എച്ച്-വൺ ബി വിസയിലെത്തി യു.എസിലെ ടെക് ആവാസമേഖലയെ രൂപപ്പെടുത്തിയ പ്രമുഖരെ കുറിച്ചറിയാം...
text_fields1990കളിലാണ് യു.എസ് എച്ച്-വൺ ബി വിസ സമ്പ്രദായം ആരംഭിച്ചത്. ലോകത്തുടനീളമുള്ള ഉയർന്ന വൈദഗ്ധ്യമുള്ള പ്രഫഷനലുകളെ അമേരിക്കയിലെ ടെക്നോളജി മേഖലയിലേക്ക് ആകർഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. അന്ന് എച്ച്-വൺ ബി വിസയിൽ യു.എസിലേക്ക് വണ്ടികയറിയവരിൽ പലരും ടെക് മേഖലയിലെ തലതൊട്ടപ്പൻമാരായി മാറിയിരിക്കുന്നു. അവരുടെ കൂട്ടത്തിലെ അതികായൻമാരാണ് ഇലോൺ മസ്കും സുന്ദർ പിച്ചൈയും സത്യ നദല്ലയുമൊക്കെ. സാങ്കേതിക മേഖലയിലെ തങ്ങളുടെ സർഗാത്മകത മുഴുവൻ നൽകി അവർ കെട്ടിപ്പടുത്ത കമ്പനികൾ ലോകമെങ്ങും വളർന്നു പന്തലിച്ചു. സിലിക്കൺ വാലിയുടെ നിർമാണത്തിലും, എ.ഐ, ക്ലൗഡ് കംപ്യൂട്ടിങ്, ഉപഭോക്തൃ സാങ്കേതികവിദ്യ എന്നിവയുടെ പുരോഗതിയിലും ഈ വിസകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ഇപ്പോൾ ട്രംപ് ഭരണകൂടം പുതിയ എച്ച്-വൺ ബി വിസ അപേക്ഷകർക്ക് ഒരുലക്ഷം ഡോളർ ഫീസ് ചുമത്തിയ സാഹചര്യത്തിൽ യു.എസ് ടെക് ആവാസ വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ ഈ വിസ ഉടമകൾ വഹിച്ച നിർണായക പങ്ക് തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
യു.എസിലെ പ്രമുഖ ഐ.ടി കമ്പനികളെ നയിക്കുന്നത് എച്ച്‍-വൺ ബി വിസയിലെത്തിയവരാണ് എന്നതും ഇതിനോട് ചേർത്തുവായിക്കണം.
ഇലോൺ മസ്ക്
ജെ-1 എക്സേഞ്ച് വിസയിലാണ് ഇലോൺ മസ്ക് ആദ്യം യു.എസിലെത്തിയത്. പിന്നീട് അക്കാദമിക് പരിശീലനത്തിനും ബിസിനസ് സ്ഥാപനം തുടങ്ങാനുമായി പിന്നീട് എച്ച്-വൺ ബി വിസക്ക് അപേക്ഷ നൽകി. ആഗോളതലത്തിൽ ആയിരക്കണക്കിന് എൻജിനീയർമാർക്കും പ്രഫഷനലുകൾക്കും തൊഴിലവസരം നൽകുന്ന സ്പേസ് എക്സ്, ടെസ്‍ല, ന്യൂറലിങ്ക്, എക്സ് കോർപ് എന്നിവയുടെ വിജത്തിന്റെ കേന്ദ്രബിന്ദുവാണ് ഇലോൺ മസ്ക്. പുനരുപയോഗ റോക്കറ്റുകൾ മുതൽ വിപണിയിൽ ഏറെ ജനപ്രീതിയുള്ള ഇലക്ട്രിക് വാഹനങ്ങൾ വരെ വിപ്ലവകരമായ സാങ്കേതിക വിദ്യകൾ വഴി നിർമിക്കാൻ വഴിയൊരുക്കിയതിന് മസ്ക് നന്ദിപറയുന്നത് എച്ച്-വൺ ബി വിസയോടാണ്.
