ആഡംബരം തകർത്ത ജീവിതം; അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് യുവാവിന്റെ ആത്മഹത്യാശ്രമം, 11കാരൻ ഗുരുതരാവസ്ഥയിൽ
text_fieldsബംഗളൂരു: സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും ഒരു കുടുംബത്തെക്കൂടി ദുരന്തത്തിലേക്ക് തള്ളിവിട്ടു. ബംഗളൂരു നഗരപ്രാന്തത്തിൽ അമ്മയുടെയും സഹോദരിയുടെയും കഴുത്തറുത്ത ശേഷം യുവാവ് സ്വയം ആത്മഹത്യക്ക് ശ്രമിച്ചു. ആക്രമണത്തിൽ അമ്മ ആശ (55), സഹോദരി വർഷിത (34) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വർഷിതയുടെ 11 വയസ്സുകാരനായ മകൻ മായങ്ക്, ആത്മഹത്യക്ക് ശ്രമിച്ച മോഹൻ ഗൗഡ (32) എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നാടിനെ നടുക്കിയ ഈ സംഭവം പുറംലോകം അറിയുന്നത് മോഹൻ ഗൗഡ ബന്ധുക്കൾക്ക് അയച്ച വിഡിയോ സന്ദേശത്തിലൂടെയാണ്. കടുത്ത സാമ്പത്തിക ബാധ്യത തങ്ങളെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോ കണ്ട ബന്ധുക്കൾ ഉടൻ വീട്ടിലെത്തിയെങ്കിലും വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പിൻവാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന നാലുപേരെയും കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മോഹൻ ഗൗഡ നടത്തിയിരുന്ന ചിട്ടി ബിസിനസിലെ തകർച്ചയാണ് ദുരന്തത്തിന് പിന്നിലെന്ന് ബംഗളൂരു റൂറൽ എസ്.പി ചന്ദ്രകാന്ത് വ്യക്തമാക്കി. 5 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള വൻകിട ചിട്ടികൾ മോഹൻ നടത്തിയിരുന്നു. ഇതിനുപുറമെ, ഉത്സവകാലങ്ങളിലെ പ്രത്യേക വിപണന പദ്ധതികളിലും ഇയാൾ പണം നിക്ഷേപിച്ചിരുന്നു. എന്നാൽ, വരുമാനത്തേക്കാൾ വലിയ ആഡംബര ജീവിതം നയിച്ചിരുന്ന മോഹൻ ഒടുവിൽ ലക്ഷങ്ങളുടെ കടക്കെണിയിലാവുകയായിരുന്നു.
കടം തിരിച്ചടക്കാൻ വഴിയില്ലാതെ വന്നതോടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി താനും ജീവിതം അവസാനിപ്പിക്കാൻ മോഹൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് കരുതുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


