വ്യാജവാര്‍ത്തകളുടെ സാമൂഹിക നിർമിതി
text_fieldsഇറാഖ് യുദ്ധവേളയിലെ ചിത്രം (Anatolian / Reuters)
‘‘യുദ്ധത്തിന്റെ ആദ്യ ഇര സത്യമാണ്’’- എന്നത് പറഞ്ഞുപഴകിയ പ്രയോഗമാണ്. ഇതർഥമാക്കിയിരുന്നത്, ദേശീയമനോവീര്യമോ യുദ്ധകാല താൽപര്യങ്ങളോ സംരക്ഷിക്കുന്നതിനായി ഭരണകൂടങ്ങള്‍ പുലര്‍ത്തുന്ന തന്ത്രപരമായ നിശ്ശബ്ദതയെയോ, വസ്തുതകളെ ദേശീയതാല്‍പര്യങ്ങളുടെ ഫില്ട്ടറുകളിലൂടെമാത്രം സ്വന്തം ജനതയെ അറിയിക്കുന്ന, അധികം അസ്വാഭാവികത കാണാന്‍ കഴിയാത്ത, സമീപനത്തെയോ ആയിരുന്നു. 1945ല്‍ രാഷ്ട്രത്തോടുള്ള റേഡിയോ പ്രക്ഷേപണത്തിൽ, ജപ്പാൻ ചക്രവർത്തി യുദ്ധത്തിന്റെ സാഹചര്യം ‘‘ജപ്പാന്റെ നേട്ടത്തിലേക്കല്ല വികസിക്കുന്നത്’’ എന്നു പ്രസ്താവിച്ചുകൊണ്ടാണ് രണ്ടാംലോകയുദ്ധത്തില്നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്. അദ്ദേഹം ഒരിക്കലും ‘കീഴടങ്ങൽ’ എന്നവാക്ക് ഉപയോഗിച്ചില്ല. യാഥാര്‍ഥ്യം മയപ്പെടുത്തുകയും യൂഫെമിസത്തിനുപിന്നിൽ അതിനെ അപ്രത്യക്ഷമാക്കുകയും ചെയ്തു. ഇതു പലപ്പോഴും സ്വന്തം ജനതയുടെ ഉത്കണ്ഠകള്കൂടി കണക്കിലെടുത്തുകൊണ്ടുള്ള തന്ത്രപരമായ നിലപാടായിരുന്നു. ഇന്നും ഏറ്റവും ഉയര്‍ന്ന ജനാധിപത്യ ഭരണകൂടങ്ങള്‍ക്കുപോലും ജനങ്ങളോട് പറയാനുള്ളത് ആഭ്യന്തര അച്ചടക്കവും ലോയല്റ്റിയും യുദ്ധസമയത്ത് സവിശേഷമായും നിലനിര്‍ത്തണം എന്നുതന്നെയാണ്. ഞാന്‍ വിദേശത്ത് പഠിപ്പിക്കുന്ന സമയത്ത് ഒരു വിദ്യാർഥിനി ചെയ്യാനാഗ്രഹിച്ച തീസിസ്, അഫ്ഗാന് യുദ്ധത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ എങ്ങനെ അമേരിക്കന്‍ സര്‍ക്കാറിന്റെ നിലപാടിന് അനുകൂലമായിമാത്രം വാര്ത്തചെയ്യുന്നു എന്നതായിരുന്നു. പില്ക്കാലത്ത് അമേരിക്കന്‍ മാധ്യമങ്ങള്‍ കാണിക്കാന്‍ മടിച്ചിരുന്ന ഇറാഖിനുള്ളിൽനിന്നുള്ള വാര്‍ത്തകള്‍ ഗ്രാഫിക് ദൃശ്യങ്ങൾ സഹിതം അൽജസീറ ടി.വി റിപ്പോർട്ട് ചെയ്തപ്പോൾ, വാര്ത്താസ്വാതന്ത്ര്യത്തെക്കുറിച്ച് ആണയിട്ടുകൊണ്ടിരുന്ന അമേരിക്ക അവരെ നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
