മാതൃത്വം കുറ്റബോധം നിറഞ്ഞതാണ്, ഐ.ഐ.ടിയിൽ പഠിച്ചതും ഉന്നത പദവി വഹിച്ചതും കുഞ്ഞുങ്ങളെ വളർത്തുക എന്ന വെല്ലുവിളിയിൽ തുണച്ചില്ല; വനിത ദിനത്തിൽ വൈകാരിക കുറിപ്പുമായി ഐ.എ.എസ് ഉദ്യോഗസ്ഥ
text_fieldsപ്രഫഷനും കുടുംബജീവിതവും തമ്മിൽ ഒരുമിച്ചു കൊണ്ടുപോകുമ്പോഴുണ്ടാകുന്ന വെല്ലുവിളികൾ വിവരിച്ച് വൈകാരിക കുറിപ്പുമായി ഐ.എ.എസ് ഉദ്യോഗസ്ഥ. ഐ.ഐ.ടിയും ഐ.ഐ.എമ്മും പോലുള്ള ഉന്നത സ്ഥാപനങ്ങളിൽ പഠിച്ചതും ഉയർന്ന പദവിയിൽ ഇരുന്നതുമൊന്നും കുഞ്ഞുങ്ങളെ വളർത്തുക എന്ന വെല്ലുവിളിയിൽ ഒട്ടും സഹായമായില്ലെന്നും ദിവ്യ മിത്തൽ എക്സ് പോസ്റ്റിൽ പറയുന്നുണ്ട്.
അമ്മമാർ എന്ത് ചെയ്താലും അതിനായി പരമാവധി ശ്രമിക്കണം. കാരണം കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. പെൺമക്കളെ വളർത്തുന്ന മാതാപിതാക്കൾ സത്യസന്ധത പുലർത്താൻ പഠിപ്പിക്കണമെന്നും സഹാനുഭൂതി, സ്നേഹം, ദയ എന്നീ വികാരങ്ങൾ അവരിൽ വളർത്തണമെന്നും അവർ കുറിപ്പിൽ അടിവരയിടുന്നു.
കുറിപ്പിന്റെ പൂർണ രൂപം:
ഞാനൊരു ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ഐ.ഐ.ടിയിലും ഐ.ഐ.എമ്മിലുമാണ് പഠിച്ചത്. ഈ നേട്ടങ്ങൾക്കെല്ലാം പിറകിൽ വളരെയധികം കഷ്ടപ്പാടുണ്ട്. എന്നാൽ ഇതൊന്നും രണ്ട് കുഞ്ഞുപെൺമക്കളെ വളർത്തുകയെന്ന വെല്ലുവിളിയിൽ തന്നെ സഹായിച്ചില്ലെന്നും അവർ തുറന്നു പറഞ്ഞു. മൂത്തമകൾക്ക് എട്ടു വയസാണ് പ്രായം. ലോകത്തിന്റെ അഭിപ്രായത്തിൽ നിന്ന് വേറിട്ട അഭിപ്രായം അവൾ പറയുമ്പോൾ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. അവരുടെ വെളിച്ചം കെടുത്തരുത്. അവളെ ബഹുമാനിക്കാൻ പഠിപ്പിക്കണം. അതുപോലെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാനും പഠിപ്പിക്കണം. വിറയ്ക്കുന്നതാണെങ്കിലും അവളുടെ ശബ്ദത്തിന് പ്രാധാന്യമുണ്ടെന്ന് മനസിലാക്കിക്കണം. പലപ്പോഴും പ്രഫഷനൽ ഉത്തരവാദിത്തങ്ങൾക്കിടയിൽ അമ്മയുടെ കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുപോകും. വല്ലാതെ തളർന്നു പോകുന്ന ചില രാത്രികളിൽ കരയും. അപ്പോൾ മകൾ കെട്ടിപ്പിടിച്ച് അമ്മയാണെന്റെ ഹീറോ എന്ന് പറയും. അവർ നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പരാജയങ്ങളിൽ നിന്നാണ് അവർ പഠിക്കുന്നത്. പരാജയപ്പെടുന്നതിൽ ഒരു കുഴപ്പവുമില്ലെന്ന് മനസിലാക്കി കൊടുക്കണം. ആ പരാജയത്തിൽ നിന്ന് കരകയറുന്നതും പഠിപ്പിച്ചു കൊടുക്കണം. മകൾക്കു പിന്നിൽ പാറ പോലെ ഉറച്ചു നിൽക്കണം, എന്നാൽ ഊന്നുവടിയാകരുത്. അവൾ വീണിടത്ത് നിന്ന് എഴുന്നേറ്റ് ഉയരങ്ങളിലേക്ക് നടക്കാൻ പഠിക്കട്ടെ. എന്തുസംഭവിച്ചാലും നമ്മൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുകൊടുക്കണം. മാതൃത്വം എന്നത് എല്ലായ്പ്പോഴും കുറ്റബോധം നിറഞ്ഞതാണ്. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഉത്തരവാദിത്തം പത്തിരട്ടിയാകും.
ജീവിതം ഒരു ജനപ്രിയ മത്സരമല്ല. അവളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറ്റുള്ളവരുടെ അംഗീകാരമല്ല അവളുടെ മൂല്യം. അവൾക്ക് സന്തോഷിപ്പിക്കേണ്ട ഒരേയൊരു വ്യക്തി അവൾ തന്നെയാണ്. ഒരു തിരസ്കരണത്തിനും വിമർശനത്തിനും ഒരു സാമൂഹിക മാനദണ്ഡത്തിനും അവളുടെ ആത്മവിശ്വാസം തകർക്കാൻ കഴിയാത്തവിധം അവൾക്ക് വളരെയധികം സ്നേഹം നൽകുക. സ്നേഹം കാണിക്കുന്നതിനൊപ്പം തന്നെ നിങ്ങൾ എന്താണോ അങ്ങനെ അവരോട് പെരുമാറുക. അത് അവരുടെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ സ്വാധീനിക്കുമെന്നും പറഞ്ഞാണ് മിത്തൽ കുറിപ്പ് അവസാനിപ്പിച്ചത്.
ദിവ്യ മിത്തലിന്റെ പോസ്റ്റിന് നിരവധിയാളുകളാണ് പ്രതികരിച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് ആളുകളുടെ മനം കവർന്നത്. ഡൽഹി ഐ.ഐ.ടിയിലും ബംഗളൂർ ഐ.ഐ.എമ്മിലുമാണ് ദിവ്യ മിത്തൽ പഠിച്ചത്.