പതിമൂന്ന് കാരിയെ പീഡിപ്പിച്ച പ്രതിക്ക് 11 വർഷം തടവും പിഴയും
text_fieldsപ്രതി കുഞ്ഞബ്ദുല്ല
നാദാപുരം: 13 വയസ്സുള്ള ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 11 വർഷം തടവും 20000 രൂപ പിഴയും. പേരാമ്പ്ര എടവരാട് സ്വദേശി ഈർപ്പനക്കൽ കുഞ്ഞബ്ദുല്ല (62) യെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. പ്രതിയുടെ വീട്ടിലെ ഷെഡിലും വാട്ടർ ടാങ്കിന് അടുത്ത് വെച്ചും ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പിഴ സംഖ്യ അതിജീവിതക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പ്രതിയെ തവനൂർ ജയിലിലേക്കയച്ചു.
പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പി. ഷമീർ, എ.എസ്. ഐ ശ്രീജ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് എട്ട് സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്സൺ ഓഫീസർ എ.എസ്.ഐ പി.എം. ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


