കടയുടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ കടത്തി
text_fieldsനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഒരു മണിക്കൂറിനിടെ 1,80,000 രൂപ വിലയുള്ള ആറ് ഫോണുകള്‍ തട്ടിയെടുത്ത് ഹൈടെക് മോഷണം. ടാറ്റയുടെ സുഡിയോ കമ്പനിയുടെ ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയയാളാണ് ഒറ്റ പര്‍ച്ചേയ്സിലൂടെ ആറ് ഫോണുകള്‍ കടത്തിയത്. നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ആർ.എസ്.ബി മൊബൈല്‍ ഷോപ്പിലാണ് ഹൈടെക് മോഷണം.
നെയ്യാറ്റിന്‍കരയില്‍ പുതുതായി ആരംഭിക്കുന്ന സുഡിയോയുടെ മാനേജരാണെന്ന് പരിചയപ്പെടുത്തിയെത്തിയ 35 വയസ് തോന്നിക്കുന്നയാൾ രണ്ട് ഫോണുകള്‍ വാങ്ങി. ബില്‍ നല്കിയ ഉടന്‍ പണം എച്ച്.ഡി.എഫ്.സി ബാങ്കില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് പറഞ്ഞ് മടങ്ങി. മുക്കാൽ മണിക്കൂറിന് ശേഷം ട്രാന്‍സ്ഫര്‍ ചെയ്യ്ത സ്ലിപ്പുമായെത്തി 6 മൊബൈലുകളുമായി മടങ്ങി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും അകൗണ്ടില്‍ പണം എത്തിയിട്ടില്ലെന്ന് മനസിലാക്കി കട ഉടമ ബാങ്കിലെത്തി പരിശോധിക്കുമ്പോഴാണ് കളളി വെളിച്ചത്തായത്.
ബാങ്കിലെ തിരക്കിനിടയില്‍ ബാങ്ക് ജീവനക്കാരോട് തിരക്ക് അഭിനയിച്ച ശേഷം മോഷ്ടാവ് കഴക്കുട്ടം ബ്രാഞ്ചിലെ അകൗണ്ട് നമ്പര്‍ എഴുതി തിരക്ക് കഴിഞ്ഞ് ബാങ്ക് ട്രാസ്ഫര്‍ നടത്തിയാല്‍ മതിയെന്ന് പറഞ്ഞ് സ്ലിപ്പില്‍ ബാങ്കിന്റെ സീല്വാങ്ങി കടയിലെത്തി മൊബൈലുകളുമായി കടക്കുകയായിരുന്നു. അതേ സമയം ബാങ്ക് അധികൃതര്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അകൗണ്ടില്‍ സീറോ ബാലന്‍സായിരുന്നു. കടയിലെ സി.സി ടി.വി ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.