സഹോദരന്റെ മക്കളെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; യുവാവ് അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ കാസിം, മരിച്ച കുട്ടികൾ
ബംഗളൂരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള മക്കളെ യുവാവ് തല്ലിക്കൊന്നു. ഹെബ്ബഗൊഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്പാഷയുടെ മക്കളായ ഇസ്ഹാഖ് (ഒമ്പത്), അനുജൻ ജുനൈദ് (ഏഴ്)എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയ സഹോദരൻ റോഷനെ (അഞ്ച്) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചന്ദ്പാഷയുടെ സഹോദരൻ കാസിം പാഷയെ (25) പൊലീസ് അറസ്റ്റുചെയ്തു. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കെട്ടിട നിർമാണത്തൊഴിലാളിയായ ചന്ദ്പാഷയും വസ്ത്രനിർമാണ യൂനിറ്റിൽ ജോലിചെയ്യുന്ന ഭാര്യ രഹനയും മൂന്നുമക്കളും പാഷയുടെ മാതാവിനും സഹോദരൻ കാസിമിനും ഒപ്പമായിരുന്നു താമസം. കുടുംബാംഗങ്ങളുമായി സ്ഥിരമായി കാസിം വഴക്കുണ്ടാക്കിയിരുന്നു. ശനിയാഴ്ച ഉച്ചക്കുശേഷം ചാന്ദ് പാഷയും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയം വീട്ടിൽക്കയറി ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.