മാഹിയിൽനിന്ന് കടത്തുകയായിരുന്ന 307 കുപ്പി വിദേശ മദ്യവുമായി നാലു പേർ പിടിയിൽ
text_fieldsവടകര: മാഹിയിൽ നിന്നും കൊല്ലം കരുനാഗപ്പള്ളിയിലേക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 307 കുപ്പി (255 ലിറ്റർ) വിദേശ മദ്യവുമായി 4 പേരെ വടകര സർക്കിൾ എക്സൈസ് സംഘം പിടികൂടി.കൊല്ലം സ്വദേശികളായ തൃക്കോവിൽ വട്ടം ബിനോയ് ഭവനിൽ ബിജോയ് (29), ചാരുവിള വീട്ടിൽ റോബിൻ (20), കിഴക്കതിൽ വീട്ടിൽ വിപിൻ ബാബു (21) , മാഹി ചൂടിക്കോട്ട പാറേമ്മൽ വില്ലയിൽ ജോൺസൺ ( 59) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.വെള്ളിയാഴ്ച്ച പുലർച്ചെ 5 ഓടെ
രഹസ്യ വിവരത്തെ തുടർന്ന് ജില്ല അതിർത്തിയായ അഴിയൂരിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ എക്സൈസിൻറ വലയിലായത്.എക്സൈസ് കാർ തടഞ്ഞ് നിർത്തിയമ്പോൾ കേന്ദ്ര സർക്കാറിൻ്റ ഡാറ്റ റിസർച്ച് അനലിസ്റ്റ് വിഭാഗത്തിൻ്റ ഐ.ഡി.കാർഡ് ധരിച്ചാണ് യുവാക്കൾ കാറിൽ നിന്നുമിറങ്ങിയത്. സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് മദ്യം കടത്തുന്ന സംഘമാണെന്ന് എക്സൈസ് തിരിച്ചറിഞ്ഞത്.
എക്സൈസ് പിടിയിലായ ജോൺസണാണ് യുവാക്കൾക്ക് മാഹിയിൽ നിന്നും വിദേശ മദ്യം വാങ്ങി നൽകി കടത്താൻ സഹായം ചെയ്തത്.വിഷു - തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പരിശോധനകൾ കർശനമാകുമെന്ന വിവരത്തിൻ്റ അടിസ്ഥാനത്തിലാണ് പ്രതികൾ മദ്യം നേരത്തെ കടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. വടകര ഗവ. ജില്ല ആശുപത്രിയിൽ പ്രതികളെ വൈദ്യ പരിശോധന നടത്തി വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ കെ.ഷിരാജ്, കെ.പി.സായിദാസ്, സി.എം.സുരേഷ് കുമാർ, എ.ശ്യാംരാജ്,ഇ.എം.മുസ്‌ബിൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.