സുന്ദർപിച്ചൈ
ഒരു അന്താരാഷ്ട്ര വിദ്യാർഥിയായാണ് സുന്ദർപിച്ചൈ യു.എസിലെത്തിയത്. പിന്നീട് എച്ച്-വൺ ബി വിസയിലേക്ക് മാറുകയായിരുന്നു. ഗൂഗ്ളിൽ ചേർന്ന അദ്ദേഹം കാലക്രമേണ ആൽഫബെറ്റിന്റെ സി.ഇ.ഒ ആയി ഉയർന്നു. എ.ഐ, ഗൂഗ്ൾ ക്ലൗഡ്, പിക്‌സൽ ഫോണുകൾ, നെസ്റ്റ് ഉപകരണങ്ങൾ പോലുള്ള ഹാർഡ് വെയർ കണ്ടുപിടിത്തങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഗൂഗ്ളിനെ ആഗോള സാങ്കേതിക മേധാവിത്വത്തിലേക്ക് മാറ്റിയെടുക്കാൻ സുന്ദർ പിച്ചൈക്ക് സാധിച്ചു.
സത്യ നദെല്ല
90കളുടെ തുടക്കത്തിലാണ് സത്യ നദെല്ല യു.എസിലേക്ക് താമസം മാറിയത്. മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നതിനായി എച്ച്-വൺ ബി വിസ സ്വന്തമാക്കി. പല പദവിയിലൂടെ ഉയർന്ന നദെല്ല 2014ൽ മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയി. ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ, എന്റർപ്രൈസ് സൊല്യൂഷനുകൾ എന്നിവയിലൂടെ മൈക്രോസോഫ്റ്റിന്റെ പരിവർത്തനത്തിന് നേതൃത്വം നൽകി. നവീകരണവും വളർച്ചയും വളർത്തുന്നതിൽ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ നിർണായക പങ്ക് നാദെല്ല ഊന്നിപ്പറയുന്നു. മൈക്രോസോഫ്റ്റിന്റെ ഏറ്റവും മികച്ച പല പദ്ധതികളും എച്ച്-വൺബി വിസ വഴി യുഎസിലെത്തിയ പ്രതിഭകളാൽ സാധിച്ചതാണെന്നും നദെല്ല വാദിക്കുന്നു.
അരവിന്ദ് ശ്രീനിവാസ്
വിദ്യാർഥിയായിരിക്കെ യു.എസിൽ എത്തിയ ശ്രീനിവാസ് എച്ച്-വൺ ബി വിസ ഉപയോഗിച്ച് എ.ഐ ഗവേഷണത്തിൽ ജോലി ചെയ്തു. പിന്നീട് അദ്ദേഹം ഒമ്പത് ബില്യൺ ഡോളർ വിലമതിക്കുന്ന പെർപ്ലെക്സിറ്റി എ.ഐ എന്ന കമ്പനി സ്ഥാപിച്ചു.
എറിക് യുവാൻ
ചൈനയിൽനിന്നാണ് എറിക് യുവാൻ യു.എസിലേക്ക് കുടിയേറിയത്. പല തവണ വിസ നിരസിക്കലുകൾ നേരിട്ട വ്യക്തിയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് ആഗോള ആശയവിനിമയത്തിന് അനിവാര്യമായി മാറിയ സൂമിന്റെ ഉപജ്ഞാതാവാണ്. ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്ന കമ്പനികൾ കെട്ടിപ്പടുക്കാൻ എച്ച്-വൺ ബി വിസകൾ സംരംഭകരെ എങ്ങനെ പ്രാപ്തരാക്കുന്നു എന്നതിന് ഉദാഹരണമാണ് എറിക് യുവാൻ.
ജ്യോതി ബൻസാൽ
2000ത്തിലാണ് ജ്യോതി ബൻസാൽ എച്ച്‍- വൺബി വിസയിൽ യു.എസിലെത്തിയത്. അവിടെ ആപ്പ്ഡൈനാമിക്സ് എന്ന സോഫ്റ്റ്‌വെയർ മോണിറ്ററിങ് കമ്പനി സ്ഥാപിച്ചു. അതിവേഗത്തിലായിരുന്നു ആപ്പ്ഡൈനാമിക്സിന്റെ വളർച്ച. 3.7 ബില്യൺ ഡോളറിന് ഏറ്റെടുത്തു, ഇത് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാങ്കേതിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്തു.
എച്ച്-വൺബി വിസ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. യു.എസിൽ വിതരണം ചെയ്യുന്ന വിസകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കാണ് നൽകുന്നത്. 11.7 ശതമാനത്തോടെ ചൈനയാണ് രണ്ടാമത്. മൂന്ന് വർഷം മുതൽ ആറ് വർഷം വരെയാണ് എച്ച്-വൺബി വിസയുടെ കാലാവധി. ഈ വർഷം 85,000 പേർക്കാണ് എച്ച്-വൺബി വിസ അനുവദിച്ചത്.


