കഞ്ചാവ് മിഠായികളുമായി ബിഹാർ സ്വദേശി അറസ്റ്റിൽ
text_fieldsറഹ്മാൻ
വടകര: പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി വടകര എക് സൈസ് സംഘം നടത്തിയ പരിശോധനയിൽ 80 കഞ്ചാവ് മിഠായികളുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ.
ബീഹാർ സ്വദേശി റഹ്മാനെ(44)യാണ് വടകര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.എം. ഷൈലേഷും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവിൽനിന്നും വേർതിരിച്ചെടുത്ത ചരസ് പോലെയുള്ള മാരക ലഹരി ചേർത്ത 425 ഗ്രാം മിഠായിയാണ് പ്രതിയുടെ കൈയിൽനിന്ന് കണ്ടെത്തിയത്.
വടകര പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള ഒന്തം റോഡിൽ വെച്ചാണ് പ്രതി പിടിയിലായത്. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി വടകര ടൗണിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽപന നടത്താനാണ് കഞ്ചാവ് മിഠായി കൈവശം വെച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി.കെ. ജയപ്രസാദ്, പ്രിവന്റിവ് ഓഫിസർമാരായ ഗണേഷ്, വി.സി. വിജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അശ്വിൻ, രാഹുൽ അക്കിലേരി, സി.വി. സന്ദീപ്, മുഹമ്മദ് അജ്മൽ, രഗിൽ രാജ്, നിഷ, ബബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


