അനധികൃത ഗ്യാസ് വിൽപനശാലയിൽ റെയ്ഡ്: സിലിണ്ടറുകൾ പിടിച്ചെടുത്തു
text_fieldsഉദ്യോഗസ്ഥർ പിടികൂടിയ ഗ്യാസ് സിലിണ്ടറുകൾ
ചാത്തന്നൂർ: അനധികൃത ഗ്യാസ് വിൽപന കേന്ദ്രത്തിൽ റെയ്ഡ് നടത്തി വില്പനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് വാണിജ്യ സിലിണ്ടറുകളും 35 കാലി വാണിജ്യ സിലിണ്ടറുകളും സിവിൽ സപ്ലൈസ് എൻഫോഴ്സ്മെന്‍റ് സ്കോഡ് പിടിച്ചെടുത്തു. കല്ലുവാതുക്കൽ മീനമ്പലം ചെന്നോട്ടിക്കാവ് ക്ഷേത്രത്തിനടുത്തായി ശ്രീരാജു എന്ന വ്യക്തിയുടെ വീട്ടിനുള്ളിലും പരിസരത്തും വാഹനങ്ങളിലും അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് പിടിച്ചെടുത്തത്.
ഇതിൽ ആറെണ്ണം ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെയും 32 എണ്ണം ഐ.ഒ.സിയുടെയും സിലിണ്ടറുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. എൻഫോഴ്സ്മെന്‍റ് ഓഫിസർ ജി.എസ്. ഗോപകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടിച്ചത്. പാരിപ്പള്ളി എഴിപ്പുറം ഐ.ഒ.സി പ്ലാന്റിലെ ട്രക്ക് ഡ്രൈവർമാർ സിലിണ്ടറുകൾ ഇവർക്ക് എത്തിച്ചുകൊടുക്കുകയും ഇവർ സമാന്തര ഏജൻസി പോലെ കടകൾക്കും മറ്റും വലിയ വിലയിൽ നൽകി വരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലം താലൂക്ക് സപ്ലൈ ഓഫിസർ വൈ. സാറാമ്മ, റേഷൻ ഇൻസ്പെക്ടർമാരായ ബിജു കുമാരക്കുറുപ്പ്, ഷാനവാസ്, സനോജ്, ആശ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.