പലപ്പോഴും ദേശീയതയുടെപേരിലുള്ള സാര്‍വത്രികമായ വാര്ത്താഹിംസക്കപ്പുറം, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ അതിവേഗം രൂപംമാറിയ ഡിജിറ്റൽയുഗത്തിൽ, വാർത്തയെന്ന പരികൽപനയുടെ ആത്യന്തികമായ മരണത്തിനുതന്നെയാണ് നാം സാക്ഷ്യംവഹിക്കുന്നത്. പരസ്യമായി, ഡിജിറ്റല്‍ തെരുവില്‍ വാര്‍ത്തകള്‍ വധിക്കപ്പെടുകയാണ്. ‘തെറ്റായ’ വിവരങ്ങൾ ‘ശരിയായ’ വിവരങ്ങളേക്കാൾ വേഗത്തിൽ പടരുന്നു എന്നതല്ല ഇപ്പോള്‍ പ്രശ്നം. ഭരണകൂടങ്ങളോ അവരുടെ വിശ്വസ്തരായ മാധ്യമങ്ങളോ വാര്‍ത്തകള്‍ ‘മുക്കുന്ന’തോ സെന്‍സര്‍ ചെയ്യുന്നതോ അല്ല. വസ്തുതകളുടെ വിശ്വസനീയമായ വിവരണം എന്നതിൽനിന്ന് വ്യാജദൃശ്യങ്ങളും വ്യാജകഥകളും റിപ്പോര്‍ട്ടുകളും നിറഞ്ഞ സങ്കീര്‍ണമായ വിനിമയങ്ങള്ക്കിടയില്പ്പെട്ട് യഥാർഥ വാര്‍ത്തകള്‍ അസ്സംഗതമാവുകയാണ്. ഭരണകൂടങ്ങൾ ജനങ്ങളുമായുള്ള വിനിമയത്തില്‍ കാണിച്ചിരുന്ന സങ്കുചിതത്വത്തെക്കാള് ആയിരംമടങ്ങ് പ്രശ്നഭരിതമായ വ്യാജവാര്‍ത്തകളാണ് സിവില്സമൂഹത്തില്നിന്ന് സൃഷ്ടിക്കപ്പെടുന്നത്. ഇപ്പോൾ വ്യാജചിത്രങ്ങളും വിഡിയോകളും ആരൊക്കയോ എവിടെയൊക്കയോ സൃഷ്ടിക്കുകയും മാധ്യമങ്ങളും ഭരണകൂടപ്രതിനിധികളുംപോലും അവ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയുംചെയ്യുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
സമീപകാല ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാജനിർമിതികളുടെ കുത്തൊഴുക്കാണുണ്ടായത്. ഭീകരവാദം അതിര്‍ത്തി കടന്നെത്തിയതാണെന്ന ഇന്ത്യന്‍ നിഗമനത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സര്‍ജിക്കല്‍ സ്ട്രൈക്സ് ഇപ്പോള്‍ സാറ്റലൈറ്റ് ഇമേജുകള്‍ കാണിക്കുന്നതുപോലെ ഏതാണ്ട് പാകിസ്താന് ഫെസിലിറ്റികളെത്തന്നെ ടാർഗറ്റ് ചെയ്തു കൃത്യമായി പൂര്‍ത്തിയാക്കിയവ ആയിരുന്നു. ന്യൂയോര്‍ക് ടൈംസ് സാറ്റലൈറ്റ് ഇമേജുകള്‍ വിശകലനംചെയ്തുകൊണ്ട് ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്കുള്ള വിശ്വാസ്യത അംഗീകരിച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് അസംഖ്യം വ്യാജവിഡിയോകളും, കൃത്രിമചിത്രങ്ങളുമാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. അതിർത്തിയുടെ ഇരുവശത്തുമുള്ള വ്യാജവാര്‍ത്താ നിർമാതാക്കള്‍ നാടകീയമായ വിഡിയോകളും ചിത്രങ്ങളും പങ്കിട്ടുകൊണ്ട് വാര്‍ത്തയെത്തന്നെ ഹൈജാക് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പലതും പഴയ യുദ്ധരംഗങ്ങളിൽനിന്നോ മുന്പ്രകൃതിക്ഷോഭങ്ങളുടെ വാര്ത്തകളില്നിന്നോ വിഡിയോ ഗെയിമുകളിലെ ദൃശ്യങ്ങളില്നിന്നോ എടുത്തവയായിരുന്നു. നിർമിതബുദ്ധി ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചവയായിരുന്നു ചിലത്.
