട്ടോ ഡ്രൈവറാണ് അദ്ദേഹം. ഡ്രൈവിങ്ങിനൊപ്പം നൃത്തവും ചിത്രരചനയും പിന്തുടരുന്നുണ്ട് അദ്ദേഹം. സ്വാതന്ത്ര്യവും സന്തോഷവും ശമ്പളത്തിനും പദവിക്കും അപ്പുറമാണെന്നും ലക്ഷ്യം കണ്ടെത്തുന്നതിലും സ്വയം വീണ്ടെടുക്കുന്നതിലുമാണ് ഏറ്റവും സന്തോഷമെന്നും രാകേഷ് കൂട്ടിച്ചേർക്കുന്നു.


