പുതുവർഷം ആഘോഷിക്കാൻ മയക്കുമരുന്നുമായി എത്തി; രണ്ടുപേർ പിടിയിൽ
text_fieldsഎം.ഡി.എം.എയുമായി അറസ്റ്റിലായ മുഹമ്മദ് ജാസിർ, വിഷ്ണു
വെളിയങ്കോട്: പുതുവർഷം ആഘോഷിക്കാൻ മയക്കുമരുന്നുമായി എത്തിയ രണ്ട് പേർ പൊന്നാനി പൊലീസിന്റെ പിടിയിലായി. വെളിയങ്കോട് പാണക്കാട്ട് മുഹമ്മദ് ജാസിർ എന്ന കാടു (27), എടക്കഴിയൂർ എടക്കര കനോലി പാലത്തിന് സമീപം താമസിക്കുന്ന മാമ്പുള്ളി വിഷ്ണു (27) എന്നിവരാണ് മൂന്ന് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. വെളിയങ്കോട് ഷോപ്പുടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള ഊർജിത അന്വേഷണത്തിനിടെയാണ് പ്രതിയെയും സുഹൃത്തിനെയും വെളിയങ്കോട്ടുനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടികൂടിയത്.
അർധരാത്രിയിൽ വെളിയങ്കോട് പുള്ളി ഷോപ്പ് ഉടമയെ സംഘം ചേർന്ന് മർദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ജാസിർ. വെളിയങ്കോട് നിർമാണം നടന്നു കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സമീപത്തുനിന്ന് പരിശോധനക്കിടെയാണ് ജാസിറിനെയും സുഹൃത്ത് വിഷ്ണുവിനെയും പിടികൂടിയത്. പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് എസ്.ഐമാരായ ടി.ഡി. അനിൽ, ടി. വിനോദ്, ആനന്ദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജുകുമാർ, നാസർ, സിവിൽ പൊലീസ് ഓഫിസർമാരായ മഹേഷ്, ആനന്ദ്, വിനോദ് എന്നിവരടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.