ബസിൽ വച്ച് രണ്ടര പവന്റെ മാല മോഷ്ടിച്ച കേസ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ
text_fieldsനാഗവല്ലി, വള്ളി, ജയറാം, തങ്കപ്പാണ്ടി
കോട്ടയം: രാമപുരത്ത് ബസിൽ വച്ച് സ്ത്രീയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്ത് രാമപുരം പൊലീസ്. തമിഴ്നാട് സ്വദേശികളായ നാഗവല്ലി, ഭർത്താവ് ജയറാം, വള്ളി എന്നറിയപ്പെടുന്ന ശങ്കരി ഇവരുടെ ഭർത്താവ് തങ്കപ്പാണ്ടി എന്നിവരാണ് അറസ്റ്റിലായത്. ഈ വർഷം മാർച്ച് 21 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
രാമപുരം കൂത്താട്ടുകുളം റോഡിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിൽ വെച്ച് രാമപുരം സ്വദേശിനിയായ 78 കാരിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഒന്നും രണ്ടും പ്രതികൾ ചേർന്ന് മോഷ്ടിക്കുകയായിരുന്നു. നാഗവല്ലി, വള്ളി എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഇവരുടെ ഭർത്താക്കന്മാരാണ് അറസ്റ്റിലായ മറ്റു രണ്ടു പേർ. ഇവരാണ് മോഷണ സ്വർണ്ണം വിൽക്കാൻ സഹായം ചെയ്തിരുന്നത്.
കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുമ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഇതിലെ ഒന്നാം പ്രതിയായ നാഗവല്ലിക്ക് തമിഴ്നാട്ടിലും കേരളത്തിലുമായി അഞ്ചിലധികം മോഷണക്കേസുകൾ ഉണ്ട്. രാമപുരം പൊലീസ് ഇൻസ്‌പെക്ടർ അഭിലാഷ്, സബ് ഇൻസ്‌പെക്ടർ സാബു ആന്റണി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷീജ, റിനി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്, പ്രദീപ്, ശ്യാം മോഹൻ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.