ബോദ്രിലാദ്
നേപ്പാളിലെ ഭൂകമ്പത്തിൽനിന്നുള്ള ദൃശ്യങ്ങൾ, ഫൈറ്റര്‍ ജെറ്റുകൾ വെടിവെച്ചു വീഴ്ത്തുന്നതായി കാണിക്കുന്ന സിമുലേഷൻ ഗെയിമിൽനിന്നുള്ള ദൃശ്യങ്ങൾ, 2020ൽ ലബനാനില്‍ നടന്ന സ്ഫോടനാക്രമണത്തിന്റെ വിഡിയോദൃശ്യം, ഇന്ത്യൻസൈന്യം അമൃത് സറിൽ സ്വന്തം പൗരന്മാരെ ആക്രമിക്കുന്നു എന്നവകാശപ്പെടുന്ന ദൃശ്യങ്ങള്‍, ജലന്ധറിൽ ഡ്രോൺ ആക്രമണമുണ്ടായി എന്നതിന്റെ ദൃശ്യങ്ങള്‍ തുടങ്ങി പല കള്ളപ്പകര്പ്പുകളും ഇരുഭാഗത്തും പരക്കെ പ്രചരിച്ചിരുന്നു. പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ഖാരി മുഹമ്മദ് ഇഖ്ബാൽ എന്ന സാധാരണക്കാരന് മരണപ്പെട്ടപ്പോള്‍ അത് അതിര്‍ത്തികടന്നുവന്ന ഭീകരവാദിയെ ഇന്ത്യ വധിച്ചതായാണ് ഇന്ത്യയിലെ സോഷ്യല്‍മീഡിയയും ചാനലുകളും ആഘോഷിച്ചത്. ഇവയൊന്നും ഭരണകൂടം ആവശ്യപ്പെട്ടവയോ സ്പോൺസർ ചെയ്തവയോ ആയ ‘വാര്‍ത്ത’കളായിരുന്നില്ല. വ്യാജവാര്‍ത്തകള്‍ തുറന്നുകാട്ടാന്‍ ആള്‍ട്ട്ന്യൂസ് അടക്കം നടത്തിയ അശ്രാന്തപരിശ്രമം മറക്കുന്നില്ല. എന്നാല്‍, ശ്രദ്ധേയമായ കാര്യം ഇവ ഏകപക്ഷീയമായ ഡിജിറ്റല്‍ ഇടപെടലുകളല്ല എന്നതാണ്. കാഴ്ചക്കാരായ നമുക്ക് ഇതില്‍ വലിയ പങ്കാളിത്തമുണ്ട്. ആളുകള്‍ക്കുവേണ്ടത് നുണ സജീവമായി പ്രചരിക്കണം എന്നതുതന്നെയാണെന്ന് മനസ്സിലാക്കിയാണ് ഇത്തരം അയഥാർഥവിവരങ്ങള് വ്യാപകമായി വിതരണം ചെയ്യപ്പെട്ടത്. ഇവ യാഥാർഥ്യത്തിന്റെ കേവലമായ വ്യാജീകരണങ്ങളായിരുന്നില്ല. മറിച്ച്, നമുക്ക് ആവേശത്തോടെ ഉപഭോഗംചെയ്യാന് തയാറാക്കിയ ഹൈപ്പർറിയല്‍ നിർമാണങ്ങളായിരുന്നു. വെടിനിര്‍ത്തലിനെക്കുറിച്ച് സൂക്ഷ്മമായി വാക്കുകള്‍ ഉപയോഗിച്ചു കൃത്യമായി സംസാരിക്കുന്ന വിദേശകാര്യ സെക്രട്ടറി ആള്‍ക്കൂട്ടത്തിന് അനഭിമതനാവുകയാണ് ചെയ്യുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ വാന്‍സ് ‘പ്രോഗ്രസിവ് അവര്‍’ എന്ന ടി.