നിതിൻ രാജിന്റെ ആത്മഹത്യ: ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; അപേക്ഷ സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ജാതി പീഡനത്താൽ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി ഡോ. എം.കെ.റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കാലം മാറിയെന്നും ഒരു വിദ്യാർഥിയെ അപമാനിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അധ്യാപകൻ ബോധവാനായിരിക്കണമെന്നും പറഞ്ഞാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതോടെയാണ് റാം സുപ്രീം കോടതിയിലെത്തിയത്.
ക്ലാസ് മുറിയില്‍വച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്നും ഈ അധിക്ഷേപം മറ്റു കുട്ടികളുടെ മുമ്പിൽ വെച്ചായിരുന്നുവെന്നും മൊഴിയുണ്ടെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. കുട്ടികളെ തല്ലുന്നത് മുൻപ് ഒരു സാധാരണ കാര്യമായിരുന്നിരിക്കാമെന്നും ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും ബെഞ്ച് പറഞ്ഞു. ഒരു അധ്യാപകൻ ചിലപ്പോൾ വിദ്യാർഥിയുടെ നന്മക്കായി കർക്കശക്കാരനായേക്കാമെന്ന് റാമിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡു വാദിച്ചു. നിതിൻരാജിനു ക്ലാസ് മുറിയിൽ ഉണ്ടായെന്ന് പറയുന്ന അപമാനം ആത്മഹത്യക്ക് ഒരു മാസം മുൻപാണ് നടന്നതാണെന്നും അത് മരണത്തിന്റെ കാരണമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം തുടർന്നു.


