മന്ത്രവാദത്തിന്റെ മറവിൽ സഹോദരിമാരായ വിദ്യാർഥിനികളെ പീഡിപ്പിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ
text_fieldsശരത് ബാബു
കിളിമാനൂർ: മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കടയ്ക്കൽ ചിങ്ങേലി സിന്ധുഭവനിൽ ശരത് ബാബു (55) ആണ് അറസ്റ്റിലായത്. മാതാവിൻ്റെ ദോഷങ്ങൾ മാറുന്നതിന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് പെൺകുട്ടികളെ വിശ്വസിപ്പിച്ച ശേഷമാണ് പീഡനത്തിനിരയാക്കിയത്.
വസ്തുകച്ചവടക്കാരനും, മന്ത്രവാദിയുമായ പ്രതിയുടെ അടുത്ത് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന പതിമൂന്നും പതിനേഴും വയസ് പ്രായമുള്ള പെൺകുട്ടികളും മാതാവുമെത്തി. കാലങ്ങളായി വിവിധ തടസ്സങ്ങൾ കാരണം വിൽക്കാൻ കഴിയാതിരുന്ന പുരയിടത്തെ കുറിച്ച് പറയുകയും തുടർന്ന് വളരെ പെട്ടന്ന് ഈ പുരയിടം വിൽക്കാൻ കഴിഞ്ഞതോടെ കുടുംബത്തിന് ഇയാളുമായുള്ള വിശ്വാസം വർധിച്ചു. തുടർന്ന് ഇയാൾ ഇവരുടെ വീട്ടിലെ നിത്യ സന്ദർശകനായി. ഇതിനിടെ മാതാവിന് ദോഷങ്ങൾ ഉണ്ടെന്നും അത് മാറാൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും പെൺകുട്ടികളെ ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് 2024 മുതൽ 2026 വരെ പെൺകുട്ടികളുടെ കിളിമാനൂരിലെ വാടക വീട്ടിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള ലോഡ്ജുകളിലും പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.
പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ മാതാവിനെ വിവരം അറിയിക്കുകയും മാതാവ് 'സ്നേഹിത'യിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടന്ന കൗൺസിലിങിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പെൺകുട്ടികൾ പങ്കുവെച്ചത്. ശേഷം സ്നേഹിത അധികൃതർ കിളിമാനൂർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


