ഭർത്താവിന്റെ കുത്തേറ്റ് യുവതിക്കും മകനും പരിക്ക്; പ്രതി അറസ്റ്റിൽ
text_fieldsഉമേഷ്
ശ്രീകാര്യം: ഭർത്താവിന്റെ കുത്തേറ്റ് യുവതിക്കും മകനും പരിക്ക്. പോങ്ങുംമൂട് ബാബുജി നഗറിൽ വാടകക്ക് താമസിക്കുന്ന അഞ്ജന (39), മകൻ ആര്യൻ (10) എന്നിവരെ ഉമേഷ് ഉണ്ണികൃഷ്ണൻ നമ്പീശനാണ് (44) കുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്ന് സംശയം.
വീട്ടിലെ ഹാളിൽവെച്ച് അഞ്ജനയുമായുണ്ടായ തർക്കത്തിനിടെ അടുക്കളയിലിരുന്ന കത്തിയെടുത്ത് ഉമേഷ് കുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മകനും കുത്തേറ്റു. വയറ്റിൽ പരിക്കേറ്റ ഇരുവരെയും ഉമേഷ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അഞ്ജനയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടിയെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇരുവരും അപകടനില തരണം ചെയ്തതായി ശ്രീകാര്യം പൊലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശികളായ ഇവർ ഒരു വർഷം മുമ്പാണ് പോങ്ങുംമൂട് ബാബുജി നഗറിൽ വാടകക്ക് താമസമാക്കിയത്. ഇൻഫോസിസിലെ സോഫ്റ്റ്വെയർ എൻജിനീയറാണ് അഞ്ജന. മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ചാണ് ഉമേഷിനെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു.