പതിനൊന്നുകാരന് പീഡനം: പ്രതികൾക്ക് തടവും പിഴയും
text_fieldsപ്രതീകാത്മക ചിത്രം
പുനലൂർ: പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് തടവും പിഴയും. ഒന്നാംപ്രതി കിളികൊല്ലൂർ വില്ലേജിൽ എം.ജി നഗറിൽ സേവ്യർ കോട്ടേജിൽ അലക്സ് കെ.ജെ. റോബിൻ (36), ഒത്താശ ചെയ്ത രണ്ടാം പ്രതി ഉളിയകോവിൽ നിത്യപ്രഭാനഗറിൽ കണ്ടോളിൽ വയലിൽ വീട്ടിൽ കവിത (37) എന്നിവരെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സപെഷൽ കോടതി ജഡ്ജി ബി. അരവിന്ദ് ഇടയോടി ശിക്ഷിച്ചത്. ഒന്നാം പ്രതിക്ക് ആറ് വർഷവും ഏഴ് മാസവും കഠിനതടവും രണ്ടാം പ്രതിക്ക് എട്ട് വർഷവും ഏഴ് മാസവും കഠിനതടവും പിഴയുമാണ് ശിക്ഷ.
പ്രതികൾ 20,000 രൂപ വീതം പിഴ ഒടുക്കാത്ത പക്ഷം മൂന്ന് മാസം കൂടി കഠിന തടവിനും വിധിച്ചു. പിഴ ഒടുക്കുന്ന പക്ഷം ഇരയായ കുട്ടിക്ക് നൽകണം. 2022 ജൂണിനും 2023 മാർച്ചിനും ഇടയിൽ മുണ്ടക്കലിൽ ഒരു വാടകവീട്ടിൽ വെച്ചാണ് പ്രതികൾ കുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന മേരി സുപ്രഭയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ സെഷൻസ് കോടതിയിൽ വിചാരണ നേരിടുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത്ത് കോടതിയിൽ ഹാജരായി.


