പൊലീസ് ജീപ്പ് ആക്രമിച്ച കേസ്; പൊലീസിനും ജയിൽ സൂപ്രണ്ടിനുമെതിരെ പ്രതിയുടെ കുടുംബം
text_fieldsപ്രതീകാത്മക ചിത്രം
പത്തനാപുരം: പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ പൊലീസ് ജീപ്പ് ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ പൊലീസും ജയിൽ അധികൃതരും മർദിച്ചെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. അറസ്റ്റിലായ പ്രതി പിടവൂർ സത്യൻമുക്ക് മാംവിളയിൽ സജീവിന്റെ ഭാര്യ സിന്ധുവും ബന്ധുക്കളുമാണ് വാർത്തസമ്മേളനത്തിൽ പൊലീസിനെതിരെ രംഗത്തുവന്നത്. ജനുവരി 19നാണ് പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിൽവെച്ച് സജീവ് പൊലീസ് ജീപ്പിനുനേരേ ആക്രമണം നടത്തിയത്. എന്നാൽ, സംഭവത്തിന് മുമ്പ് ക്ഷേത്രത്തിലെത്തിയ പൊലീസ് സജീവിനെ മർദിച്ചതായി ഭാര്യ സിന്ധു പറഞ്ഞു. അതേസമയം, ക്ഷേത്ര കോമ്പൗണ്ടിൽ സജീവ് വളർത്തു നായുമായെത്തിയെന്ന പരാതിയിലാണ് തങ്ങൾ എത്തിയതെന്ന് പൊലീസ് പറയുന്നു.
സജീവിനെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തതുമുതൽ കടുത്ത പീഡനം ഏൽക്കേണ്ടിവന്നതായും സിന്ധു ആരോപിച്ചു. തെങ്കാശിയിൽനിന്ന് അറസ്റ്റ് ചെയ്യുമ്പോൾ സജീവിന് താടിയും മുടിയും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞതായി സിന്ധു അവകാശപ്പെട്ടു. പൊലീസ് പ്രചരിപ്പിച്ചത് താടിയും മുടിയും വടിച്ച സജീവിന്റെ ചിത്രമാണത്രെ. സജീവിന് ജയിലിലും മർദനം ഏൽക്കേണ്ടിവന്നതായി അവർ ആരോപിച്ചു. സൂപ്രണ്ടിന്റെ മുറിയിൽ കൊണ്ടുപോയി മർദിച്ചതായും കുടുംബം ആരോപിച്ചു.


