പണവും സ്വര്‍ണവും മോഷ്ടിച്ച ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ആലപ്പുഴ: യുവതിയിൽനിന്ന് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസിൽ ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ. കുത്തിയതോട് പഞ്ചായത്ത് 13ാം വാര്‍ഡില്‍ കരോട്ടു പറമ്പില്‍ സജി സതീശന് (48), ഭാര്യ തൃശൂര്‍ മേലൂര്‍ പഞ്ചായത്ത് 6ാം വാര്‍ഡില്‍ അയ്യന്പറമ്പില് വീട്ടില്‍ പ്രസീത (44) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് തൃപ്പൂണിത്തുറയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
കളവംകോടം സ്വദേശിനിക്ക് പെട്ടെന്ന് ജോലി കിട്ടാൻ 32,500 രൂപ അടുക്കളയിൽ സൂക്ഷിക്കണമെന്നും 35,000 രൂപ കട്ടിലിന്റെ കാലില്‍ കെട്ടിവെക്കണമെന്നും താലിയും ലോക്കറ്റും അലമാരയിൽ സൂക്ഷിക്കണമെന്നും ഇവർ വിശ്വസിപ്പിച്ചു. അതനുസരിച്ച് പ്രതികൾ കൊണ്ടുവന്ന ചുവന്ന പട്ടുതുണികളില്‍ പൊതിഞ്ഞ് പണവും സ്വർണാഭരണങ്ങളും വീട്ടിലെ പല ഭാഗങ്ങളിലായി സൂക്ഷിച്ചു. രണ്ടു തവണയായി പരാതിക്കാരിയുടെ വീട്ടിൽ താമസിച്ച പ്രതികള്‍ സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. സതീശനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഭാര്യ ഒളിവിലായിരുന്നു. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരച്ചിലിലാണ് ഇവരെയും പിടികൂടിയത്.