വി ഷോയിലേക്ക് ക്ഷണിക്കപ്പെടുകയും, തന്നെ അപമാനിക്കാനാണ് അവര്‍ വിളിക്കുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതില്‍ പങ്കെടുക്കുകയും, എന്നാല്‍ റേച്ചല്‍ എല്ലിസന്‍ എന്ന പ്രമുഖ അവതാരകയെ സ്തബ്ധയാക്കിക്കൊണ്ട് അവരുടെ ചോദ്യങ്ങള്‍ ഖണ്ഡിച്ചുതള്ളി വിജയശ്രീലാളിതയായി തിരിച്ചുവരുന്നതും, ഓരോ ചോദ്യവും ഉത്തരവും സഹിതം വിശദീകരിക്കുന്ന ഒരു വിഡിയോ യൂട്യൂബില്‍ കാണുവാനിടയായി. കൺസര്‍വേറ്റിവ് അനുഭാവികളെ ആവേശഭരിതരാക്കിയ ഈ വിഡിയോവില്‍ പറയുന്ന ഒരു കാര്യവും യഥാർഥത്തില്‍ നടന്നതല്ല. അങ്ങനെയൊരു ഇന്റര്വ്യൂതന്നെ ഉണ്ടായിട്ടില്ല. അങ്ങനെയൊരു ടി.വി ഷോയും അവതാരകയുമില്ല. എന്നാല്‍, ലക്ഷക്കണക്കിന് പ്രേക്ഷകര്‍ ഈ വിഡിയോ കാണുകയും ഇത് യഥാര്‍ഥ സംഭവത്തിന്റെ വിവരണമാണെന്നു ധരിക്കുകയും ചെയ്തിട്ടുണ്ട്. സത്യാനന്തരത നിരങ്കുശം ആഘോഷിക്കപ്പെടുകയാണ്.
ഫ്രഞ്ച് ചിന്തകനായിരുന്ന ബോദ്രിലാദ് അമേരിക്കയുടെ ഇറാഖ് ആക്രമണവുമായി ബന്ധപ്പെട്ട് ‘‘ഗൾഫ് യുദ്ധം എന്നൊന്ന് നടന്നിട്ടില്ല’’ The Gulf war did not take place എന്ന തലക്കെട്ടിൽ പ്രകോപനപരമായ ഒരു ലേഖനം എഴുതിയിരുന്നു. ഗൾഫ് യുദ്ധം യഥാർഥത്തിൽ ഒരു യുദ്ധമായിരുന്നില്ലെന്നും, ഇറാഖിസൈന്യവുമായി നേരിട്ട് യുദ്ധത്തിൽ ഏർപ്പെടാതെ, വിപുലമായ വ്യോമശക്തി ഉപയോഗിച്ച്, അമേരിക്കൻ സൈന്യം ഇറാഖിനെ ആക്രമിക്കുകയും ഇറാഖിമരണങ്ങളെക്കുറിച്ച് ലോകം അറിയാതിരിക്കുകയും, അമേരിക്കന്‍ മരണങ്ങള് പൂജ്യമായിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇങ്ങനെ ഒരു യുദ്ധം നടന്നതായി വിചാരിക്കേണ്ടതില്ലാത്ത സാധാരണതയാണ് യൂറോപ്പിന് അനുഭവപ്പെട്ടത്. മാത്രമല്ല, യുദ്ധത്തെക്കുറിച്ച് ലോകം അറിഞ്ഞതെല്ലാം പ്രചാരണ ദൃശ്യാടിസ്ഥാനം മാത്രമുള്ളവയായിരുന്നു. സംഘർഷത്തിൽ യഥാർഥത്തിൽ സംഭവിച്ചതും ‘സിമുലാക്ര’ എന്നദ്ദേഹം വിളിക്കുന്ന വ്യാജപ്രചാരണദൃശ്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിരുന്നത്. വ്യാജക്കാഴ്ചയായി നിർമിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയുംചെയ്ത ആ ടെലിവിഷൻ യുദ്ധത്തിന് നിജസ്ഥിതി പരിശോധിക്കാവുന്നതായ ഒരു യാഥാർഥ്യവുമായും ബന്ധങ്ങളുണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ, വാര്‍ത്ത, വാര്‍ത്തയാകുന്നതിനു മുമ്പുതന്നെ നിസ്സങ്കോചം വികലമാക്കപ്പെടുകയോ നിർമൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നു.
