Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസദാചാര ഗുണ്ടായിസം;...

സദാചാര ഗുണ്ടായിസം; യുവതിയെ അപമാനിച്ച കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
സദാചാര ഗുണ്ടായിസം; യുവതിയെ അപമാനിച്ച കേസിൽ പ്രതി അറസ്റ്റിൽ
cancel
camera_alt

റി​ഷൈ​ദ്

പൊന്നാനി: പൊന്നാനി ബീച്ചിൽ സുഹൃത്തിനോടൊപ്പം എത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിലായി. പൊന്നാനി അഴീക്കൽ കുഞ്ഞിരായിൻ കുട്ടിക്കാനകത്തത് റിഷൈദിനെ (24) ആണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഒന്നാം പ്രതി അഴീക്കൽ സ്വദേശി ഹുദൈഫിനെ തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള തിരൂർ ഡാൻസാഫ് അന്വേഷണസംഘം നേരത്തേ പിടികൂടിയിരുന്നു. വിവരമറിഞ്ഞ രണ്ടാം പ്രതി റിഷൈദ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് ഒളിവിൽ പോയിരുന്നു.

പിന്നീട് പൊന്നാനി പൊലീസ് നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്കുശേഷം പ്രതി അർധരാത്രി അഴീക്കലിലെ വീട്ടിൽ രഹസ്യമായി എത്തിയ വിവരം മനസ്സിലാക്കി വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് സംഘത്തെ കണ്ട് അർധരാത്രി പിൻവാതിൽ തുറന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വളരെ ശ്രമകരമായി ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു.

ഇയാൾ അക്രമം, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പൊന്നാനി ബീച്ചിൽ നിരവധി പേരാണ് കുടുംബസമേതം സഞ്ചാരികളായി എത്തുന്നത്. സഞ്ചാരികൾക്കെതിരെയുള്ള അക്രമങ്ങളിൽ കർശന നടപടികൾ ഉണ്ടാവുമെന്ന് പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാർ അറിയിച്ചു.

പൊലീസ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്‌.ഐമാരായ സി.വി. ബിബിൻ, ടി. വിനോദ്, പ്രൊബേഷൻ എസ്‌.ഐ മഹേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രതിക, ശ്രീജിത്ത്, നാസർ, എസ്. പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫിസർ ടിജിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:Arrest attack woman Accused arrest absconding investigation 
News Summary - Moral hooliganism; Suspect arrested in case of insulting a young woman
Next Story