പോക്‌സോ കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും പിഴയും
text_fieldsശശിധരൻ പിള്ള
കരുനാഗപ്പള്ളി: ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്‌സോ ആക്ട് പ്രകാരം 40 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. തേവലക്കര പടിഞ്ഞാറ്റക്കര മനീഷ് ഭവനിൽ ശശിധരൻ പിള്ളയെയാണ് (65) ശിക്ഷിച്ചത്. കരുനാഗപ്പള്ളി സ്‌പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രാജീവൻ വാചാൽ ആണ് ശിക്ഷ വിധിച്ചത്. 2025ൽ പ്രതി താമസിച്ചിരുന്ന വീടിന്റെ അടുക്കളയിലും സിറ്റൗട്ടിലും വെച്ച് പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 2025 ഏപ്രിൽ 28ന് ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചവറ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന എം. ഷാജഹാന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ഹാജരായി. കൊല്ലം ജില്ല പൊലീസ് ആസ്ഥാനത്തെ എ.എസ്.ഐമാരായ സലീന, മഞ്ജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