ഖാരി മുഹമ്മദ് ഇഖ്ബാൽ
വില്യം ജയിംസ്, ജോൺ ഡ്യൂയി തുടങ്ങിയ അമേരിക്കന്‍ പ്രാഗ്മാറ്റിസ്റ്റ് ചിന്തകര്‍ പറഞ്ഞിരുന്നത്, സത്യം വസ്തുനിഷ്ഠമായ യാഥാർഥ്യവുമായുള്ള പൊരുത്തപ്പെടലല്ല, മറിച്ച് പ്രായോഗികമായി ഉപയോഗപ്രദവും ഫലപ്രദവും തൃപ്തികരവുമാണെന്ന് തോന്നുന്നതാണ് നാം സത്യമായി സ്വീകരിക്കുന്നത് എന്നാണ്. ഇന്നത്തെ മാധ്യമ പരിതോവസ്ഥയിൽ, വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പങ്കിടുകയോ വിശ്വസിക്കുകയോ ചെയ്യുന്നത് അവ വസ്തുതാപരമായി കൃത്യതയുള്ളതുകൊണ്ടല്ല, മറിച്ച് നമുക്ക് അവയോടുള്ള വൈകാരികസഹഭാവംകൊണ്ടോ, അവ ഗ്രൂപ് ഐഡന്റിറ്റികളെ ശക്തിപ്പെടുത്തുന്നതുകൊണ്ടോ, രാഷ്ട്രീയവിശ്വസ്തതകളെ സാധൂകരിക്കുന്നതുകൊണ്ടോ ആണ്. വാര്‍ത്തയല്ല, വ്യാജവാര്‍ത്തയാണ്, അതിന്റെ ഹൈപ്പര്റിയല് സാധ്യതകളാണ് അവയെ സ്വീകാര്യമാക്കുന്നത്. വിശ്വസിക്കാൻ സ്വീകാര്യമായത് യാഥാർഥ്യത്തെ പുറന്തള്ളുന്നു.
യഥാർഥത്തില്‍ വാർത്തകളുടെ മരണം പലരും കരുതുന്നതുപോലെ പത്രപ്രവർത്തനത്തിന്റെ പരാജയമല്ല. ആധികാരികതയോടുള്ള മനുഷ്യരാശിയുടെ വിടപറയലാണത്. വിശ്വാസ്യതയുടെ തകർച്ചയല്ല, വിശ്വാസ്യതയോട് ക്രമേണ വളര്‍ന്നുവന്ന ഉദാസീനതയാണ് അതർഥമാക്കുന്നത്. വാർത്തയെ വിശ്വസനീയമായ ഒരു സാമൂഹികക്കരാറായി ആരുമിപ്പോള്‍ കണക്കാക്കുന്നില്ല. വ്യാജവാര്‍ത്തകളുടെ സിമുലേഷനുകള്‍ യഥാർഥ സംഭവങ്ങളേക്കാൾ ശക്തമാകുമ്പോൾ, വാര്‍ത്തയെന്താണെന്ന് അന്വേഷിക്കാനുള്ള താൽപര്യംതന്നെ നാം ഉപേക്ഷിക്കുകയാണ്. പകരം നമുക്ക് ആവശ്യമുള്ളതിനെ നാം വിശ്വസനീയമായി സ്വീകരിക്കുന്നു. അത്തരം വ്യാജവാര്‍ത്തകളുടെ നിരന്തരമായ സാമൂഹികനിർമിതി ആധികാരികതക്കുവേണ്ടിയുള്ള മനുഷ്യരാശിയുടെ അവസാനത്തെ ഉദ്വേഗംകൂടി അവസാനിപ്പിച്ചിരിക്കുന്നു.