ബീയുമ്മയുടേത് അപകടമരണമല്ല, മനഃപൂർവം വാഹനമിടിപ്പിച്ചത്...
text_fields1)ബീയുമ്മ സഞ്ചരിച്ച സ്കൂട്ടറിലിടിച്ച ബൊലേറോ ജീപ്പ് മേപ്പാടി പൊലീസ് സ്റ്റേഷനിൽ, 2) പ്രതി അഖിൽ
മേപ്പാടി: മേപ്പാടി നെല്ലിമുണ്ട ഒന്നാം മൈലിലെ വയോധികയുടേത് അപകടമരണമല്ല. യുവാക്കൾ മനഃപൂർവം വാഹനം ഇടിച്ചതിനെതുടർന്നാണ് സ്കൂട്ടർ യാത്രക്കാരിയായിരുന്ന വയോധിക മരിച്ചത്. ജൂൺ എട്ടിനാണ് മേപ്പാടി നെല്ലിമുണ്ട ഒന്നാം മൈലിൽ ബൊലേറോ ജീപ്പ് സ്കൂട്ടറിൽ ഇടിച്ചതിനെതുടർന്ന് സ്കൂട്ടർ യാത്രക്കാരിയായിരുന്ന ബീയുമ്മ (71) മരിച്ചത്. എന്നാൽ, കെ.എൽ. 60 എം. 2404 നമ്പർ വെള്ള ബൊലേറോ ജീപ്പുമായി വന്ന കാസർകോട് സ്വദേശികളായ യുവാക്കൾ സ്കൂട്ടർ യാത്രക്കാരെ മനഃപൂർവം വണ്ടിയിടിച്ചതാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇതോടെ ജീപ്പ് ഓടിച്ചയാൾക്കെതിരെ മനഃപൂർവമായ നരഹത്യക്ക് പൊലീസ് കേസെടുത്തു. ബീയുമ്മയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തുവന്നതോടെയാണ് ആദ്യം മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്ത ജീപ്പ് ഓടിച്ചിരുന്ന കാസർകോട് പെരുമ്പള സ്വദേശി അഖിലിനെതിരെ മനഃപൂർവമായ നരഹത്യക്ക് പൊലീസ് കേസെടുത്തത്.
അറസ്റ്റിലായ ഇയാൾ നിലവിൽ റിമാൻഡിലാണ്. ആരോപണത്തെ സാധൂകരിക്കുന്ന വിധത്തിലാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ പ്രതികരിക്കുന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന ബീയുമ്മയുടെ പേരക്കുട്ടി അഫ് ലഹ് ഇപ്പോഴും ചികിത്സയിലാണ്. ബലിപെരുന്നാളിനു പിറ്റേന്ന് ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം.
മേപ്പാടി മാപ്പിളത്തോട്ടത്തിലെ ചെറുറോഡിൽനിന്ന് ചൂരൽമല റോഡിലേക്ക് സ്കൂട്ടർ ഓടിച്ചു കയറ്റുമ്പോൾ ബൊലേറോ ജീപ്പിന് മുന്നിലേക്കായിപോയി എന്നതു സംബന്ധിച്ച് അഫ് ലഹും ജീപ്പ് യാത്രികരും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്ന് സ്കൂട്ടറിനെ പിന്തുടർന്ന് ഒന്നാം മൈലിനും ക്വാറി വളവിനുമിടയിൽവെച്ച് ജീപ്പ് സ്കൂട്ടറിനു പിന്നിൽ ഇടിപ്പിക്കുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്നു തെറിച്ചുവീണ ബീയുമ്മ ജീപ്പിനടിയിൽപ്പെട്ടാണ് മരിച്ചത്. ഡ്രൈവറടക്കം അഞ്ച് യുവാക്കളാണ് ജീപ്പിലുണ്ടായിരുന്നത്. ഇവർ മദ്യ ലഹരിയിലായിരുന്നതായും നാട്ടുകാർ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ജീപ്പിനുള്ളിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിരുന്നു. മനഃപൂർവമായ നരഹത്യ 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ജീപ്പിലുണ്ടായിരുന്ന മറ്റു നാലുപേരും കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് നാട്ടുകാർ ആരോപിച്ചു. അവരെ വിട്ടയച്ചതിൽ വിമർശനവുമുയർന്നു. പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇവർക്ക് നാലുപേർക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
സംഭവം ഒന്നാം മൈൽ, നെല്ലിമുണ്ട പ്രദേശങ്ങളിൽ വൻപ്രതിഷേധത്തിനിടയാക്കി. മദ്യലഹരിയിൽ വാഹനമോടിച്ച് മനഃപൂർവം അപകടമുണ്ടാക്കി ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടുത്തിയവർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.