മയക്കുമരുന്ന് വിൽപന: ആറുപേർ അറസ്റ്റിൽ
text_fieldsമയക്കുമരുന്ന് വിറ്റതിന് പൊലീസ് അറസ്റ്റ് ചെയ്തവർ
മംഗളൂരു: നഗരത്തിലെ പാണ്ഡേശ്വർ, ബന്ദർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധിത മയക്കുമരുന്ന് വിൽപന നടത്തിയതിന് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ഡേശ്വര്‍ പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്ത് 53.87 ഗ്രാം എം.ഡി.എം.എ, 103.02 ഗ്രാം ഹൈഡ്രോ വീഡ് കഞ്ചാവ്, ഒരുവാഹനം എന്നിവ പിടിച്ചെടുത്തു.
ഉഡുപ്പി ജില്ലയില്‍ നിന്നുള്ള സയ്യിദ് അഫ്രീദി (26), നിലവില്‍ പാണ്ഡേശ്വരില്‍ താമസിക്കുന്ന അഹമ്മദ് അലി അര്‍ഷന്‍ (22), നഗരത്തിലെ ബല്‍മട്ടയില്‍ നിന്നുള്ള മക്സൂദ് സാഗ് (23), കോട്ടയം സ്വദേശിയായ ഫെലിക്സ് പി. ജോസഫ് (20) എന്നിവരാണ് അറസ്റ്റിലായത്. ബന്ദർ പൊലീസ് കങ്കനാടിയിലെ എഡാൽ റോസ് (33), കദ്രി മല്ലിക്കാട്ടെയിലെ ആരോൺ വിശാൽ ലസ്രാഡോ (18) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 60 ഗ്രാം ഹൈഡ്രോ വീഡ് കഞ്ചാവ്, 1.155 കിലോഗ്രാം കഞ്ചാവ്, ഒരു കാർ എന്നിവ പിടിച്ചെടുത്തു.
കോളേജ് വിദ്യാർഥികൾക്കും സ്ത്രീകൾക്കും മയക്കുമരുന്ന് വസ്തുക്കൾ വിൽക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ബന്ദറിലെ ബദ്രിയ റോഡിലും ഗ്രീൻ പാർക്ക് ഗ്രൗണ്ടിന് സമീപവുമുള്ള ലോഡ്ജിലും നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. ദുബൈയിൽ ഹോട്ടൽ മാനേജരായി ജോലി ചെയ്യുന്ന മുംബൈ സ്വദേശിയായ സന്ദീപ് ഷെട്ടി എന്നയാൾ വിമാനമാർഗം ബംഗളൂരുവിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പങ്കാളിയാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.


